ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട ഗാനം ജിമിക്കി കമ്മലിന്‍റെ കോടിക്കണക്കിന് പേര്‍ കണ്ട വീഡിയോ യുട്യൂബില്‍ നിന്ന് നീക്കം ചെയ്തിരുന്നു ഇതിനോട് ഷാന്‍ റഹ്മാന്‍ പ്രതികരിക്കുന്നു

തിരുവനന്തപുരം: ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട ഗാനം ജിമിക്കി കമ്മലിന്‍റെ കോടിക്കണക്കിന് പേര്‍ കണ്ട വീഡിയോ യുട്യൂബില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഈ സംഭവത്തിനെതിരെ ഈ ഗാനത്തിന്‍റെ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ രംഗത്ത്. യുട്യൂബില്‍ നിന്ന് മാത്രമേ ജിമിക്കി കമ്മല്‍ നിങ്ങള്‍ക്ക് എടുത്തു മാറ്റാന്‍ സാധിക്കൂ. ആസ്വാദകരുടെ ഹൃദയത്തില്‍ ജിമിക്കി കമ്മല്‍ എന്ന ഗാനം എന്നും നില നില്‍ക്കുമെന്നും ഷാന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. 

ജിമിക്കി കമ്മല്‍ നീക്കം ചെയ്യപ്പെട്ടതിനെക്കുറിച്ച് പലരും ചോദിക്കുന്നുണ്ട്. 80 മില്യണോ അതിനു മുകളിലോ ആളുകളാണ് ഈ ഗാനം സോഷ്യല്‍ മീഡിയയില്‍ കണ്ടത്. കൃത്യമായ കണക്ക് അറിയില്ല. കോപ്പി റൈറ്റ് നിയമ പ്രകാരം ഈ ഗാനം യൂട്യൂബില്‍ നിന്ന് ഇപ്പോള്‍ നീക്കം ചെയ്തിരിക്കുകയാണ്. ഒരു സ്വകാര്യ ചാനല്‍ ഈ സിനിമയുടെ പകര്‍പ്പാവകാശം ഏറ്റെടുത്തതാണ് ഇതിന് കാരണമെന്നും അറിയുന്നു. ഈ വിഷയത്തെ പറ്റി എന്റെ അഭിപ്രായം ഇതാണ്.

മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വിഡിയോ ആണ് ജിമിക്കി കമ്മല്‍. വെറും ഒരു ബിസിനസിന്‍റെ പേരില്‍ ഇപ്പോള്‍ യുട്യൂബില്‍ നിന്ന് എടുത്തുമാറ്റിയത്. ‘മാണിക്യ മലരായാ പൂവി’ എന്ന ഗാനമാണ് ജിമിക്കി കമ്മലിന് ശേഷം ഇത്രയധികം ശ്രദ്ധ പിടിച്ചു പറ്റിയത്. 74 മില്യണ്‍ ആളുകള്‍ ഇപ്പോള്‍ ഈ ഗാനം കണ്ടു കഴിഞ്ഞു. ജിമിക്കി കമ്മലിന്റെ റെക്കോര്‍ഡിലേക്ക് ഈ ഗാനം ഉടനെത്തും. 

എന്നാല്‍ ഇപ്പോഴത്തെ വിഷയം അതല്ല. ജിമിക്കി കമ്മല്‍ എന്നത് മലയാളിയുടെ അഭിമാന പ്രൊജക്ട് ആയിരുന്നു. കാരണം ലോകം ആസ്വദിച്ചതാണ് ഈ ഗാനം. ഇന്ത്യയിലെ ജനങ്ങള്‍ ഒന്നടങ്കം ഈ മലയാള ഗാനത്തിന് ചുവടുവച്ചതാണ്. എന്തുതന്നെയായാലും ജിമിക്കി കമ്മല്‍ എന്നത് ഒരു ഗംഭീര ഗാനം തന്നെയായിരുന്നു. എന്റെ മനസ്സിലും ഓരോ മലയാളിയുടെ മനസ്സിലും ആ ഗാനം എന്നും ഉണ്ടാകും. ജിമിക്കി കമ്മല്‍ യുട്യൂബില്‍ നിന്ന് എടുത്തു മാറ്റാന്‍ മാത്രമേ നിങ്ങള്‍ക്ക് സാധിക്കൂ. പ്രേക്ഷക ഹൃദയത്തില്‍ ആ ഗാനത്തിന് എന്നും ഒരു സ്ഥാനം ഉണ്ട്. ഷാന്‍ കുറിപ്പില്‍ പറയുന്നു.