ചെന്നൈ: എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വെളളിത്തിരയില്‍ എത്തിയപ്പോഴും തെന്നിന്ത്യന്‍ താരം ജ്യോതികയോടുളള ആരാധകരുടെ സ്നേഹത്തിന് ഒരു കുറവുമുല്ല. 'ജസ്റ്റ് ഫോര്‍ വിമണ്‍' മാസികയുടെ പുരസ്‌കാരവേദിയില്‍ ജ്യോതിക നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സംസാരവിഷയമാകുന്നത്. സംവിധായകന്‍ പ്രിയദര്‍ശനില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ ജ്യോതിക വികാരാധീനയായാണ് സംസാരിച്ചത്.

എന്‍റെ ജീവിതത്തിന് പിന്നിലും ഒരുപാട് സ്ത്രീകൾ ഉണ്ട്. ആദ്യത്തേത്, എന്‍റെ പതിനേഴാം വയസ്സിൽ അമ്മ. അമ്മ നല്ല കാര്‍ക്കശ്യക്കാരിയായിരുന്നു. ഒരിക്കല്‍ അമ്മ പറഞ്ഞു ' നീ ആളുകളെ നേർക്കുനേർ നിന്ന് അഭിമുഖീകരിക്കണം അങ്ങനെ ലോകത്തെ നേരിടണം. സ്വന്തം കാലില്‍ നില്‍ക്കണം. നിന്‍റെ ബാങ്ക് അക്കൗണ്ടില്‍ പണം ഉണ്ടായിരിക്കണം, നിനയ്ക്ക് ചേരുന്ന ആളെ അല്ല നീ കണ്ടെത്തുന്നതെങ്കിൽ ഇപ്പോള്‍ എത്തിനില്‍ക്കുന്ന സുഖകരമല്ലാത്ത ആ ബന്ധത്തില്‍ നിന്ന് തല ഉയര്‍ത്തി ഇറങ്ങിപ്പോകണം. അമ്മയുടെ ആ ഉപദേശത്തിന് നന്ദി. സ്വാഭിമാനം എന്താണെന്ന് ഞാന്‍ തിരിച്ചറിയുന്നത് അപ്പോഴാണ്, ജ്യോതിക പറഞ്ഞു. 

സൂര്യയുടെ അമ്മ ലക്ഷ്മി ശിവകുമാറിനും ജ്യോതിക നന്ദി പറഞ്ഞു. കുടുംബത്തിന്‍റെ നിലനിൽപും ജീവിതമൂല്യവും കൂടുതലറായി പറഞ്ഞുതന്നത് അവരാണ്. ഞാൻ ചെയ്യുന്ന എന്ത് കാര്യത്തിനും എല്ലാപിന്തുണയുമായി സൂര്യ ഉണ്ടാകും. അത് ആ അമ്മ കാരണമാണ്', ജ്യോതിക പറഞ്ഞു.