അഡ്വാന്‍സ് ബുക്കിംഗില്‍ തണുപ്പന്‍ പ്രതികരണമായിരുന്നു രജനിയുടെ തൂത്തുക്കുടി പ്രസ്താവനയും കര്‍ണാടക വിലക്കും കളക്ഷനെ ഏതുവിധത്തില്‍ ബാധിച്ചു?

കബാലിക്ക് ശേഷം രജനീകാന്തും പാ.രഞ്ജിത്തും ഒരുമിക്കുന്ന കാലയുടെ ആദ്യദിന ബോക്‍സ്ഓഫീസ് പ്രതികരണം എന്താണ്? ചിത്രത്തിന്‍റെ തീയേറ്റര്‍ പ്രകടനത്തെ ബാധിക്കുന്ന നിരവധി കാരണങ്ങളുണ്ടെന്ന് റിലീസിന് മുന്‍പുതന്നെ വിലയിരുത്തപ്പെട്ടിരുന്നു. തൂത്തുക്കുടി സമരത്തെക്കുറിച്ചുള്ള രജനീകാന്തിന്‍റെ പ്രതികരണവും കര്‍ണാടകയില്‍ നേരിട്ട വിലക്കുമായിരുന്നു ചിത്രത്തിന് പ്രതിബന്ധം സൃഷ്ടിച്ച പ്രധാന കാരണങ്ങളെങ്കില്‍ റംസാന്‍ നോമ്പും മണ്‍സൂണുമൊക്കെ കളക്ഷനെ ബാധിച്ചേക്കാമെന്ന് അനലിസ്റ്റുകള്‍ നിരീക്ഷിച്ചിരുന്നു. ഇക്കാരണങ്ങളാലൊക്കെ ഒരു സാധാരണ രജനീകാന്ത് ചിത്രത്തിന് റിലീസ് ദിനത്തില്‍ ലഭിക്കേണ്ട കളക്ഷന്‍ കാലയ്ക്ക് ലഭിച്ചില്ലെന്നാണ് പുറത്തുവരുന്ന ആദ്യവിവരം.

ഇന്ത്യയില്‍ 2000 തീയേറ്ററുകളിലായിരുന്നു ചിത്രത്തിന്‍റെ റിലീസ്. ഫസ്റ്റ് ഡേ കളക്ഷനെക്കുറിച്ച് നിര്‍മ്മാതാക്കളായ വണ്ടര്‍ബാര്‍ ഫിലിംസില്‍ നിന്ന് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവരാത്തപ്പോള്‍ത്തന്നെ ചില ട്രേഡ് അനലിസ്റ്റുകള്‍ കാലയ്ക്ക് ആദ്യദിനം ലഭിച്ച കളക്ഷനെക്കുറിച്ച് പ്രതികരിച്ചിട്ടുണ്ട്. അനലിസ്റ്റായ ഗിരീഷ് ജോഹര്‍ ഫിനാന്‍ഷ്യല്‍ എക്‍സ്‍പ്രസിനോട് പറഞ്ഞത് ചിത്രത്തിന്‍റെ ആദ്യദിന കളക്ഷന്‍ 25 മുതല്‍ 30 കോടി വരെ വരുമെന്നാണ്. മറ്റുചില അനലിസ്റ്റുകളെ ഉദ്ധരിച്ച് സീ ബിസിനസ് റിപ്പോര്‍ട്ട് ചെയ്ത ആദ്യദിന കളക്ഷന്‍ 30 കോടി രൂപയാണ്.

ഒരു രജനി ചിത്രത്തിന്‍റെ ആകെ കളക്ഷനിലെ ഭൂരിഭാഗവും (80 ശതമാനം വരെ) തമിഴ്‍നാട്ടില്‍ നിന്നുതന്നെയാണ് ലഭിക്കാറ്. രജനിയുടെ തൂത്തുക്കുടി പ്രസ്താവന അടക്കമുള്ള കാരണങ്ങളാല്‍ തമിഴ്‍നാട്ടില്‍ രജനി ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന പതിവ് ആവേശം കാലയ്‍ക്ക് ലഭിച്ചിരുന്നില്ല. തമിഴ്‍നാട്ടില്‍ തന്നെ പല മേഖലകളിലും മിനിമം ഗ്യാരന്‍റി തുക കൊടുക്കാന്‍ വിതരണക്കാര്‍ തയ്യാറായിരുന്നില്ല. ചിത്രത്തിന്‍റെ പ്രീ-റിലീസ് ബുക്കിംഗിലും പല മേഖലകളിലും തണുപ്പന്‍ പ്രതികരണമായിരുന്നു. മറ്റ് കാരണങ്ങളോടൊപ്പം മള്‍ട്ടിപ്ലെക്സുകളടക്കം പല തീയേറ്ററുകളും കാലയുടെ റിലീസ്ദിന പ്രദര്‍ശനങ്ങള്‍ക്ക് കൂടുതല്‍ തുക ഈടാക്കിയതും കളക്ഷനെ ബാധിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 

ചിത്രത്തിന്‍റെ ആകെ കളക്ഷനെ കര്‍ണാടക വിലക്ക് ഗുരുതരമായി ബാധിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും സംസ്ഥാനത്തെ ഭൂരിഭാഗം തീയേറ്ററുകളും അതിന് കാല പ്രദര്‍ശനത്തിന് എടുത്തില്ല. ബംഗളൂരുവിലും മറ്റുമുള്ള ചില മള്‍ട്ടിപ്ലെക്സുകള്‍ മാത്രമാണ് ഇതിന് തയ്യാറായിട്ടുള്ളത്.

എന്നാല്‍ ചെന്നൈ നഗരത്തില്‍ ആദ്യദിനത്തില്‍ ചിത്രം മികച്ച പ്രകടനം നടത്തി. 1.76 കോടിയാണ് ചിത്രം വ്യാഴാഴ്ച നേടിയത്. വിജയ് ചിത്രം മെര്‍സല്‍ നേടിയതിനേക്കാള്‍ (1.56 കോടി) വരുമിത്. അജിത്തിന്‍റെ വിവേകം 1.21 കോടിയാണ് ആദ്യദിനം ചെന്നൈ തീയേറ്ററുകളില്‍ നിന്ന് നേടിയത്.

പ്രീ റിലീസ് ബിസിനസുകളില്‍ നിന്ന് ചിത്രം 200-230 കോടി നേടിയിട്ടുണ്ടെന്നായിരുന്നു പുറത്തുവന്ന വിവരം. വിതരണാവകാശവും മ്യൂസിക്കല്‍ റൈറ്റ്സും സാറ്റലൈറ്റ് റൈറ്റ്സും വിറ്റ വകയില്‍ ഉള്ളതാണിത്. തീയേറ്റര്‍ വിതരണാവകാശത്തില്‍ നിന്ന് 155 കോടിയും ചാനല്‍ റൈറ്റ്സില്‍ നിന്ന് 70 കോടിയും മ്യൂസിക്കല്‍ റൈറ്റില്‍ നിന്നും 5 കോടിയും നേടിയെന്നായിരുന്നു വിവരം.

ആതേസമയം ചിത്രത്തിന് മികച്ച നിരൂപക പ്രതികരണങ്ങളും പ്രേക്ഷകരുടെ മൗത്ത് പബ്ലിസിറ്റിയുമാണ് ലഭിക്കുന്നത്. ഒരു രജനി ചിത്രത്തിന് സാധാരണ ലഭിക്കാറുള്ള ഇനിഷ്യല്‍ ലഭിച്ചില്ലെങ്കില്‍ പോലും മികച്ച സിനിമ എന്ന പേര് എല്ലാ സെന്‍ററുകളില്‍ നിന്നും ലഭിക്കുന്നതിനാല്‍ ചിത്രം വൈകാതെ ബോക്സ്ഓഫീസില്‍ മുന്നേറുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. അതിന്‍റെ ആദ്യ ലക്ഷണങ്ങള്‍ ഈ വെള്ളി, ശനി, ഞായര്‍ ദിനങ്ങളില്‍ നിന്ന് ലഭിക്കുമെന്നും.