ചത്താ പച്ച എന്ന ചിത്രത്തിലെ വാൾട്ടർ എന്ന അതിഥി വേഷത്തെക്കുറിച്ച് മമ്മൂട്ടി സംസാരിക്കുന്നു
മലയാളത്തിലെ ആദ്യ മുഴുനീള ഡബ്ല്യുഡബ്ല്യുഇ സ്റ്റൈല്‍ ആക്ഷന്‍ കോമഡി ചിത്രം എന്ന വിശേഷണവുമായി എത്തിയ ചിത്രമാണ് ചത്താ പച്ച. അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വിശാഖ് നായര്‍, ഇഷാന്‍ ഷൗക്കത്ത് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്‍റെ മറ്റൊരു ഹൈലൈറ്റ് മമ്മൂട്ടിയുടെ അതിഥിവേഷമാണ്. ഗസ്റ്റ് റോള്‍ ആണെങ്കിലും ചിത്രത്തിലെ നിര്‍ണ്ണായക കഥാപാത്രമാണ് മമ്മൂട്ടിയുടെ വാള്‍ട്ടര്‍. ഇപ്പോഴിതാ ചിത്രവുമായുള്ള തന്‍റെ അനുഭവത്തെക്കുറിച്ചും വാള്‍ട്ടര്‍ എന്ന കഥാപാത്രത്തെക്കുറിച്ചും സംസാരിക്കുകയാണ് മമ്മൂട്ടി. ചിത്രത്തിന്‍റെ കൊച്ചിയില്‍ നടന്ന വിജയാഘോഷ വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാള്‍ട്ടറിനെക്കുറിച്ച് മമ്മൂട്ടി
“സിനിമയില്‍ ഈ വാള്‍ട്ടര്‍ എന്ന കഥാപാത്രം ഞാന്‍ മനസിലാക്കിയത് ഇയാള്‍ ഈ കുട്ടികളുടെ ചെറുപ്പത്തിലെ ഹീറോ ആണ്. ഇടയ്ക്ക് അയാള്‍ നാട് വിട്ട് പോയിരുന്നു. കൊച്ചിക്കാരാണ് എല്ലാവരും. അയാള്‍ കുറേക്കാലം കഴിഞ്ഞതിന് ശേഷം തിരിച്ചുവരുന്നത് ആ കുട്ടികളെ ഒന്ന് സര്‍പ്രൈസ് ചെയ്യിക്കാന്‍ വേണ്ടിത്തന്നെയാണ്. ഇവിടെനിന്ന് പോയ കാലത്തെ കൊച്ചി ഭാഷയൊക്കെയാണ് അയാള്‍ സംസാരിക്കുന്നത്. കഥാപാത്രത്തിന്‍റെ ഐഡന്‍റിറ്റി പോകാതിരിക്കാനായി ആ ഭാഷ സംസാരിക്കാനും രൂപം വരുത്താനുമൊക്കെ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഇപ്പോള്‍ കൊച്ചിയിലുള്ള ഭാഷയിലല്ല അയാള്‍ സംസാരിക്കുന്നത്. കുറേക്കാലം മുന്‍പുള്ള കൊച്ചി ഭാഷയാണ് സംസാരിക്കുന്നത്. അതുകൊണ്ട് ഇപ്പോഴത്തെ പിള്ളേര്‍ക്കൊക്കെ ഇത്തിരി കണക്ഷന്‍ പോയെന്ന് വരാം. പക്ഷേ അത് അങ്ങനെ കണ്ടാല്‍ കണക്റ്റ് ആവും”, മമ്മൂട്ടി പറഞ്ഞു.
തമാശ കലര്‍ത്തി ആയിരുന്നു മമ്മൂട്ടിയുടെ പ്രസംഗം. “വിശ്രമം വേണ്ടിവന്നപ്പോള്‍ ഷൗക്കത്തിനോട് (നിര്‍മ്മാതാവ്) ഞാന്‍ ചോദിച്ചു, ഞാന്‍ വേണോ. ഞാന്‍ വരണോ. അത് ഇല്ലാതെ എടുക്കാന്‍ പറ്റില്ലേ എന്ന്. പടത്തിന്‍റെ ആദ്യം മുതലേ ഇയാളുടെ പേര് പറഞ്ഞാണ് പോകുന്നതെന്നും അപ്പോള്‍ വന്നില്ലെങ്കില്‍ ആള്‍ക്കാര് ചോദിക്കും എന്നുമായിരുന്നു ഷൗക്കത്തിന്‍റെ മറുപടി. ഞാന്‍ നിങ്ങളെ വിശ്വസിച്ച് ഇറങ്ങുകയാണ് മക്കളേ. ഇതിനെപ്പറ്റി എനിക്ക് വലിയ പിടിപാടൊന്നുമില്ല എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ അവര് പറഞ്ഞതുപോലെയാണ് ചെയ്തത്. പിന്നെയൊന്ന് ഞാന്‍ ആലോചിച്ചത് നമ്മള് ഒരു വല്യ നടനാണെന്നൊക്കെ പറഞ്ഞിട്ട് ഇവരുടെ മുന്നില്‍ പോയി മോശമാകരുതല്ലോ എന്ന് വിചാരിച്ചിട്ട് ഇവര് പറയുന്നത് മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. കൈയില്‍ നിന്നൊന്നും കൊണ്ടുപോയില്ല. അത് എന്തായാലും നല്ലതായാലും ചീത്തയായാലും എനിക്കൊരു ഉത്തരവാദിത്തവുമില്ല”, കൈയടികള്‍ക്കും ചിരികള്‍ക്കുമിടെ മമ്മൂട്ടി പറഞ്ഞുനിര്‍ത്തി.



