ശ്രീദേവിയുമായുള്ള കമലിന്‍റെ അടുപ്പം കണ്ട് നിങ്ങള്‍ക്ക് അവളെ വിവാഹം കഴിച്ചുകൂടെ എന്ന് ശ്രീദേവിയുടെ അമ്മ രാജേശ്വരി പലതവണ തന്നോട് ചോദിച്ചതായി കമല്‍ഹാസന്‍ പറയുന്നു.

മുംബൈ: ശ്രീദേവിയുമായുള്ള ബന്ധത്തിന്‍റെ ആഴം വ്യക്തമാക്കി കമല്‍ഹാസന്‍. മുംബൈ ഫിലിം ഫെസ്റ്റിവലില്‍ ശ്രീദേവി അനുസ്മരണത്തിന്റെ ഭാഗമായി എഴുതിയ കുറിപ്പിലാണ് ശ്രീദേവിയുമായുള്ള ബന്ധം കമല്‍ഹാസന്‍ വെളിപ്പെടുത്തിയത്. 
'ദി 28 അവതാര്‍സ് ഓഫ് ശ്രീദേവി' എന്ന കുറിപ്പിലാണ് ശ്രീദേവിയെ കമല്‍ഹാസന്‍ ഓര്‍മ്മിച്ചെടുക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശ്രീദേവിയുമായുള്ള കമലിന്‍റെ അടുപ്പം കണ്ട് നിങ്ങള്‍ക്ക് അവളെ വിവാഹം കഴിച്ചുകൂടെ എന്ന് ശ്രീദേവിയുടെ അമ്മ രാജേശ്വരി പലതവണ തന്നോട് ചോദിച്ചതായി കമല്‍ഹാസന്‍ പറയുന്നു. എന്നാല്‍ കുടുംബത്തിലുള്ള ഒരാളെ ഞാന്‍ എങ്ങനെ വിവാഹം കഴിക്കും എന്നാണ് താന്‍ മറുപടി നല്‍കിയതെന്നും കമല്‍ഹാസന്‍ പറയുന്നു. 

1976 ല്‍ ശ്രീദേവിക്ക് പതിമൂന്ന് വയസുള്ളപ്പോള്‍ ആണ് 'മൂണ്ട്രു മുടിച്ചു' എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ ആദ്യമായി കമല്‍ഹാസന്‍ കാണുന്നത്. അന്ന് ശ്രീദേവിയുമായി റിഹേഴ്‌സല്‍ നടത്തുക എന്ന ഉത്തരവാദിത്തവും സഹസംവിധായകനായ തനിക്കായിരുന്നുവെന്ന് കമല്‍ ഹാസന്‍ ഓര്‍മ്മിക്കുന്നു. 

ഒരുപാട് പ്രണയരംഗങ്ങളില്‍ അഭിനയിച്ചതു കൊണ്ട് തങ്ങള്‍ തമ്മില്‍ വലിയ അടുപ്പമാണെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചിരുന്നു. എന്നാല്‍ അവസാന സമയം വരെ ശ്രീദേവി തന്നെ വിളിച്ചത് 'സര്‍' എന്ന് മാത്രമായിരുന്നുവെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. കെ ബാലചന്ദര്‍ എന്ന തണല്‍വൃക്ഷത്തെക്കുറിച്ചും കമല്‍ ഹാസന്‍ പറയുന്നു. 

കഴിഞ്ഞ വര്‍ഷം യാഷ് രാജ് സ്റ്റുഡിയോയിലാണ് അവസാനം ശ്രീദേവിയെ കാണുന്നത്. അവസാനമായി ശ്രീദേവിയെ അപ്രതീക്ഷിതമായി ആലിംഗനം ചെയ്തുവെന്നും കമല്‍ഹാസന്‍ പറഞ്ഞു. അമ്മയുടെ മടിയില്‍ ഇരുന്ന് ആഹാരം കഴിച്ചിരുന്ന ശ്രീദേവിയെ താന്‍ വഴക്ക് പറയുമായിരുന്നുവെന്നും വികാരാധീനമായി എഴുതിയ കുറിപ്പില്‍ കമല്‍ ഹാസന്‍ പറയുന്നു. കഴിഞ്ഞ ഫെബ്രുവരി 24 നാണ് ദുബായിലെ സ്വകാര്യ ഹോട്ടലില്‍ ബാത്ത് ടബ്ബില്‍ മുങ്ങി ശ്രീദേവി മരണപ്പെടുന്നത്.