പാർട്ടിയുടെ ഗ്രാമസഭ വിളിച്ചുകൂട്ടി കമല്‍ഹാസൻ
പാർട്ടിയുടെ ഗ്രാമസഭ വിളിച്ചുകൂട്ടി കമല്‍ഹാസൻ
കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാർട്ടിയുടെ ഗ്രാമസഭ തിരുവള്ളൂർ ജില്ലയിലെ അധികത്തൂരില്‍ ചേർന്നു. വോട്ടിന് വേണ്ടിയുള്ള വികസനമല്ല ലക്ഷ്യമെന്ന് കമല്‍ഹാസൻ പറഞ്ഞു. പാർട്ടി പ്രഖ്യാപനത്തിന് മുന്നോടിയായി രജvfകാന്തും അണികളുടെ യോഗം ഈ മാസം വിളിച്ചുചേർത്തേക്കും.
വികസനപ്രവർത്തനങ്ങള്‍ക്കായി മക്കള്‍ നീതി മയ്യം ദത്തെടുത്ത ഗ്രാമമാണ് അധികത്തൂർ. ഇവിടെ വിളിച്ചുചേർത്ത ആദ്യ ഗ്രാമസഭയില്‍ കമല്‍ നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ വിശദീകരിച്ചു. സ്‍കൂളിന് പുതിയ കെട്ടിടം, ശൗചാലയം, മഴവെള്ള സംഭരണി, തടയണകള്‍, വൈദഗ്ധ്യ പരിശീലനകേന്ദ്രം ഇവയെല്ലാം അധികത്തൂരില്‍ നിർമിക്കും.
ഗ്രാമങ്ങളില്‍ പ്രവർത്തനം വ്യാപിപ്പിച്ച്, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലൂടെ സാനിധ്യം അറിയിക്കാനാണ് കമല്‍ഹാസൻ ലക്ഷ്യമിടുന്നത്. അതിലേക്കുള്ള ആദ്യചുവടുവെപ്പാണ് ഗ്രാമസഭകള്‍. രജനീകാന്തും രാഷ്‍ട്രീയപ്രഖ്യാപനം നടത്താനുള്ള ഒരുക്കങ്ങള്‍ സജീവമാക്കിയെന്നാണ് സൂചന. ഈ മാസം അവസാനത്തോടെ രജനി മക്കള്‍ മണ്‍ഡ്രത്തിന്റെ ഭാരവാഹികളുടെ യോഗം അദ്ദേഹം വിളിച്ചിട്ടുണ്ട്. 38 കമ്മിറ്റികളിലെ തെരഞ്ഞെടുക്കപ്പെട്ട 8500 പേരാകും യോഗത്തില്‍ പങ്കെടുക്കുക.. ഇപ്പോള്‍ ആരോഗ്യപരിശോധനക്കായി അമേരിക്കയില്‍ ഉള്ള രജനീകാന്ത് തിരിച്ചെത്തിയശേഷം ഇത് സംബന്ധിച്ചുള്ള കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകും.