മുടക്ക് മുതല്‍ 90 ശതമാനം തിരിച്ച് പിടിച്ച് കായംകുളം കൊച്ചുണ്ണി
സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റ്സ്, ഓവർസീസ്‍, തിയറ്റർ അവകാശം, ഡബ്ബിങ് റൈറ്റ്സ് എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നും ലഭിച്ചത് കോടികള്‍.
കൊച്ചി: കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ച കായംകുളം കൊച്ചുണ്ണി മുടക്ക് മുതലിന്‍റെ തൊണ്ണൂറ് ശതമാനം മുതൽമുടക്ക് തിരിച്ചുപിടിച്ചതായി റിപ്പോര്‍ട്ട്. സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റ്സ്, ഓവർസീസ്‍, തിയറ്റർ അവകാശം, ഡബ്ബിങ് റൈറ്റ്സ് എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നും ലഭിച്ചത് കോടികള്‍. സിനിമയുടെ ആഗോള ഡിജിറ്റൽ അവകാശം ഇറോസ് ഇന്‍റര്‍നാഷണലാണ് സ്വന്തമാക്കിയത്. ഏകദേശം 25 കോടി രൂപയ്ക്കാണ് തമിഴ്, തെലുങ്ക്, മലയാളം അവകാശത്തിന് വേണ്ടി ഇറോസ് മുടക്കിയത് എന്നാണ് സിനിമ രംഗത്തെ സംസാരം.
മ്യൂസിക്ക് റൈറ്റ്സും ഓൾ ഇന്ത്യ തിയറ്റർ അവകാശവും ഇറോസിനാണ്. സിനിമയുടെ റിലീസിന് ശേഷം പിന്നീട് വരുന്ന ലാഭവിഹിതവും നിർമാതാവിനൊപ്പം പങ്കുവെയ്ക്കുന്ന രീതിയിലാണ് കരാർ. ഓവര്‍സീസ് റൈറ്റ്സിലും റെക്കോർഡ് തുകയാണ് കൊച്ചുണ്ണി സ്വന്തമാക്കിയത്. ഫാര്‍സ് ഫിലിംസ് ആണ് കായംകുളം കൊച്ചുണ്ണിയുടെ വിദേശരാജ്യങ്ങളിലേക്കുള്ള റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.
അതും നാല് കോടി രൂപയ്ക്കാണ്. ഇതിലും റിലീസ് ശേഷം വരുന്ന ലാഭവിഹിതം നിർമാതാവിനും ലഭിക്കും. കൂടാതെ ഹിന്ദി ഡബ്ബിങ് റൈറ്റ്സ് നാല് കോടി. സാറ്റലൈറ്റ് റൈറ്റ്സ് ഏകദേശം പത്ത് കോടിക്ക് മുകളിൽ ലഭിക്കുമെന്നാണ് റിപ്പോർട്ട്. ഏകദേശം 40 കോടിക്ക് മുകളിൽ നിർമാണ ചെലവ് വരുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ഗോകുലം മൂവിസ് ആണ്.