കൊച്ചി: സിനിമാ മേഖലയെ സംബന്ധിച്ച നിയമ നിർമ്മാണം അടുത്ത നിയമസഭാ സമ്മേളനത്തിൽ ഉണ്ടാകുമെന്ന് മന്ത്രി എ.കെ.ബാലൻ. വൈദ്യുതിയേക്കാൾ ഷോക്കേൽപ്പിക്കുന്ന കാര്യങ്ങൾ സിനിമാമേഖലയിൽ ഉണ്ടെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഇതെന്ന് മന്ത്രി പറഞ്ഞു. കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിന്റെ പൂജാവേളയിലായിൽ സംസാരിക്കുകയായിരുന്നു മന്ത്രി

മുന്‍പ് വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്തിട്ടുള്ള തനിക്ക് വൈദ്യുതിയേക്കാൾ ഷോക്കേൽപ്പിക്കുന്ന കാര്യങ്ങൾ സിനിമാമേഖലയിൽ ഉണ്ടെന്ന് ബോധ്യമായെന്ന് സാംസ്കാരിക മന്ത്രി എകെ ബാലൻ. സംഘടനകളുടെ ഭാഗമല്ലെങ്കിലും മനസിൽ സിനിമ ഉള്ള ആർക്കും സിനിമ ചെയ്യാൻ കഴിയണമെന്നും അതിന് സർക്കാർ നിയമ നിർമാണം നടത്തണമെന്നുമുള്ള വിനയന്റെ പരാമർശത്തിന് പിന്നാലെയാണ് നിയമനിർമാണം ഉടനുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കിയത്.
ഗ്രാമപ്രദേശങ്ങളിൽ നൂറോളം തിയേറ്ററുകൾ തുടങ്ങാൻ സർക്കാർ നടപടി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വിനയൻ ചിത്രത്തിന് ആശംസകളുമായി രാഷ്ട്രീയ, സിനിമാമേഖലയിൽ നിന്ന് നിരവധി പേരാണ് എത്തിയത്. വിനയൻ കൈ പിടിച്ച് ഉയർത്തിയിരുന്നില്ലെങ്കിൽ പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയിൽ ഉണ്ടാകുമായിരുന്നില്ലെന്ന് നടി മല്ലിക സുകുമാരൻ പറഞ്ഞു
കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിൽ മിനിസ്ക്രീനിൽ താരമായ രാജാമണിയാണ് മുഖ്യവേഷത്തിൽ എത്തുന്നത്. വിനയൻ ചിത്രങ്ങളിൽ അഭിനയിക്കാൻ വിലക്കില്ലെന്ന് താരസംഘടനയായ അമ്മ വ്യക്തമാക്കിയ ശേഷമുള്ള ചിത്രത്തിൽ ഹണി റോസ്, സലിം കുമാർ,ജോയ് മാത്യു തുടങ്ങി നിരവധി താരങ്ങളും അഭിനയിക്കുന്നുണ്ട്.
