ചെന്നൈ: ഇഷ്ടപ്പെടാത്തവരുടെ മതം കഷ്ടപ്പെട്ട് കണ്ടുപിടിച്ച് ആക്രമിക്കുന്നവര്‍ക്ക് ചുട്ടമറുപടിയുമായി നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബു. തന്റെ ജാതി തേടി കഷ്ടപ്പെടുന്നവരെ വിഡ്ഡികളെന്ന് വിളിച്ചായിരുന്നു ഖുശ്ബുവിന്റെ ട്വിറ്ററിലൂടെയുള്ള പ്രതികരണം. 

ഖുശ്ബുവിന്റെ യഥാര്‍ത്ഥ പേര് നഖത് ഖാന്‍ എന്നാണെന്നും രാഷ്ട്രീയമുതലെടുപ്പിന് വേണ്ടി ഇത് മറച്ചുവച്ചുവെന്നുമായിരുന്നു ഒരു പറ്റം ആളുകളുടെ ആരോപണം. ഖുശ്ബു മുസ്ലീം ആണെന്നും അതിനാലാണ് ഖുശുബു തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്നും ഇവര്‍ ആരോപിച്ചിരുന്നു. ഇത്തരക്കാരുടെ വായടപ്പിക്കുന്നതായിരുന്നു ഖുശ്ബുവിന്റെ മറുപടി. ചില ട്രോളന്മാര്‍ എന്നെ സംബന്ധിച്ച് കണ്ടെത്തല്‍ തന്നെ നടത്തിയിരിക്കുന്നു,

" എന്റെ പേര് നഖത് ഖാന്‍ ആണെന്ന്... വിഡ്ഡികളെ ഇത് എന്റെ മാതാപിതാക്കള്‍ എനിയ്ക്ക് നല്‍കിയ പേരാണ്. അതെ എന്റെ പേര് ഖാന്‍ എന്നാണ്, ഇനി എന്തുവേണം... നിങ്ങള്‍ ഇപ്പോഴും 47 വര്‍ഷം പുറകിലാണ്... " ഖുശ്ബു ട്വിറ്ററില്‍ കുറിച്ചു...

Add Asianetnews as a Preferred SourcegooglePreferred
Scroll to load tweet…

തങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നവരുടെ ജാതി കണ്ടെത്തി ആക്രമിക്കുന്നത് ഇപ്പോള്‍ ട്രെന്റായിക്കൊണ്ടിരിക്കുകയണ്. മെര്‍സിലനെതിരായ വിവാദങ്ങള്‍ക്കിടെ നടന്‍ വിജയ് ഉടെ ജാതി തേടി കണ്ടെത്തിയിരുന്നു. വിജയെ ജോസഫ് വിജയ് എന്ന് വിളിച്ചായിരുന്നു പിന്നീടുള്ള ആക്രമണങ്ങള്‍. 

കമലിനെ കമാലുദ്ദീനാക്കിയും രാഹുല്‍ ഗാന്ധിയുടെ ജാതി ചോദിച്ചും ചിലര്‍ രംഗത്തെത്തിയിരുന്നു. റിയോ ഒളിമ്പിക്‌സില്‍ വെള്ളി നേടിയ പി വി സിന്ധുവിന്റെ ജാതിയായിരുന്നു അക്കാലത്ത് ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവുമധികം തിരഞ്ഞതെന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു.