മാലിന്യം വലിച്ചെറിഞ്ഞയാളെ ശകാരിച്ചു, പുലിവാല് പിടിച്ച് കോലിയും അനുഷ്കയും

മുംബൈ: പ്ലാസ്റ്റിക് കവർ റോഡിലേക്ക് വലിച്ചെറിഞ്ഞയാളെ ശാസിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച് പുലിവാൽ പിടിച്ചിരിക്കുകയാണ് നടി അനുഷ്ക ശർമ്മയും ഭർത്താവ് വിരാട് കോലിയും. തന്നെ അപമാനിച്ചു എന്നാരോപിച്ച് അർഹാൻ സിങെന്ന യുവാവ് ഇരുവർക്കും വക്കീൽ നോട്ടീസയച്ചു

Add Asianetnews as a Preferred SourcegooglePreferred

കുറച്ചുദിവസം മുന്പ് വൈറലായ വീഡിയോ. യുവാവ് കാറിലിരുന്ന് പ്ലാസ്റ്റിക് കവര്‍ വലിച്ചെറിയുന്നത് മറ്റൊരു കാറിലിരുന്ന് കണ്ട അനുഷ്ക, ഇയാളെ ശകാരിക്കുന്ന വീഡിയോ ഭർത്താവ് വിരാട് കോലിയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

പക്ഷേ ഇപ്പോൾ ഇതിന്‍റെ പേരിൽ നിയമനടപടി നേരിടേണ്ടി വന്നിരിക്കുകയാണ് അനുഷ്കയും വിരാടും. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ബാലതാരമായി ബോളിവുഡ് സിനിമയിൽ അഭിനയിച്ചിട്ടുള്ള അർഹാൻ സിങാണ് വീഡിയോയിലുള്ളതെന്ന് വ്യക്തമായിരുന്നു. 

മുഖം പോലും മറയ്ക്കാതെ തന്‍റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതാണ് അർഹാനെ കൂടുതൽ ചൊടിപ്പിച്ചത്. തന്‍റെ കാറിൽ നിന്ന് വീണതിനേക്കാൾ കൂടുതൽ മാലിന്യമാണ് അനുഷ്കയുടെ വായിൽ നിന്ന് വന്നതെന്നും അർഹാൻ പറഞ്ഞിരുന്നു. താരത്തിനും ഭർത്താവിനുമെതിരെ അർഹാന്‍റെ അമ്മയും രംഗത്തെത്തിയിരുന്നു. 

അല്‍പം മാന്യതയും മര്യാദയും നിങ്ങളുടെ വാക്കുകളില്‍ ഉണ്ടായിരുന്നെങ്കില്‍ താരമൂല്യം കുറഞ്ഞു പോകുമായിരുന്നോ എന്നായിരുന്നു അനുഷ്കയോടുള്ള ഇവരുടെ ചോദ്യം. ഇതിന് പിന്നാലെയാണ് അർഹാൻ നിയമനടപടിയിലേക്ക് നീങ്ങിയത്. ഇരുവരുടെയും പ്രതികരണം ലഭിക്കുന്നതുവരെ ഇക്കാര്യത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്ന് അര്‍ഹാന്‍ വ്യക്തമാക്കി.