പതിനെട്ടോളം പേരാണ് ഡബ്ല്യുസിസി എന്ന വനിതാ സംഘടനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്

തിരുവനന്തപുരം: ഡബ്ല്യുസിസിയിലെ പ്രമുഖരായ നാലു നടിമാര്‍ താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവച്ചു പക്ഷേ മഞ്ജു വാര്യര്‍ അമ്മയില്‍ തുടരും. പതിനെട്ടോളം പേരാണ് ഡബ്ല്യുസിസി എന്ന വനിതാ സംഘടനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. നടി ആക്രമിക്കപ്പെട്ടതിന് ശേഷം രൂപം കൊണ്ട ഈ സംഘടനയില്‍ മഞ്ജു വാര്യര്‍ ഏറെ സജീവമായിരുന്നു. ഏതാനും ദിവസം മുമ്പ് നടന്ന 'അമ്മ' ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കാമെന്ന് തീരുമാനമെടുത്തതിനെ തുടര്‍ന്ന് അമ്മയില്‍ രണ്ടഭിപ്രായം ഉടലെടുത്തിരുന്നു. പുറത്താക്കിയ നടപടി സാങ്കേതികമായി നിലനിൽക്കുന്നതല്ലെന്നാണ് വിശദീകരണമാണ് ദിലീപിനെ തിരിച്ചടക്കുന്നതിന് കാരണമായി അമ്മ മുന്നോട്ട് വച്ചത്.

ഇതിന് പിന്നാലെ താന്‍ ഇനി അമ്മയുമായി സഹകരിക്കില്ലെന്ന് അക്രമിക്കപ്പെട്ട നടി ഡബ്ല്യുസിസിയില്‍ അംഗങ്ങളായ സുഹൃത്തുക്കളോട് വ്യക്തമായിരുന്നു. താന്‍ ഇനി സിനിമയിലേക്കില്ലെന്നും അതുകൊണ്ടുതന്നെ എല്ലാറ്റില്‍നിന്നും അകന്നു വളരെ സാധാരണമായ ജീവിതം നയിക്കുക മാത്രമേ ലക്ഷ്യമുള്ളുവെന്നും അക്രമിക്കപ്പെട്ട നടി വിശദമാക്കിയിരുന്നു. തുടര്‍ന്നാണ് മൂന്നു നടിമാര്‍ അമ്മ വിടാന്‍ തീരുമാനിച്ചത് . എന്നാല്‍ അക്രമിക്കപ്പെട്ട നടിയോട് ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന മഞ്ജു വാര്യര്‍ അമ്മയില്‍ തുടരാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. നടിയോടൊപ്പം ഡബ്ല്യുസിസിയിലെ എല്ലാ അംഗങ്ങളും അമ്മ വിടണോ എന്ന കാര്യം ആലോചിച്ചുവെങ്കിലും അതു വേണ്ടെന്നു പിന്നീടു തീരുമാനിച്ചുവെന്നാണ് ഇതിനെക്കുറിച്ച് ഡബ്ല്യുസിസി പ്രതികരിക്കുന്നത്. 

മഞ്ജു വാരിയര്‍ ഇന്നലെ വിദേശത്തേക്കുപോയി. അതിനു മുന്‍പുതന്നെ അവര്‍ രാജിവയ്‌ക്കേണ്ട എന്നു സുഹൃത്തുക്കളുമായി സംസാരിച്ചു തീരുമാനിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പോകുന്നതിനു മുന്‍പു മഞ്ജു അക്രമിക്കപ്പെട്ട നടിയുമായും കൂട്ടുകാരുമായും സംസാരിച്ചിരുന്നു. ഡബ്ല്യുസിസി രൂപീകരിക്കുന്നതില്‍ നിര്‍ണായക സാന്നിധ്യമായ മഞ്ജു അക്രമിക്കപ്പെട്ട നടിയ്ക്കായി ഇനി എന്ത് നീക്കമാണ് നടത്തുകയെന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.