ചിറകില്ലാത്തവനല്ല, അനേകര്‍ക്ക് പ്രത്യാശ നല്കുന്ന, അവരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രിയപ്പെട്ട പക്ഷിയാണ് കൃഷ്ണകുമാറെന്നും കൂടുതല്‍ ഉയരങ്ങളിലേക്ക് പറക്കണമെന്നും മഞ്ജു
കൊച്ചി: ചികിത്സിച്ച് മാറ്റാന്‍ പറ്റാത്ത മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന രോഗം മുപ്പതുവര്‍ഷമായി പേറുന്ന കൃഷ്ണകുമാറെന്ന ആരാധകനെ കാണാന്‍ മലയാളത്തിന്‍റെ പ്രിയ നടി മഞ്ജു വാര്യര്‍ എത്തി. ചക്രക്കസേരയിലിരുന്ന് 'പേടിപ്പിക്കാതെ ഒന്നുപോകൂ സുഹൃത്തേ' എന്ന് വിധിയെ നോക്കി നിസാരമായി പറയുകയാണ് കൃഷ്ണകുമാറെന്നാണ് മഞ്ജു അനുഭവം പങ്കുവച്ചു. ചിറകില്ലാത്തവനല്ല, അനേകര്‍ക്ക് പ്രത്യാശ നല്കുന്ന, അവരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രിയപ്പെട്ട പക്ഷിയാണ് കൃഷ്ണകുമാറെന്നും കൂടുതല്‍ ഉയരങ്ങളിലേക്ക് പറക്കണമെന്നും മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.
മഞ്ജുവിന്‍റെ കുറിപ്പ് പൂര്‍ണരൂപത്തില്‍
'പേടിപ്പിക്കാതെ ഒന്നുപോകൂ സുഹൃത്തേ' എന്ന് വിധിയെ നോക്കി നിസാരമായി പറയുകയാണ് കൃഷ്ണകുമാര്‍. മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന രോഗം മുപ്പതുവര്‍ഷമായി ചക്രക്കസേരയിലിരുത്തിയിരിക്കുകയാണ് ഈ യുവാവിനെ. ചികിത്സിച്ച് മാറ്റാന്‍ പറ്റാത്ത രോഗങ്ങളില്‍പെട്ടതാണിത്. പക്ഷേ കൃഷ്ണകുമാറിനെ തോല്പിക്കാന്‍ ഈ ജനിതകരോഗത്തിന് സാധിച്ചിട്ടില്ല. ശരീരത്തില്‍ ഇഷ്ടപ്രകാരം ചലിപ്പിക്കാനാകുന്നത് കണ്ണുകള്‍ മാത്രമായിട്ടും മനസിനെ വിശാലമായ ആകാശങ്ങളിലേക്ക് പറത്തിവിട്ടുകൊണ്ട് കൃഷ്ണകുമാര്‍ പലതും ചെയ്യുന്നു. തന്നെപ്പോലെ ഡിസ്‌ട്രോഫി ബാധിതരായവര്‍ക്കുവേണ്ടി MIND എന്ന സംഘടനയുണ്ടാക്കിയതുമുതല്‍ ശാരീരിക വൈഷമ്യങ്ങളനുഭവിക്കുന്നവര്‍ക്കുവേണ്ടി സ്വന്തമായി വീല്‍സ് ഓണ്‍ വീല്‍ കാര്‍ മോഡിഫിക്കേഷന്‍ കമ്പനി എന്ന സ്വപ്‌നത്തില്‍ വരെയെത്തുന്നു അത്. കൃഷ്ണകുമാര്‍ അരികിലിരുന്നപ്പോള്‍ ഇച്ഛാശക്തിയുടെ പ്രകാശം ചുറ്റും നിറയുന്നതുപോലെയാണ് തോന്നിയത്. യൂറോപ്പിലേക്ക് പറക്കണമെന്ന മോഹവും അദ്ദേഹം പങ്കുവച്ചു. പ്രിയപ്പെട്ട കൃഷ്ണകുമാര്‍...നിങ്ങള്‍ ചിറകില്ലാത്തവനല്ല...അനേകര്‍ക്ക് പ്രത്യാശ നല്കുന്ന,അവരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രിയപ്പെട്ട പക്ഷിയാണ്...നിങ്ങൾ കൂടുതൽ ഉയരേക്ക് പറക്കൂ....
ഈ കൂടിക്കാഴ്ചക്ക് നിമിത്തമായ പ്രിയ സഹോദരൻ ശ്രീ. ഷിബുവിന് നന്ദി...
