"എന്നോട് ഒരുതരി ഇഷ്ടം പോലും തോന്നുന്നില്ലേ"? പ്രേക്ഷകര്‍ ഏറ്റെടുത്ത മായാനദിയില്‍ മാത്തന്‍ അപ്പുവിനോട് ചോദിക്കുന്നതാണിത്. മായാനദി ഓരോ സിനിമാ പ്രേമിയുടെയും മനസ്സിലൂടെ നിറഞ്ഞ് ഒഴുകുകയാണ്... പ്രണയം കൊണ്ട് മുറിവേല്‍ക്കുന്ന സിനിമായാണിത്. ദൃശ്യങ്ങള്‍കൊണ്ട് മാത്രമല്ല ഹൃദയത്തില്‍ തൊടുന്ന ലളിമാത സംഭാഷണത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയതാണ് ഈ സിനിമ. തിരക്കഥാകൃത്ത് ശ്യാംപുഷ്‌കരനും ദിലീഷ് നായരുമാണ് ഇതിന് പിന്നില്‍. മികച്ച സിനിമകള്‍ സമ്മാനിച്ച് ശ്യാം പുഷ്‌കരന്‍ 'സാള്‍ട്ട് ആന്‍ഡ് പെപ്പറി'ല്‍ തുടങ്ങി ഇപ്പോള്‍ മായാനദി വരെ എത്തിനില്‍ക്കുകയാണ്. സിനിമാ ജീവിതത്തെ കുറിച്ച് ശ്യാംപുഷ്‌കരന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി പങ്കുവയ്ക്കുന്നു. സി.വി. സിനിയനടത്തിയ അഭിമുഖം.

മായാനദിയെ കുറിച്ചുള്ള പ്രതികരണം

 മായാനദിക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം എല്ലാവരും സന്തോഷത്തോടെ സ്വീകരിച്ചിരിക്കുകയാണ്. കളക്ഷനൊക്കെ നല്ലതായി വരുന്നതായിട്ടാണ് അറിയാന്‍ കഴിയുന്നത്. സിനിമ പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ അതില്‍ ഒത്തിരി സന്തോഷമുണ്ട്. 

മായാനദി എന്ന സിനിമ ഉണ്ടാകുന്നത്

മായാനദി കേട്ടുകേള്‍വിയുള്ള ഒരു കഥയാണ്. അങ്ങനെ ഒരു സംഭവം നടന്നതിനെ കുറിച്ച് നമ്മള്‍ കേട്ടതാണ്. അതിനെ സിനിമയാക്കി മാറ്റി. എന്നാല്‍ യഥാര്‍ത്ഥ സംഭവമാണിതെന്ന് തീര്‍ത്ത് പറയാന്‍ കഴിയില്ല. അമല്‍ നീരദാണ് ഒരു ത്രെഡ് പറയുന്നത്. പിന്നീട് ആഷിഖ് അബുവും ചേര്‍ന്നു. ഞാനും ദിലീഷ് നായരുമാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതുവരെ മുഴുനീളെ ഒരു പ്രണയകഥ ചെയ്തിട്ടില്ല.ഞങ്ങള്‍ ഒരുപാട് സിനിമ ചെയ്തിട്ടുണ്ടെങ്കിലും ഇതുപോലെ ഒരെണ്ണം ചെയ്തിട്ടുണ്ടായിരുന്നില്ല. ഈ ചിത്രം ചെയ്യുമ്പോള്‍ അങ്ങനെ ഒരു ത്രില്ലിലായിരുന്നു ഞങ്ങള്‍.

കൂട്ടുക്കെട്ടില്‍ തിരക്കഥ ജനിക്കുന്നത്

സാള്‍ട്ട് ആന്‍ഡ് പേപ്പറിലായിരുന്നു തിരക്കഥ തുടങ്ങിയത്. മായാനദിയോടെ 10 ചിത്രങ്ങള്‍ ചെയ്തു. സിനിമയ്ക്ക് ആരെഴുതി എന്നതിലല്ല, സിനിമ ഒന്നാണ്. എല്ലാവരും ഒന്നാകുമ്പോഴാണ് സിനിമ എന്ന മാജിക്കാവുന്നത്. പുറത്ത് നിന്നൊക്കെ ഒരുപാട് പേര്‍ ചേര്‍ന്നിട്ടാണ് സിനിമയ്ക്ക് തിരക്കഥ തയാറാക്കുന്നത്. അതുപോലെ സിനിമ ഒരു കൂട്ടായ്മയുടെ വിജയമാണ്. കൂട്ടുക്കെട്ടാകുമ്പോള്‍ പെട്ടെന്ന് എത്തിപ്പെടാന്‍ കഴിഞ്ഞു. ഒറ്റയ്ക്കാണെങ്കില്‍ പെട്ടെന്ന് ചെയ്യാന്‍ കഴിയണമെന്നില്ല. ഇപ്പോള്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ സാര്‍ പോലും പറഞ്ഞത് നല്ല സിനിമകളോടുള്ള ആദരവാണ്.

സംഭാഷണത്തിന് പ്രാധാന്യം കൊടുക്കുന്നത്

 സംഭാഷണത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഞാന്‍ എഴുതുന്നത്. സിനിമ സംഭാഷണത്തിന് പ്രാധാന്യം കൊടുത്താലും എത്രത്തോളും അതിന് കരുതല്‍ കൊടുക്കുന്നുവെന്നുള്ളതാണ്. മായാനദി എന്ന സിനിമയില്‍ പ്രണയം കൈകാര്യം ചെയ്യുമ്പോള്‍ കരുതലോടെയാണ് സംഭാഷണം ഒരുക്കിയത്. കുറഞ്ഞ സംഭാഷണങ്ങളിലൂടെ കൂടുതല്‍ ദൃശ്യം നല്‍കി കാര്യങ്ങള്‍ പറയാനാണ് കുറച്ചുനാളായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ മായാനദി നല്ല രീതിയില്‍ എത്തിയിട്ടുണ്ട്. 

ടൊവിനോ തോമസ് എന്ന നടനെ കുറിച്ച്

ടൊവിനോ സിനിമയില്‍ കാണുന്നത് പോലെ തന്നെ ഗംഭീരമാണ്, അതുപോലെ തന്നെ അഭിനയിച്ചിട്ടുണ്ട്. ലളിതമായി നല്ല രീതിയില്‍ അഭിനയിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഒരു സമ്മര്‍ദ്ദവും അറിയിക്കാതെയാണ് അഭിനയിച്ചിരിക്കുന്നത് മായാനദി അതികം സമ്മര്‍ദ്ദങ്ങളില്ലാതെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ വലിയൊരു പങ്ക് ടൊവിനോയുടേതാണ്. അതേസമയം മാത്തനായി ഫഹദ് ആയിരുന്നുവെന്ന വാര്‍ത്തകള്‍ പരക്കുന്നുണ്ട്. എന്നാല്‍ അങ്ങനെ ഒരു ആലോചന പോലും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടില്ല. ചിത്രത്തിലെ മാത്തനെയും അപ്പുവിനെയും മാറ്റി പ്രതിഷ്ഠിക്കാന്‍ പോലും കഴിയില്ലായിരുന്നു. ഫഹദ് എന്നത് വെറുതെ പ്രചരിക്കുന്ന വാര്‍ത്തയാണ്. മാത്രമല്ല അത് ആരാധകരുടെ ഒരു സന്തോഷമാണ്.

 ഏത് തരം സിനിമകള്‍ ചെയ്യാനാണ് ആഗ്രഹം

പല ആംഗിളിലും പല രീതിയിലുള്ള സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം. സംഗീത സംവിധായകന്‍ ബിജി പാല്‍ എപ്പോഴും പറയുന്ന വാക്കാണ് ഒരു സിനിമ ഹൃദയത്തില്‍ തൊടുന്നതായിരിക്കണം. അതേപോലെ ഹൃദയത്തില്‍ തൊടുന്ന സിനിമകള്‍ എഴുതാനാണ് ആഗ്രഹിക്കുന്നത്.

സംവിധാനത്തിലേക്ക് വരുമോ?

 മലയാള സിനിമയില്‍ എഴുത്തുകാര്‍ കുറവാണ്. എനിക്ക് നല്ലൊരു എഴുത്തുകാരനായിട്ട് തന്നെ എക്കാലവും തുടരാനാണ് ആഗ്രഹം. എഴുത്തിലൂടെ ഒരുപാട് കാര്യങ്ങള്‍ മലയാള സിനിമയില്‍ ചെയ്യാനുണ്ട്. എഴുത്തിലൂടെ ഒരുപാട് സംഭാവനകള്‍ ചെയ്യണമെന്നുണ്ട.് സംവിധാനത്തോടൊക്കെ ആഗ്രഹമുണ്ട്. അതിലുപരി എഴുത്തുക്കാരാനാണ് അഗ്രഹം.