അശ്ലീലം പറഞ്ഞതിനല്ല സംവിധായകന്‍ ലാല്‍ ജൂനിയറിന് എതിരെ പരാതി നല്‍കിയതെന്ന് നടി മേഘ്ന നായര്‍. ഒരു രംഗത്ത് അനുവാദമില്ലാതെ തന്റെ ബോഡി ഡബിള്‍ (ഡ്യൂപ്പ്) ഉപയോഗിച്ചതിനാണ് പരാതി നല്‍കിയതെന്ന് മേഘ്നാ നായര്‍ പറഞ്ഞതായി കൊച്ചി പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്ത്രീകളെ അപമാനിക്കുന്നതിന് ഞാന്‍ എതിരാണ്. എന്റേതെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ പിന്‍ഭാഗവും വയറും പ്രദര്‍ശിപ്പിക്കുന്ന രംഗങ്ങളോടായിരുന്നു തനിക്ക് എതിര്‍പ്പ്. അങ്ങനെ അഭിനയിക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയതാണ്. തുടര്‍‌ന്ന് സെറ്റില്‍ നിന്ന് പോകാനും പിന്നീട് ചിത്രീകരിക്കാനുള്ള മറ്റൊരു രംഗത്തിനായി വിളിക്കാമെന്നുമാണ് പറഞ്ഞത്. എന്നാല്‍ പിന്നീട് അവര്‍ വിളിച്ചിട്ടില്ല. താന്‍ എതിര്‍പ്പ് പ്രകടിപ്പിച്ച രംഗം ഉണ്ടെന്ന് സിനിമ പുറത്തിറങ്ങിയപ്പോഴാണ് മനസ്സിലായത്. അവര്‍ എന്റെ ബോഡി ഡബിള്‍ ഉപയോഗിക്കുകയായിരുന്നു-- മേഘന നായര്‍ വ്യക്തമാക്കിയതായി കൊച്ചി പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നനഞ്ഞയിടം കുഴിക്കുക എന്നതാണ് ഇപ്പോള്‍ നടക്കുന്നത് എന്നായിരുന്നു വാര്‍ത്തയോട് സംവിധായകന്‍ ലാലിന്റെ പ്രതികരണം. ആദ്യമായി സിനിമയില്‍ അഭിനയിക്കാന്‍ എത്തിയതായിരുന്നു നടി. കൊച്ചിയിലെ റംമദയിലായിരുന്നു ഷൂട്ടിംഗ്. അവര്‍ക്ക് 50000 രൂപ നല്‍കാം എന്ന് സമ്മതിച്ചിരുന്നു. എന്നാല്‍ താന്‍ ഒട്ടും കംഫേര്‍ട്ട് അല്ലെന്ന് പറഞ്ഞ് നടി അഭിനയിക്കാന്‍ വിസമ്മതിച്ചു. ഇതോടെ ഈ നടിയുടെ ഭാഗം ഒഴിവാക്കുകയായിരുന്നു പണവും നല്‍കിയില്ല. അവരുടെ പ്രകടനം മോശമാണെന്ന് ജീന്‍ പറഞ്ഞിരുന്നതായും ലാല്‍ പറഞ്ഞു.

നടിയോട് അശ്ലീലമായി സംസാരിച്ചു എന്ന പരാതിയില്‍ നടനും സംവിധായകനുമായ ലാലിന്‍റെ മകനും സംവിധായകനുമായ ലാല്‍ ജൂനിയറിനും, നടന്‍ ശ്രീനാഥ് ഭാസിക്കെതിരെയും കേസെടുത്തു എന്നായിരുന്നു വാര്‍ത്ത പുറത്തുവനനത്. ഇവരെ കൂടാതെ അനുരൂപ്, അനിരുദ്ധ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. 2016 നവംബര്‍ 16-ന് ഹണിബീ ടു എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ യുവനടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നാണ് പരാതി. എന്നാല്‍ ശ്രീനാഥ് ഭാസിക്കെതിരെ താന്‍ പരാതി നല്‍കിയില്ലെന്നും ശ്രീനാഥ് ഭാസിയാണ് തന്നെ സിനിമയില്‍ കൊണ്ടുവന്നത് എന്നുമായിരുന്നു മേഘ്ന നായര്‍ പറയുന്നത്.