മുപ്പതുകളിലെ ജീവിതത്തെ കുറിച്ച് അശ്വതി.
മലയാളികൾക്ക് പ്രിയപ്പെട്ട ടെലിവിഷൻ അവതാരകയും അഭിനേത്രിയുമാണ് അശ്വതി ശ്രീകാന്ത്. സോഷ്യൽ മീഡിയയിൽ സജീവമായ അശ്വതി തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. പേരന്റിങ്ങിനെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചുമൊക്കെ നിരന്തരം സംസാരിക്കുന്നയാൾ കൂടിയാണ് ഒരു ലൈഫ് കോച്ച് കൂടിയായ അശ്വതി. മുപ്പുതുകൾ അവസാനിക്കാറാകുന്നതിനെക്കുറിച്ചും മുപ്പതുകളിലെ ജീവിതത്തെക്കുറിച്ചുമൊക്കെയാണ് അശ്വതിയുടെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റ്.
''ഇരുപതുകളിൽ നിന്ന് മുപ്പതിലേക്ക് കടക്കുന്നത് ഒട്ടും സുഖമില്ലാത്ത പരിപാടിയായിരുന്നു. മുപ്പതാമത്തെ പിറന്നാളിന്റെ തലേ രാത്രി അവസാനിക്കാതിരിക്കണേ എന്നാഗ്രഹിച്ചിട്ടുണ്ട്. മുപ്പതുകൾ ഒരു സ്ത്രീയെ സംബന്ധിച്ച് തിരിച്ചറിവുകളുടെ കാലമാണെന്ന് മുന്നേ നടന്ന പലരും പറഞ്ഞതായിരുന്നു ആകെയുള്ള ആശ്വാസം.
തിരിച്ചറിവ് എന്നൊന്നും പറഞ്ഞാൽ പോര… പണ്ടത്തെ എന്റെ പൊടി പോലുമില്ല കണ്ട് പിടിക്കാനെന്ന വണ്ണം ഉടച്ചു വാർക്കേണ്ടി വന്ന വർഷങ്ങളായിരുന്നു പിന്നിങ്ങോട്ട്‍. പണ്ടത്തെ ഒരു ചാറ്റിന്റെ സ്ക്രീൻ ഷോട്ട് ഈയിടെ ഒരു സുഹൃത്ത് അയച്ചു തന്നു- അതിൽ സങ്കടങ്ങൾ എണ്ണി പെറുക്കി പറയുന്ന, ചുറ്റുപാടുകളിൽ മുഴുവൻ പ്രശ്നങ്ങൾ കാണുന്ന നിസഹായയായ പെൺകുട്ടിയെ കണ്ട് ഇവളേതാ എന്ന് ഞാൻ തന്നെ അമ്പരന്നു.മുപ്പതുകളുടെ അവസാന ലാപ്പിലാണ് ഇപ്പോൾ. അത് തീരും മുന്നേ ഈയൊരു കാലം അടയാളപ്പെടുത്തണമെന്ന് തോന്നുന്നു…ഇരുപത്തൊൻപതാം പിറന്നാളിന്റെ രാത്രി സംഘർഷത്തിലാവുന്ന ഒരാൾക്കെങ്കിലും ഉപകാരപ്പെട്ടാലോ… !'', അശ്വതി ശ്രീകാന്ത് ഫെയ്‍സ്ബുക്കിൽ കുറിച്ചു.
അവതാരകയായും എഴുത്തുകാരിയായും ആർജെയായും അഭിനേത്രിയായുമെല്ലാം അശ്വതി സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് അശ്വതി. ചക്കപ്പഴം എന്ന സീരിയലിലെ ആശ എന്ന കഥാപാത്രമായിട്ടാണ് അശ്വതി അഭിനേത്രിയായി സ്‌ക്രീനിൽ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഒരു എഴുത്തുകാരിയായും ഇതിനകം അശ്വതി സ്വയം അടയാളപ്പെടുത്തിയിട്ടുണ്ട്.
