നടി ഇന്ദുലേഖ, 12 വർഷം മുൻപ് അന്തരിച്ച ഭർത്താവ് ശങ്കർ കൃഷ്ണയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു. ഭർത്താവിന്റെ മരണശേഷം സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഉടൻ ജോലിക്ക് പോകേണ്ടി വന്നെന്നും, ഏഴ് വയസ്സുണ്ടായിരുന്ന മകൾ ഇപ്പോൾ എംബിബിഎസിന് പഠിക്കുകയാണെന്നും താരം.
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് ഇന്ദുലേഖ. ദൂരദർശൻ കാലം മുതലേ ടെലിവിഷൻ സീരിയലുകളിലൂടെ മലയാളികളുടെ സ്വീകരണ മുറികളിലേക്ക് എത്തിയതാണ് താരം. സംവിധായകന്‍ ആയിരുന്ന ശങ്കര്‍ കൃഷ്‍ണയാണ് ഇന്ദുലേഖയുടെ ഭര്‍ത്താവ്. 12 വര്‍ഷം മുമ്പാണ് ആരോഗ്യകാരണങ്ങളെത്തുടർന്ന് ശങ്കര്‍ കൃഷ്‍ണ മരിച്ചത്. വിവാഹത്തിന്റെ 25ാം വാർഷിക ദിനത്തിൽ ശങ്കറിനെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പു പങ്കുവെച്ച് ഇന്ദുലേഖ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതേക്കുറിച്ച് സംസാരിക്കുകയാണ് താരം.
''12 വര്‍ഷമായി അദ്ദേഹം മരിച്ചിട്ട്. ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് 25 വര്‍ഷമായത് കഴിഞ്ഞ ദിവസമായിരുന്നു. ഞങ്ങളൊന്നിച്ചുള്ള കുറച്ച് ചിത്രങ്ങളുണ്ടായിരുന്നു. അതുവെച്ച് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വണ്‍ മില്യണ്‍ വരെ റീച്ച് കിട്ടിയിരുന്നു ആ പോസ്റ്റിന്. ഇപ്പോളത്തെ കാലഘട്ടത്തില്‍ ആരും ഇങ്ങനെ ഓര്‍ത്തിരിക്കാറില്ല എന്നൊക്കെയായിരുന്നു പ്രതികരണം. അദ്ദേഹം മരിക്കുമ്പോള്‍ എനിക്ക് 32 വയസായിരുന്നു. മോള്‍ക്ക് 7 വയസും. അവള്‍ ഇപ്പോള്‍ എംബിബിഎസിന് പഠിക്കുകയാണ്. ഞാനും മോളും സംസാരിക്കുമ്പോള്‍ പുള്ളിയുടെ കാര്യങ്ങളും പറയാറുണ്ട്. ഫിസിക്കലി ഞങ്ങളുടെ കൂടെയില്ല എന്നേയുള്ളൂ. എപ്പോഴും ഒപ്പമുണ്ട്. ഭര്‍ത്താവ് മരിച്ച സമയത്ത് എന്റെ പേഴ്‌സ് കാലിയായിരുന്നു. ചടങ്ങുകളൊക്കെ കഴിഞ്ഞ് അടുത്ത ദിവസം തന്നെ ജോലിക്ക് പോയി. വിഷമിച്ചിരിക്കാനൊരു സമയം കിട്ടിയിരുന്നില്ല. എങ്ങനെ വരുന്നു, അതുപോലെ എടുക്കുക എന്നായിരുന്നു എന്റെ രീതി.
നന്നായി തിരക്ക് പിടിച്ച് പോയിരുന്ന കാലത്തായിരുന്നു അദ്ദേഹം എന്നോട് ഇഷ്ടം പറഞ്ഞത്. ഇത് എന്റെ മാതാപിതാക്കൾ തീരുമാനിക്കേണ്ട കാര്യമാണെന്നായിരുന്നു ഞാന്‍ പറഞ്ഞത്. പുള്ളി വിട്ട് കളയാന്‍ തയ്യാറല്ലായിരുന്നു. കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നായിരുന്നു പറഞ്ഞത്. അത് എനിക്ക് സ്‌ട്രൈക്ക് ചെയ്തിരുന്നു. കൂടുതല്‍ അടുത്തപ്പോഴാണ് ആള്‍ ബോള്‍ഡാണെന്ന് മനസിലാക്കുന്നത്. തീരുമാനമെടുക്കാന്‍ വല്ലാതെ പ്രയാസപ്പെടുന്നൊരാളായിരുന്നു ഞാന്‍. എന്നോട് ഇഷ്ടാനിഷ്ടങ്ങള്‍ ചോദിച്ചാല്‍ പറയാന്‍ അറിയില്ലായിരുന്നു. കൂടുതല്‍ അടുത്തപ്പോഴാണ് ആള്‍ കൊള്ളാം എന്ന് തോന്നിയത്. അങ്ങനെയാണ് ഒന്നിച്ചത്'', എന്ന് ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ഇന്ദുലേഖ പറഞ്ഞു.



