വളരെ ബുദ്ധിമുട്ടിയാണ് അമ്മ തന്നെ വളർത്തിയതെന്ന് മേഘ്ന.
ചന്ദനമഴ എന്ന സീരിയലിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ ആളാണ് മേഘ്‌ന വിന്‍സന്റ്. അമൃത അര്‍ജുന്‍ ദേശായി എന്ന കഥാപാത്രം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചന്ദനമഴയ്ക്ക് ശേഷം തമിഴില്‍ തിരക്കിലായിരുന്നു മേഘ്‌ന. അതിന് ശേഷം തിരിച്ചെത്തി സീ കേരളത്തിലും സണ്‍ ടിവിയിലും സജീവമായി. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സാന്ത്വനം 2 വിലൂടെ മേഘ്ന വീണ്ടും ഏഷ്യാനെറ്റിലേക്ക് തിരിച്ചത്തുകയും ചെയ്തു. ഇതിനിടെ, യൂട്യൂബ് ചാനലുമായും മേഘ്‍ന സജീവമായിരുന്നു. സോഷ്യൽ മീഡിയയിലൂടെയും തന്റെ വിശേഷങ്ങൾ മേഘ്ന ആരാധകരെ അറിയിക്കാറുണ്ട്. അമ്മയ്ക്കൊപ്പം മേഘ്ന നൽകിയ പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്.
വളരെ ബുദ്ധിമുട്ടിയാണ് അമ്മ തന്നെ വളർത്തിയതെന്ന് മേഘ്ന അഭിമുഖത്തിൽ പറയുന്നു. ''സിംഗിൾ പേരന്റായി എന്നെ കഷ്ടപ്പെട്ട് വളർത്തിയതാണ് അമ്മ. ഒരിക്കൽ അമ്മയുടെ രക്തം നൽകിയാണ് എനിക്കു വേണ്ടി സിർലാക്ക് വാങ്ങിയതെന്ന് ഞാൻ കേട്ടിട്ടുണ്ട്. അക്കാര്യം അമ്മ പറഞ്ഞതല്ല. അമ്മയുടെ ഒരു സുഹൃത്ത് പറഞ്ഞ് അറിഞ്ഞതാണ്. അവർ നമുക്കു വേണ്ടി എത്രത്തോളം കഷ്ടപ്പെട്ടുവെന്ന് നമ്മളോട് പറയില്ല. നമ്മുടെ ജീവിതത്തിൽ നല്ലതു വരണം എന്നാലോചിച്ചേ എല്ലാ മാതാപിതാക്കളും തീരുമാനങ്ങൾ എടുക്കൂ. എന്റെ അമ്മയും അങ്ങനെ തന്നെയാണ്'', എന്ന് മേഘ്ന അഭിമുഖത്തിൽ പറഞ്ഞു.
ജീവിതത്തിൽ മകൾക്കു വേണ്ടി എടുത്ത ചില തീരുമാനങ്ങൾ തെറ്റായിപ്പോയെന്ന് തോന്നിയിട്ടുണ്ടെന്നായിരുന്നു മേഘ്നയുടെ അമ്മയുടെ പ്രതികരണം. ''എ ഡിവോഴ്സ്ഡ് ഡോട്ടർ ഈസ് ബെറ്റർ ദാൻ എ ഡെഡ് ഡോട്ടർ എന്ന കാര്യത്തിലാണ് ഞാൻ വിശ്വസിക്കുന്നത്. കഴിഞ്ഞ കാര്യത്തെപ്പറ്റി കൂടുതൽ പറയുന്നില്ല. എല്ലാ അമ്മമാരെയും പോലെ മകൾക്കൊരു കുടുംബജീവിതം വേണമെന്ന് ഞാനും ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, വിവാഹം ഒരു സ്ത്രീയുടെ ജീവിതത്തിലെ അവസാന വാക്കല്ല. ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്'', എന്നും മേഘ്നയുടെ അമ്മ അഭിമുഖത്തിൽ പറഞ്ഞു.



