നടിയും മോഡലുമായ ജസീല പർവീൺ തന്‍റെ മുൻ കാമുകനിൽ നിന്ന് നേരിട്ട ശാരീരിക,-മാനസിക പീഡനങ്ങളെക്കുറിച്ച് തുറന്നുപറയുന്നു
മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടിയും മോഡലുമായ ജസീല പർവീൺ. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന സ്റ്റാർ മാജിക്ക് ഷോയിലൂടെയും ജസീല ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ജസീല അടുത്തിടെ പങ്കുവെച്ച ചില ചിത്രങ്ങളും പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. തന്റെ കാമുകനിൽ നിന്നും അനുഭവിച്ച ശാരീരിക-മാനസിക പീഡനങ്ങളെ കുറിച്ചാണ് ജസീല വെളിപ്പെടുത്തിയത്. മുൻ കാമുകൻ ക്രൂരമായി മർദിച്ചെന്നും മുറിവുകൾ ഭേദമാകാൻ പ്ലാസ്റ്റിക്ക് സർജറി പോലും ആവശ്യമായി വന്നെന്നും ജസീല പറഞ്ഞിരുന്നു. അവതാരക ലക്ഷ്മി നക്ഷത്രയുടെ ചാനലിൽ ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് താരം. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി തന്റെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നുപോയതെന്ന് ജസീല പറയുന്നു.
''ഞങ്ങള്‍ പരസ്പരം കണ്ട് ഇഷ്ടപ്പെട്ട് പ്രണയിച്ചവരാണ്. ലിവിങ് ടുഗെദര്‍ റിലേഷനില്‍ ആയിരുന്നു. പക്ഷേ, പിന്നീട് ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങി. പീഡനം സഹിക്കാന്‍ വയ്യാതെയായപ്പോഴാണ് ആ ബന്ധത്തില്‍ നിന്ന് പുറത്ത് കടന്നതും പൊലീസില്‍ കേസ് കൊടുത്തതും. എന്നാല്‍ ആ ഉപദ്രവത്തെക്കാള്‍ വലിയ ദ്രോഹമാണ് പിന്നീട് നേരിട്ടത്. ഞാനൊരു അറിയപ്പെടുന്ന ആളാണ് എന്ന നിലയില്‍ ആളുകള്‍ അഡ്വാന്റേജ് എടുക്കാന്‍ തുടങ്ങി. കേസിന് സ്റ്റേഷനില്‍ വിളിപ്പിക്കും എന്നല്ലാതെ യാതൊരു നീക്കുപോക്കുകളും ഉണ്ടായില്ല, എനിക്ക് നീതിയും കിട്ടിയില്ല.
അവരുടെ പെരുമാറ്റങ്ങളും എന്നെ കൂടുതല്‍ ട്രോമയിൽ കൊണ്ടുചെന്നെത്തിച്ചതേയുള്ളൂ. പൊരുതിപ്പൊരുതി ഞാന്‍ തോറ്റു. അത് എന്നെ കൂടുതല്‍ സമ്മര്‍ദത്തിലാക്കിയതിനാൽ കേസ് ഒഴിവാക്കി. പക്ഷേ, അപ്പോഴേക്കും ആ ട്രോമ എന്നെ മാനസികമായും ശാരീരികമായും വല്ലാതെ ബാധിച്ചിരുന്നു. തൊണ്ണൂറ് കിലോയോളം തൂക്കം കൂടി. മരുന്നുകള്‍ കഴിക്കുന്നുണ്ടായിരുന്നു. ദിവസം പന്ത്രണ്ടോളം ഗുളികകൾ കഴിക്കണം, എന്നാലേ എനിക്ക് ഉറക്കം വരൂ. അതിന്റെ കൂടെ ജോലിയും ഇല്ലാത്ത അവസ്ഥ. ഇപ്പോള്‍ അതില്‍ നിന്നെല്ലാം പുറത്തു കടക്കാനുള്ള ശ്രമത്തിലാണ്'', ജസീല പറഞ്ഞു.



