തങ്ങൾ വേർപിരിഞ്ഞെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായ സഹദും സിയയും
തങ്ങൾ വേർപിരിഞ്ഞെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ് മാതാപിതാക്കളായ സഹദും സിയയും. യൂട്യൂബിൽ പങ്കുവെച്ച ഏറ്റവും പുതിയ ക്യു ആന്റ് എ വീഡിയോയിലാണ് ഇരുവരും ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. ''സഹദ് എവിടെ, നിങ്ങള്‍ വേര്‍പിരിഞ്ഞോ എന്നൊക്കെ പലരും ചോദിക്കുന്നുണ്ട്. ഇതൊന്നും അധിക ദൂരം പോകില്ല, നിങ്ങളൊക്കെ പെട്ടന്ന് പിരിയും എന്ന് പലരും പറഞ്ഞു. അങ്ങനെയുള്ള ആഗ്രഹം മനസില്‍ തന്നെ വച്ചാല്‍ മതി, നിങ്ങള്‍ ആഗ്രഹിച്ചതു പോലെ ഒന്നും നടന്നില്ല. ഞങ്ങളിപ്പോഴും ഒന്നിച്ച് തന്നെയാണ്, മരണം വരെ ഞങ്ങള്‍ മൂന്ന് പേരും അങ്ങനെ തന്നെയായിരിക്കും.
മകളെ നന്നായി വളര്‍ത്താനും ഒരു കൊച്ച് വീട് ഞങ്ങള്‍ക്ക് പണിയാനും സാമ്പത്തികമായി കുറച്ച് മെച്ചപ്പെടാനുമൊക്കെയായുള്ള തത്രപ്പാടിലാണ് ഞങ്ങള്‍. അതിന്റെ ഭാഗമായി ജോലി തേടി ദുബായിലും റഷ്യയിലും ചെന്നൈയിലുമൊക്കെ പോയിരിക്കുകയായിരുന്നു സഹദ്. രണ്ട് ദിവസം മുന്‍പ് തിരിച്ചെത്തി. എത്രയൊക്കെ കഷ്ടപ്പെട്ടാലും മകളെ നന്നായി പഠിപ്പിക്കണം, വളര്‍ത്തണം എന്നാണ് ഞങ്ങളുടെ ആഗ്രഹം'', എന്നാണ് സിയ വീഡിയോയിൽ പറയുന്നത്. വീഡിയോയുടെ അവസാനം സഹദും പ്രത്യക്ഷപ്പെടുന്നുണ്ട്.
സ്ത്രീയായി ജനിച്ച് പുരുഷനായി മാറിയ ആളാണ് സഹദ്. സിയ ആകട്ടെ പുരുഷനായി ജനിച്ച് സ്ത്രീയായി മാറിയ വ്യക്തിയും. ഇരുവരും ഒരുമിച്ച് ജീവിതം ആരംഭിച്ചതോടെ ഒരു കുഞ്ഞ് എന്ന മോഹമുണ്ടായി. ആദ്യമൊരു കുഞ്ഞിനെ ദത്തെടുക്കാനായിരുന്നു തീരുമാനം. എന്നാല്‍ നിയമം വെല്ലുവിളിയായെങ്കിലും തോറ്റുപിന്മാറിയില്ല. കുഞ്ഞെന്ന സ്വപ്നത്തിനായി സഹദ് പുരുഷനാകാനുള്ള ഹോര്‍മോണ്‍ ചികിത്സ പാതിവഴിയില്‍ നിര്‍ത്തി. സ്തനങ്ങള്‍ നീക്കം ചെയ്തിരുന്നെങ്കിലും ഗര്‍ഭപാത്രം സഹദ് നീക്കം ചെയ്തിരുന്നില്ല. അങ്ങനെ, 2023 ഫ്രെബുവരിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സഹദ് കുഞ്ഞിന് ജന്മം നല്‍കി. ഇതോടെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ഇന്ത്യയിലെ ആദ്യ മാതാപിതാക്കാളായി സഹദ്– സിയ ദമ്പതികള്‍ മാറി.

