ഒരു വർഷം മുൻപ് അന്തരിച്ച നടൻ കലാഭവൻ നവാസിന്റെ മക്കൾ, പിതാവ് മരണശേഷമുള്ള ജീവിതത്തിനായി തങ്ങളെ ഒരുക്കിയിരുന്നുവെന്ന് വെളിപ്പെടുത്തി. ഓരോ സാഹചര്യങ്ങളെയും നേരിടാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അദ്ദേഹം നൽകിയിരുന്നു.

രു വർഷം മുൻപാണ് മലയാളികളുടെ പ്രിയപ്പെട്ട കലാകാരൻ കലാഭവൻ നവാസ് ഹൃദായാഘാതത്തെത്തുടർന്ന് മരണപ്പെടുന്നത്. ആ വേദനയിൽ നിന്നും കരകയറാനുള്ള ശ്രമത്തിലാണ് ഉറ്റവരും ഉടയവരും. ഇപ്പോഴിതാ തങ്ങളുടെ പ്രിയപ്പെട്ട വാപ്പിച്ചിയുടെ മരണ ശേഷമുള്ള ജീവിതം പങ്കുവെയ്ക്കുകയാണ് നടന്‍ കലാഭവന്‍ നവാസിന്റെ മക്കള്‍. നവാസിന്റെ തന്നെ പേജിലൂടെയാണ് മക്കൾ കുറിപ്പ് പങ്കുവെച്ചത്.

''ഉമ്മിച്ചിയെ ഒന്നുകാണണം എന്നു പറഞ്ഞ് ഒരുപാട് മെസേജ് ഞങ്ങള്‍ക്ക് വരുന്നുണ്ട് ഒത്തിരി നിര്‍ബന്ധിച്ചെടുത്ത ഫോട്ടോ ആണിത്. വാപ്പിച്ചി ഇല്ലാതായാല്‍ എന്തൊക്കെ സംഭവിക്കുമെന്ന് വാപ്പിച്ചിക്ക് നല്ല പോലെ അറിയാമായിരുന്നു. ഓരോന്നും സംഭവിക്കുമ്പോള്‍ എന്തെല്ലാം ചെയ്യണമെന്ന് നല്ല രീതിയിലുള്ള ഗൈഡന്‍സ് ഞങ്ങള്‍ക്ക് തന്നിട്ടുണ്ട്.ഞങ്ങളുടെ ഈ ഭൂമിയിലെ ജീവിതം വാപ്പിച്ചി തന്ന ടാസ്‌ക് പോലെയാണ് തോന്നുന്നത്. ഞങ്ങള്‍ക്ക് മുന്നിലേക്ക് വരുന്ന ഓരോ ടാസ്‌കും വാപ്പിച്ചി പറഞ്ഞ പോലെ ഞങ്ങള്‍ അതിനെ നേരിടുന്നു. വാപ്പിച്ചിപോയതിനു ശേഷം വാപ്പിച്ചി പറഞ്ഞതു മാത്രമേ ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ളൂ.

ഇതൊക്കെ വാപ്പിച്ചി നേരത്തെ കണ്ടിരുന്നു. ഞങ്ങളുടെ ജീവിതം വാപ്പിച്ചി നേരത്തെതന്നെ സ്‌ക്രിപ്റ്റഡ് ആയിരുന്നു. അതുകൊണ്ട് ആര്‍ക്കും ഒരു ഉപദേശം കൊണ്ടു പോലും ഞങ്ങളെ സഹായിക്കേണ്ടിവന്നില്ല. ഗൈഡന്‍സ് ഉള്ളതുകൊണ്ട് വാപ്പിച്ചി എപ്പോഴും കൂടെ തന്നെയുണ്ട്. ആ ഗൈഡന്‍സ് ഞങ്ങള്‍ക്ക് ഭംഗിയായി ചെയ്ത് തീര്‍ക്കാന്‍ പടച്ചവന്‍ ഞങ്ങളെ നല്ലരീതിയില്‍ സഹായിക്കുന്നുമുണ്ട്. വാപ്പിച്ചിയുടെ കൈകളില്‍ നിന്നും പടച്ചവന്റെ കൈകളിലേയ്ക്കാണ് ഞങ്ങള്‍ പോയിട്ടുള്ളത്. വാപ്പിച്ചി ഏല്പിച്ചു പോയ എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്യാന്‍ ഉമ്മിച്ചിയെ പടച്ചവന്‍ സഹായിക്കട്ടെ. ഉമ്മിച്ചിയെ ഒരിക്കലും തിരിച്ചുകിട്ടുമെന്ന് സ്വപ്നത്തില്‍ പോലും ഞങ്ങള്‍ വിചാരിച്ചിട്ടില്ല. ഉമ്മിച്ചി ഓക്കെ ആവാന്‍ പ്രാര്‍ത്ഥിച്ച ഈ ലോകത്തെ ഓരോ വ്യക്തികള്‍ക്കും ഞങ്ങളുടെ നന്ദിയുണ്ട് . പ്രാര്‍ത്ഥന കൊണ്ട് നിങ്ങള്‍ ഞങ്ങള്‍ക്കൊരു തണല്‍ തന്നതിന് ഈശ്വരന്‍ നിങ്ങള്‍ക്കും ഒരു തണല്‍ തന്നിട്ടുണ്ടാവും. എല്ലാവര്‍ക്കും നന്ദി'', എന്നാണ് മക്കൾ കുറിപ്പിൽ പറയുന്നത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming