ബിഗ് ബോസ് താരങ്ങളായ അനുമോൾ, ആദില, നൂറ എന്നിവർ പിണക്കത്തിന് ശേഷം വീണ്ടും ഒന്നിച്ചു. താൻ ഈഗോ കാരണമല്ല മിണ്ടാതിരുന്നതെന്നും ആത്മാഭിമാനത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും നൂറ വ്യക്തമാക്കി.

ബിഗ്ബോസ് സീസൺ 7 ലെ അടുത്ത സുഹൃത്തുക്കളായിരുന്നു അനുമോളും ആദിലയും നൂറയും. 'പട്ടായ ഗേൾസ്' എന്നാണ് ഇവരുടെ ഗ്യാങ്ങ് അറിയപ്പെട്ടിരുന്നത്. എന്നാൽ ഫിനാലെയോട് അടുക്കുന്നതിനിടെ മൂവരുടെയും ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ഷോയ്ക്ക് ശേഷവും ഇവർ തമ്മിൽ കണ്ടുമുട്ടിയിരുന്നില്ല. എന്നാൽ അടുത്തിടെ മൂവരും ഒരു ചടങ്ങിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. അതിനു ശേഷം മൂന്നു പേരും ഒരുമിച്ച് വാഴ സിനിമ കാണാൻ എത്തിയ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേക്കുറിച്ച് പലരുടെയും സംശയങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് നൂറ. യൂട്യൂബ് ലൈവിലൂടെ ആരാധകരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ആദിലയും നൂറയും.

അനുമോളോട് മിണ്ടിയതിൽ നൂറയ്ക്ക് അത്ര തൃപ്തിയില്ലെന്ന് തോന്നിയെന്ന് സമൂഹമാധ്യമങ്ങളിൽ ചില കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേക്കുറിച്ചാണ് നൂറ വിശദീകരിക്കുന്നത്. ''അനുമോളോട് മിണ്ടിയത് എനിക്ക് ഇഷ്ടമായില്ലെന്ന തരത്തിൽ പലരും പറയുന്നത് കണ്ടു. ഞാൻ ഓവർ എക്സ്പ്രസീവ് അല്ല. പക്ഷെ അനുവും ആദിലയും എക്സ്പ്രസീവാണ്. ഞങ്ങൾ എല്ലാവരും മിണ്ടിയശേഷം എല്ലാവരും പറയുന്നത് കണ്ടു. എന്തൊക്കെയായിരുന്നു മുമ്പ് പറഞ്ഞ് നടന്നിരുന്നത് എന്നൊക്കെ. ഞാൻ ഒരു കാര്യമേ പറഞ്ഞിട്ടുള്ളു. അത് സെൽഫ് റെസ്പെക്ട് എന്ന കാര്യമാണ്. അത് എനിക്കിപ്പോഴും ഉണ്ട്. സെൽഫ് റെസ്പെക്ടും ഈഗോയും തമ്മിൽ ഒരുപാട് ദൂരമുണ്ട്. ഈഗോ വെച്ച് നിൽക്കുന്നയാളല്ല ഞാൻ. എനിക്ക് ഇഷ്ടപ്പെട്ട ആളുകൾ എന്നോട് വന്ന് മിണ്ടിയാൽ ഞാനും തിരിച്ച് മിണ്ടും. എനിക്ക് അത്രയും പ്രിയപ്പെട്ടവർ ചെറുതായി ചിരിച്ചാൽ പോലും ഞാൻ മിണ്ടും.

സമയം വേണം, സ്പേസ് വേണമെന്ന് പറയുകയാണെങ്കിൽ അതും ഞാൻ കൊടുക്കും. അല്ലാതെ മിണ്ടാൻ നിർബന്ധിച്ച് ശല്യം ചെയ്യില്ല. അനുവിനും എല്ലാം മനസിലായി. അനുവിനോട് മിണ്ടാതിരുന്ന സമയങ്ങളിൽ ഞങ്ങൾ നന്നായി സ്ട്രഗിൾ ചെയ്തിരുന്നു. അത് നിങ്ങളോട് പറഞ്ഞില്ലെന്ന് മാത്രം. അനുവും ഇമോഷണലി ഒരുപാട് സ്ട്രഗിൾ ചെയ്തിട്ടുണ്ട്. ഓരോ സിറ്റുവേഷൻ കൊണ്ട് ഇതൊക്കെ സംഭവിച്ചുപോയി. ഈഗോ വെച്ച് മിണ്ടാതിരിക്കുന്നത് നല്ല കാര്യമാണെന്ന് തോന്നുന്നില്ല'', എന്ന് നൂറ പറഞ്ഞു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming