ഇളയ മകൻ ജനിക്കുന്നതിന് മുൻപ് ഗർഭസ്ഥശിശുവിന് ഹൃദയമിടിപ്പില്ലാത്തതിനാൽ അബോർഷൻ നടത്തേണ്ടി വന്നിരുന്നുവെന്ന് അവർ വെളിപ്പെടുത്തി.
കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. വിവാദങ്ങളും വിമർശനങ്ങളും വിട്ടൊഴിയാതെ രേണു സുധിയുടെ പുറകെയാണ്. രേണു പ്രണയത്തിലായിരുന്നുവെന്നും, അബോര്‍ഷന്‍ നടത്തിയിരുന്നു എന്നുള്ള ആരോപണങ്ങളുമായി അടുത്തിടെ ചിലര്‍ രംഗത്തെത്തിയിരുന്നു. ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് രേണു. ''ഈ വാർത്ത കേട്ടപ്പോൾ പ്രതികരിക്കാൻ തോന്നിയില്ല. പെണ്ണായാല്‍ പ്രഗ്നന്റാവുമെന്നാണ് പറഞ്ഞത്. പെണ്ണുങ്ങളാണല്ലോ പ്രഗ്നന്റാവുന്നത്. അതിന് പെണ്ണായാല്‍ അബോര്‍ഷനൊക്കെയാവും എന്നു ഞാൻ പറഞ്ഞു എന്നാക്കി. ഞാനങ്ങനെയല്ല പറഞ്ഞത്. ക്യാപ്ഷന്റെ കുഴപ്പമാണ്. ഞാനങ്ങനെ പറയുമോ, ഒരമ്മയല്ലേ ഞാനും?'', രേണു ചോദിക്കുന്നു.
തുടർന്നാണ് ഇളയ മകൻ റിതുൽ ജനിക്കുന്നതിനു മുൻപുണ്ടായ അബോർഷനെക്കുറിച്ച് രേണു സംസാരിച്ചത്. ''റിതപ്പനുണ്ടാവുന്നതിനും ആറ് മാസം മുന്നെ എനിക്കൊരു അബോര്‍ഷന്‍ സംഭവിച്ചിരുന്നു. കുഞ്ഞിന് ഹാര്‍ട്ട്ബീറ്റില്ലായിരുന്നു. കുഞ്ഞ് വയറ്റില്‍ കിടന്ന് മരിച്ചു. സുധിച്ചേട്ടനും കിച്ചുവുമൊക്കെ അന്ന് പൊട്ടിക്കരയുകയായിരുന്നു. സുധിച്ചേട്ടന്‍ ടമാര്‍ പഠാര്‍ ചെയ്തിരുന്ന സമയമാണ്. ലക്ഷ്മി പ്രിയ ചേച്ചിയൊക്കെ അന്ന് എന്നെ വിളിച്ച് ആശ്വസിപ്പിച്ചിരുന്നു. മാനസികമായി ഞാന്‍ ഒരുപാട് തളര്‍ന്നുപോയ സമയമായിരുന്നു അത്. എനിക്കും ദോഷം വരുന്നത് കൊണ്ടാണ് അന്നങ്ങനെ ചെയ്തത്.
അതു കഴിഞ്ഞ് ആറു മാസത്തിനു ശേഷമാണ് റിതപ്പനുണ്ടായത്. അതിന് എന്തൊക്കെയാണ് കമന്റുകള്‍ വരുന്നത്. ജീവിതത്തില്‍ അങ്ങനെയൊരു കാര്യമുണ്ടായി. അതേക്കുറിച്ച് പ്രതികരിക്കാന്‍ എനിക്ക് സൗകര്യമില്ല. മറ്റേ പുള്ളിക്കാരി പറഞ്ഞതില്‍ നീ എന്താണ് പ്രതികരിക്കാത്തത് എന്ന് കുറേപേര്‍ ചോദിക്കുന്നുണ്ട്. ഞാന്‍ എന്തിന് പ്രതികരിക്കണം. എന്റെ മൂത്തമകനും, എന്റെ വീട്ടുകാരും, സുധിച്ചേട്ടന്റെ വീട്ടുകാരും എനിക്കൊപ്പമുണ്ട്. പിന്നെ ഞാന്‍ ആരെയാണ് ബോധിപ്പിക്കേണ്ടത്. പ്രതികരിക്കാൻ എനിക്ക് സൗകര്യമില്ല. ഒറ്റയ്ക്ക് താമസിക്കുന്നൊരാള്‍ അനുഭവിക്കുന്നതിന്റെ മാക്‌സിമം ഞാന്‍ അനുഭവിക്കുന്നുണ്ട്. ഏതേലും ഒരുത്തി റീച്ചിന് വേണ്ടി എന്തെങ്കിലും വിളിച്ച് പറയുന്നു'', ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി രേണു പറഞ്ഞു.


