വണ്ണം കുറയ്ക്കാനുള്ള ഇഞ്ചക്ഷൻ പ്രമോട്ട് ചെയ്ത ഇൻഫ്ളുവൻസർ സൗഭാഗ്യ വെങ്കിടേഷിനെതിരെ യൂട്യൂബർ സായ് കൃഷ്ണ രംഗത്ത്

വണ്ണം കുറയ്ക്കാനുള്ള ഇഞ്ചക്ഷൻ പ്രമോട്ട് ചെയ്ത നർത്തകിയും ഇൻഫ്ളുവൻസറുമായ സൗഭാഗ്യ വെങ്കിടേഷിനെ വിമർശിച്ച് യൂട്യൂബർ സായ് കൃഷ്ണ രംഗത്ത്. ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റമാണെന്നും തടി കുറക്കാൻ ഇത്തരത്തിലുള്ള എളുപ്പവഴികൾ പരീക്ഷിക്കരുതെന്നും സായ് കൃഷ്ണ പറയുന്നു.

''ഒരു കോണ്ടെന്റ് ക്രിയേറ്റർ അല്ലെങ്കിൽ ഇൻഫ്ളുവൻസർ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകൾ ചെയ്താൽ അതൊരു വലിയ കുറ്റമാണ്. സൗഭാഗ്യ വെങ്കിടേഷ് വണ്ണം കുറക്കാനാണ് ഇഞ്ചക്ഷനെടുക്കാമെന്ന് തീരുമാനിച്ചത്. ഒസംപിക് മരുന്നാണ് എടുക്കുന്നത്. ഒസംപിക് ഉപയോഗിക്കുന്ന ബോളിവുഡ് താരങ്ങളു‌ടെ മാറ്റം ചർച്ചയായിട്ടുണ്ട്. നമ്മുടെ തലച്ചോറിലാണ് ഇത് ആദ്യം വർക്ക് ചെയ്യുക. വിശപ്പില്ലാത്ത അവസ്ഥ വരും. അതാണ് ഇതിന്റെ അപകടം. ലോക്കൽ മാർക്കറ്റിൽ ഈ മരുന്ന് പരക്കെ ലഭ്യമാണ്. പാരന്റ് കമ്പനിയുടെ പേറ്റന്റ് കഴിഞ്ഞത് കൊണ്ട് കുറേ കമ്പനികൾക്ക് ഇത് ഉണ്ടാക്കാൻ പറ്റും. ഇതിന്റെ പ്രത്യാഘാതം നമ്മൾ അറിയണം.

ഞാനും ഭയങ്കര ബോഡിഷെയ്മിംഗ് അനുഭവിച്ച ശേഷമാണ് തടി കുറച്ചത്. ആ മോട്ടിവേഷൻ ഇഞ്ചക്ഷനടിച്ചാൽ കിട്ടില്ല. ഇത് എളുപ്പവഴിയാണ്. ജീവിതകാലം മുഴുവൻ ഈ മരുന്ന് എടുത്തില്ലെങ്കിൽ വീണ്ടും വണ്ണം കൂടും. നിങ്ങളുടെ ബോഡി ഡബിളായി ചാടും. ഇരട്ടി ഭക്ഷണം കഴിക്കും. മസിൽ മാസ് കുറയും. മസിൽ മാസ് പോയാൽ തിരിച്ച് കൊണ്ട് വരാൻ ഭയങ്കര പാടാണ്. ഞാൻ വണ്ണം കുറച്ചപ്പോൾ അനുഭവിച്ച പ്രശ്നവും ഇതാണ്. മോശം ഡയറ്റ് ചെയ്ത് അമിതമായി വ്യായാമം ചെയ്തതാണ് ഞാൻ ചെയ്ത തെറ്റ്. ‍ ഹോസ്പിറ്റലിൽ അഡ്മിറ്റായി. മോനേ, മുലപ്പാൽ കുടിച്ചത് വരെ കളഞ്ഞല്ലോ എന്നാണ് ഡോക്ടർ പറഞ്ഞത്. കൗൺസിലിംഗ് തന്ന് രക്ഷപ്പെടുത്തിയെടുത്തതാണ്'', സായ് കൃഷ്ണ വീഡിയോയിൽ പറഞ്ഞു.

Asianet News Live | Assembly Election 2026 | Kerala Breaking News | Malayalam News | HD News