രേണു സുധി പങ്കെടുത്തതിന് തൊട്ടുമുന്‍പത്തെ ബിഗ് ബോസ് സീസണില്‍ മത്സരാര്‍ഥി ആയിരുന്നു സായ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 മത്സരാര്‍ഥിയും യുട്യൂബറുമായ സായ് കൃഷ്ണ പറഞ്ഞ വാക്ക് പാലിച്ചുവെന്ന് രേണു സുധി. തന്‍റെ യുട്യൂബ് ചാനലിലൂടെ രേണു സുധിയെക്കുറിച്ച് ചെയ്ത വീഡിയോകളില്‍ നിന്ന് ലഭിച്ച വരുമാനത്തിന്‍റെ ഒരു ഭാഗം അവര്‍ക്ക് നല്‍കുമെന്ന് സായ് കൃഷ്ണ പറഞ്ഞിരുന്നു. രേണു സുധി തന്‍റെ കാന്‍സര്‍ ബാധിതയാണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു സായ് കൃഷ്ണ എന്ന സീക്രട്ട് ഏജന്‍റ് ഇത് പറഞ്ഞത്. സായ് കൃഷ്ണ വാക്ക് പാലിച്ചുവെന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെയാണ് രേണു സുധി അറിയിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറി ആയാണ് അവര്‍ ഇക്കാര്യം പങ്കുവച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

“നന്ദി. സായ് കൃഷ്ണയും കുടുംബവും (സീക്രട്ട് ഏജന്‍റ്) പറഞ്ഞ വാക്ക് പാലിച്ചു. നന്ദി. കീമോയുടെ ചൂട് ആയിരുന്നു. ഒരു എസി വാങ്ങി വച്ചു. ഒരുപാട് നന്ദി. കൂടെ സിജോയും കുടുംബവും എന്നെ വന്ന് കണ്ടു. ഒരുപാട് നല്ല ആളുകള്‍ വന്ന് കാണുന്നു. നന്ദി നല്‍കിയ സഹായത്തിന്”, രേണു സുധി കുറിച്ചു. തനിക്ക് കാന്‍സര്‍ ചികിത്സയുടെ ഭാഗമായുള്ള കീമോതെറാപ്പി തുടങ്ങിയതായ വിവരം രേണു സുധി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളെജില്‍ ആണ് രേണു സുധി ചികിത്സ തേടിയിരിക്കുന്നത്. രേണു സുധിയുടെ രോഗസംബന്ധമായ ഊഹാപോഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് വാസ്തവം വ്യക്തമാക്കി അവര്‍ രംഗത്തെത്തിയത്.

രേണു സുധിയെക്കുറിച്ച് വീഡിയോകള്‍ ചെയ്തതിനെക്കുറിച്ചും അവശ്യ സാഹചര്യത്തില്‍ അവരെ സഹായിക്കേണ്ടതുണ്ടെന്ന തന്‍റെ ബോധ്യത്തെക്കുറിച്ചും സായ് കൃഷ്ണ നേരത്തെ പറഞ്ഞത് ഇങ്ങനെ- “രേണു സുധിയുടെ ഒരുപാട് കോണ്ടെന്‍റുകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. കറക്ടായി പറഞ്ഞാല്‍ 48 കോണ്ടെന്‍റ്. വിമര്‍ശിച്ചിട്ടുണ്ട്, പിന്തുണച്ചിട്ടുണ്ട് അങ്ങനെ കുറേ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതില്‍ നിന്നും അത്യാവശ്യം വരുമാനവും എനിക്ക് കിട്ടിയിട്ടുണ്ട്. അതില്‍ നിന്നും കിട്ടിയ മുഴുവന്‍ തുകയും എന്ന് പറയുന്നില്ല, പക്ഷേ അതില്‍ നിന്നൊരു തുക രേണുവിന് കൊടുക്കും. കാരണം നമ്മള്‍ കോണ്ടെന്‍റ് ആക്കി ഒരുപാട് വീഡിയോകള്‍ ചെയ്തൊരു വ്യക്തിയാണ്. അവർക്ക് ഇങ്ങനെ ഒരു സിറ്റുവേഷന്‍ ജീവിതത്തില്‍ വരുന്നുവെന്ന് അറിയുമ്പോള്‍, അവര്‍ക്ക് പണം ആവശ്യമാണ്. നമുക്ക് കുറേ കാശുണ്ടാക്കാന്‍ കോണ്ടെന്‍റ് തന്നൊരു വ്യക്തി എന്നതുകൊണ്ട് ഞാനത് ചെയ്യേണ്ടതാണെന്ന് എനിക്ക് തോന്നി”, സായ് കൃഷ്ണ പറഞ്ഞിരുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming