താൻ മരിച്ചുവെന്ന തരത്തിൽ പ്രചരിച്ച വ്യാജ വാർത്തയെക്കുറിച്ചും, പരാജയപ്പെട്ട മറ്റു തീരുമാനങ്ങളെക്കുറിച്ചും ദേവി വീഡിയോയിൽ പരാമർശിക്കുന്നുണ്ട്.

പ്രശസ്ത സിനിമാ-സീരിയല്‍ താരമാണ് ദേവി ചന്ദന. കോമഡി സ്‌കിറ്റുകളിലൂടെയാണ് താരം ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. നർത്തകി എന്ന രീതിയിലും പ്രശസ്തയാണ്. ദേവിയെ പോലെ ഭര്‍ത്താവ് കിഷോറും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. അഭിനയത്തിനും നൃത്തത്തിനും പുറമേ യൂട്യൂബ് ചാനലുമായും ദേവി ചന്ദന സോഷ്യൽ ലോകത്ത് സജീവമാണ്. പുതുവർഷത്തോട് അനുബന്ധിച്ച് ദേവിയും കിഷോറും ഒന്നിച്ചു ചെയ്ത വ്ളോഗും ശ്രദ്ധിക്കപ്പെടുകയാണ്. കഴിഞ്ഞ വർഷം പാളിപ്പോയ ന്യൂഇയർ റെസല്യൂഷനുകളും പാലിക്കപ്പെട്ട റെസല്യൂഷനുകളെ കുറിച്ചുമാണ് ഇരുവരും വീഡിയോയിൽ സംസാരിക്കുന്നത്.

''ഇത്തവണ എന്റെ പുതുവർഷം മൂകാംബിക അമ്പലത്തിൽ ആയിരുന്നു. കിഷോറേട്ടന് പതിവുപോലെ പ്രോഗ്രാമായിരുന്നു. എന്റേത് ഒരു തീർത്ഥാടനമായിരുന്നു. ഒരുപാട് ക്ഷേത്രങ്ങളിൽ പോയി. നോ പറയേണ്ടിടത്ത് നോ പറയണമെന്ന് കഴിഞ്ഞ വർഷം തീരുമാനിച്ചിരുന്നു, അത് ഏറെക്കുറേ പ്രാവർത്തികമാക്കാനും എനിക്ക് കഴിഞ്ഞു. കിഷോർ പിന്നെ പരിപാടിക്ക് ആളുകൾ വിളിച്ചാൽ പോലും നോ പറയുന്നയാളാണ്. സെൽഫ് കെയർ ചെയ്യുമെന്ന് ഞാൻ കഴിഞ്ഞ വർഷം തീരുമാനിച്ചിരുന്നു. പക്ഷേ, ഒന്നും പ്രാവർത്തികമാക്കാൻ കഴി‍ഞ്ഞില്ല. അതുകൊണ്ട് തന്നെ വർഷാവസാനമായപ്പോൾ ആശുപത്രിയിൽ കയറേണ്ടി വന്നു. അതിനുശേഷം വീണ്ടും ആരോഗ്യവും ഭക്ഷണവും ഫിറ്റ്നസും ശ്രദ്ധിച്ച് തുടങ്ങി.

സോഷ്യൽമീഡിയ ഉപയോഗിക്കുന്നത് കുറയ്ക്കുമെന്ന് തീരുമാനിച്ചിരുന്നു. പക്ഷേ അത് നടന്നില്ല. ഇപ്പോഴും തുടരുന്നു. ആദ്യം വാർത്തകൾ അറിയുന്നത് കിഷോറാണ്. അതുവഴിയാണ് ഞാനും അറിയുന്നത്. പത്രം വരുത്താതതുകൊണ്ട് വാർത്ത അറിയാനുള്ള ഏക ആശ്രയം ഫോണാണ്.

ന്യൂസ് ചാനലുകളെ വിശ്വസിക്കാൻ പറ്റാത്ത കാലം കൂടിയാണ്. അതും പറയണമല്ലോ. ഞാൻ മരിച്ചുവെന്ന് അടുത്തിടെ ഒരു ചാനലിൽ വാർത്ത വന്നു. പക്ഷേ, ആ സമയത്ത് സുഖമില്ലാതെ കിടക്കുകയായിരുന്നു. അതുകണ്ട് കിഷോർ എന്നെ ഫോൺ വിളിച്ച് ചോദിച്ചു, താൻ മരിച്ചോടോ എന്ന്. ഇല്ല ഞാൻ മരിച്ചിട്ടില്ലെന്ന് ഞാനും പറഞ്ഞു'', ദേവി ചന്ദന പറഞ്ഞു.