തനിക്കെതിരെ ഉയരുന്ന ലൈംഗികാരോപണങ്ങള്‍ നിഷേധിച്ച് ഓസ്കര്‍ ജേതാവായ നടനും നിര്‍മ്മാതാവുമായ മോര്‍ഗന്‍ ഫ്രീമാന്‍.

തനിക്കെതിരെ ഉയരുന്ന ലൈംഗികാരോപണങ്ങള്‍ നിഷേധിച്ച് ഓസ്കര്‍ ജേതാവായ നടനും നിര്‍മ്മാതാവുമായ മോര്‍ഗന്‍ ഫ്രീമാന്‍. താന്‍ ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്നും സുരക്ഷിതമല്ലാത്ത തൊഴില്‍ സാഹചര്യം സൃഷ്ടിച്ചില്ലെന്നും മോര്‍ഗന്‍ പറ‍ഞ്ഞു. "എന്നെ അറിയുന്നവര്‍ക്കും ഒപ്പം ജോലി ചെയ്തിട്ടുള്ളവര്‍ക്കുമറിയാം, ഒരാളെയും മനപ്പൂര്‍വ്വം അസ്വസ്ഥമാക്കുന്ന ഒരു പെരുമാറ്റം എന്‍റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന്. ബോധപൂര്‍വ്വമല്ലാതെ ആര്‍ക്കെങ്കിലും അത്തരത്തില്‍ വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നു" - ഫ്രീമാന്‍ കൂട്ടിച്ചേര്‍ത്തു.

മോര്‍ഗന്‍ ഫ്രീമാനെതിരേ ലൈംഗികാരോപണവുമായി എട്ട് വനിതകള്‍ ആണ് രംഗത്തെത്തിയത്. ഫ്രീമാന്‍റെ നിര്‍മ്മാണക്കമ്പനിയായ റിവലേഷന്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റിലെ സഹപ്രവര്‍ത്തകര്‍ അടക്കമുള്ള സിനിമാപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സിഎന്‍എന്‍ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത ആദ്യം പുറത്തുവിട്ടത്.

ഫ്രീമാന്‍ അഭിനയിച്ച ഗോയിംഗ് ഇന്‍ സ്റ്റൈല്‍ എന്ന ചിത്രത്തില്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്‍റായി ജോലി ചെയ്ത യുവതി ആരോപിച്ചിരിക്കുന്നത് മാസങ്ങളുടെ ദുരനുഭവം തനിക്കുണ്ടായെന്നാണ്. പലപ്പൊഴും ഫ്രീമാന്‍ തന്‍റെ ശരീരത്തില്‍ തെറ്റായ രീതിയില്‍ സ്പര്‍ശിച്ചെന്നും ശരീരഘടനയെക്കുറിച്ചും വസ്ത്രധാരണത്തെക്കുറിച്ചും കമന്‍റുകള്‍ പറയാറുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു.