നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി സുനില്‍ കുമാര്‍ ക്രിമിനല്‍ ആണെന്ന് നേരത്തെ അറിയില്ലായിരുന്നുവെന്ന് മുകേഷ്. ഓവര്‍ സ്പീഡായതിനാലാണ് സുനില്‍ കുമാറിനെ ഡ്രൈവര്‍ ജോലിയില്‍ നിന്ന് ഒഴിവാക്കിയതെന്നും മുകേഷ് പറഞ്ഞു.

സുനില്‍ കുമാര്‍ ആദ്യത്തെ ഒന്നുരണ്ട് ദിവസം ഡേയ്‍ലി വേജസില്‍ ജോലി ചെയ്‍തിരുന്നു. അമ്മ ചികിത്സയിലാണ് അതുകൊണ്ട് ജോലി ആവശ്യമാണ് എന്ന് സുനില്‍ കുമാര്‍ പറഞ്ഞു. ഒടുവില്‍ അയാള്‍ എന്റെ ഡ്രൈവറുമായി. എന്നാല്‍ കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ സുനില്‍ കുമാര്‍ എന്നോട് പറഞ്ഞു. എനിക്ക് മുകേഷേട്ടന്റെ കൂടെ ഇങ്ങനെ ജോലി ചെയ്താല്‍ ശരിയാകില്ല. കാരണം മുകേഷട്ടന് 20 ദിവസമൊക്കെ ഒരു സ്ഥലത്തായിരിക്കും ജോലി. ഞാന്‍ ബസ് ഓടിക്കുന്ന ആളാണ്. ബസ് ഓടിക്കാന്‍ പോയാല്‍ അത് എനിക്ക് ഉപാകരമാകും. മുകേഷേട്ടന്‍ വിളിക്കുമ്പോള്‍ വരാം എന്നും പറഞ്ഞു. ഞാന്‍ പറഞ്ഞു ശരിയെന്ന്. പിന്നീട് അങ്ങനെ സുനില്‍ കുമാര്‍ ഡ്രൈവറായി ജോലി ചെയ്യുകയും ചെയ്‍തു. എന്നാല്‍ പിന്നീട് അയാളെ ഒഴിവാക്കിയത് ഓവര്‍ സ്പീഡ് ആയതിനാലാണ്. ബസ് ഓടിക്കുന്നതു പോലെയാണ് കാറും ഓടിക്കുന്നത്. അത് ശരിയാകില്ലെന്ന് മനസ്സിലായപ്പോള്‍ സൗമ്യമായാണ് പറഞ്ഞുവിട്ടത്- മുകേഷ് പറഞ്ഞു.

ഇപ്പോള്‍ അറസ്റ്റിലായ വ്യക്തി വര്‍ഷങ്ങളായി സ്നേഹമുള്ള ആളാണ്. നിങ്ങളെ പോലെ ഞാനും ഇപ്പോള്‍ ഷോക്കിലാണ്. ആരോപണങ്ങള്‍ സത്യമാണോ എന്ന് ചോദിച്ചപ്പോള്‍ അല്ല എന്നാണ് എന്നോട് പറഞ്ഞത്. കേരളജനതയെ പോലെ ഞാനും അത് വിശ്വസിച്ചു- മുകേഷ് പറഞ്ഞു.