അനുഷ്കയ്ക്കറിയില്ലായിരുന്നു, താന്‍ ശകാരിച്ചയാള്‍ ചില്ലറക്കാരനല്ലെന്ന്

മുംബൈ: കാറില്‍ നിന്ന് മാലിന്യം വലിച്ചെറിഞ്ഞയാളെ നടി അനുഷ്ക ശര്‍മ്മ ശകാരിച്ച സംഭവം വലിയ വാര്‍ത്തയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ വിരാട് കോലി പുറത്തുവിട്ടതോടെ സോഷ്യല്‍ മീഡിയ നിറയെ അഭിനന്ദന പ്രവാഹവുമെത്തി. എന്നാല്‍ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ശകാരം കേട്ട മുംബൈ സ്വദേശിയായ അര്‍ഹാന്‍ സിങ്. താന്‍ ക്ഷമ പറഞ്ഞതാണെന്നും പ്രത്യേക സാഹചര്യത്തില്‍ അത്തരത്തില്‍ ചെയ്തുപോയതാണെന്നും, അത് വ്യക്തമാക്കിയിട്ടും വീഡിയോ ഷെയര്‍ ചെയ്തത് മാന്യത കുറഞ്ഞ നടപടിയാണെന്നും അര്‍ഹാന്‍ പറഞ്ഞു. ഇത്തിരി മാന്യത കാണിച്ചാല്‍ താരമൂല്യം ഇടിഞ്ഞുപോകില്ലെന്നും അര്‍ഹാന്‍ കുറ്റപ്പെടുത്തി.

എന്നാല്‍ ശാസിക്കുന്ന സമയത്ത് അനുഷ്കയ്ക്കറിയാത്ത ഒരു കാര്യമുണ്ടായിരുന്നു. അനുഷ്കയേക്കാള്‍ മുമ്പ് ബോളീവുഡ് സിനിമയില്‍ അഭിനയിച്ച താരമാണ് അര്‍ഹാന്‍. 1966ല്‍ പുറത്തിറങ്ങിയ ഇംഗ്ലിഷ് ബാബു ദേശി മേം എന്ന ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ വളരെ ചെറുപ്പത്തില്‍ തന്നെ അര്‍ഹാന്‍ വേഷമിട്ടിട്ടുണ്ട്. ഷായി കപുറിനൊപ്പം പഠ്ശാല എന്ന 2010ല്‍ പുറത്തിറങ്ങിയ ചിത്രത്തിലും മാധുരിക്കൊപ്പം രാജു എന്ന ചിത്രത്തിലും അര്‍ഹാന്‍ വേഷമിട്ടിട്ടുണ്ട്. വന്‍ വ്യവസായ കുടുംബത്തിലെ അംഗമായ അര്‍ഹാന്‍ ഫാഷന്‍ ഡിസൈനര്‍ കൂടിയാണ്.

കഴിഞ്ഞ ദിവസമായിരുന്നു കാറിൽ നിന്ന് മാലിന്യം വലിച്ചെറിഞ്ഞവരെ ശകാരിക്കുന്ന ബോളിവുഡ് നടി അനുഷ്ക ശർമ്മയുടെ വീഡിയോ കോലി പുറത്തുവിട്ടത്. 'എന്തു കൊണ്ടാണ് നിങ്ങളിങ്ങനെ മാലിന്യം വലിച്ചെറിയുന്നത്? പ്ലാസ്റ്റിക് ഇങ്ങനെ വലിച്ചെറിയാന്‍ പാടില്ല. ഇത്തരം ഘട്ടങ്ങളില്‍ ശ്രദ്ധ വേണം. മാലിന്യം കളയാന്‍ ചവറ്റുകുട്ട ഉപയോഗിക്കണമെന്നുമായിരുന്നു അനുഷ്ക പറഞ്ഞത്. സമീപത്ത് കൂടി പോകുന്ന കാർ തടഞ്ഞ് നിർത്തിയായിരുന്നു അനുഷ്ക യാത്രക്കാരെ ചോദ്യം ചെയ്തത്. 

 17 സെക്കന്‍ഡുള്ള വീഡിയോയാണ് വിരാട് പുറത്ത് വിട്ടത്. വീഡിയോ പുറത്ത് വന്നതോടെ നിരവധി പേരാണ് കോലിയേയും അനുഷ്‌കയേയും അഭിനന്ദിച്ച്‌ രംഗത്തെത്തിയത്. പലരും ഇത്തരം കാഴ്‌ച്ചകള്‍ കാണുന്നുണ്ടെങ്കിലും ചോദ്യം ചെയ്യാന്‍ ധൈര്യം കാണിക്കുന്നില്ല. മാത്രവുമല്ല, ഭൂരിപക്ഷം പേരും ഇതു തമാശയായാണു കാണുന്നത്. ഇതു നാണക്കേടാണെന്നും കോലി വീഡിയോയ്ക്കൊപ്പം ട്വിറ്ററില്‍ വ്യക്തമാക്കിയിരുന്നു.