തന്ത്രപരമായ ഇടപെടലുകളോടെ സാബു ആ കൊലപാതകക്കേസ് തെളിയിച്ചു. ആ രംഗങ്ങളായിരുന്നു ബിഗ് ബോസില്‍ ഇന്ന്

വളരെ രസകരമായ ഒരു ടാസ്‍കായിരുന്നു ഏഷ്യാനെറ്റിന്റെ റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ ഇന്ന്. ബിഗ് ബോസില്‍ നടന്ന രണ്ട് കൊലപാതകങ്ങള്‍ നടത്തിയതാരാണെന്ന് കണ്ടുപിടിക്കുന്നതായിരുന്നു ആ ടാസ്‍ക്. അന്വേഷണ ഉദ്യോഗസ്ഥരായി അവസരം കിട്ടിയത് ശ്വേതാ മേനോനും സാബു മോനുമായിരുന്നു. ഒടുവില്‍ തന്ത്രപരമായ ഇടപെടലുകളോടെ സാബു ആ കൊലപാതകക്കേസ് തെളിയിച്ചു. ആ രംഗങ്ങളായിരുന്നു ബിഗ് ബോസില്‍ ഇന്ന്.


കഴിഞ്ഞ ദിവസമായിരുന്നു രണ്ട് കൊലപാതകങ്ങള്‍ നടന്നത്. അരിസ്റ്റോ സുരേഷും ദിയ സനയുമായിരുന്നു ബിഗ് ബോസിന്റെ ടാസ്‍ക് അനുസരിച്ച് 'കൊല്ലപ്പെട്ടത്'. ബിഗ് ബോസിന്റെ നിര്‍ദ്ദേശപ്രകാരം രഞ്ജിനിയായിരുന്നു കൊലപാതകത്തിന് ചുക്കാൻ പിടിച്ചത്. കൂട്ടാളിയായി ഷിയാസിനെയും കൂട്ടി. മറ്റുള്ളവര്‍ അറിഞ്ഞിട്ടില്ലാത്ത ആ കൊലപാതക രഹസ്യം പുറത്തുകൊണ്ടുവരാൻ ശ്വേതാ മേനോനെയും സാബുവിനെയും ബിഗ് ബോസ് പൊലീസുകാരായി നിയോഗിച്ചു. മഹിളാമണിയെന്ന പൊലീസ് ഓഫീസറായി ശ്വേതേ മേനോൻ വേഷമിട്ടപ്പോള്‍ കുട്ടൻപിള്ളയെന്ന കോണ്‍സ്റ്റബിളായി സാബുവും രംഗത്ത് എത്തി. സംശയം തോന്നുന്ന ഓരോ ആള്‍ക്കാരെയും വെവ്വേറെ ചോദ്യം ചെയ്യുകയായിരുന്നു പൊലീസുകാര്‍ ആദ്യം ചെയ്‍തത്. അരിസ്റ്റോ സുരേഷിന്റെയും ദിയ സനയുടെയും 'ശവങ്ങള്‍' പോസ്റ്റ്മാര്‍ട്ടം ചെയ്യാനും ഇരുവര്‍ക്കും അവസരം കിട്ടി. ശവങ്ങളോട് നേരിട്ട് ചോദ്യങ്ങള്‍ ചോദിച്ചറിഞ്ഞ ഇവര്‍ സംശയിക്കപ്പെടുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി. ശ്രീനിഷിനെയും അര്‍ച്ചനയെയും രഞ്ജിനിയെയും ഷിയാസിനെയും വിസ്‍താര മുറിയില്‍ കൊണ്ടുപോയി പ്രത്യേകം ചോദ്യം ചെയ്യുകയും ചെയ്‍തു. അവിടെ വെച്ചുള്ള തന്ത്രപരമായ ചോദ്യം ചെയ്യലില്‍ ഷിയാസ് കുറ്റം സമ്മതിക്കുകയുമായിരുന്നു. ശ്രീനിഷും രഞ്ജിനിയുമല്ലേ കൂട്ടാളികളായി ഉണ്ടായിരുന്നത് എന്ന് സാബു ഷിയാസിനോട് ചോദിക്കുകയായിരുന്നു. ശ്രീനിഷോ എന്ന് ഷിയാസ് തിരിച്ച് ചോദിക്കുകയും ചെയ്‍തു. സംഭവം പിടികിട്ടിയ സാബു പിന്നീട് സമര്‍ഥമായി ചോദ്യങ്ങള്‍ ചോദിച്ചു. അതില്‍ ഷിയാസ് വീണു. രഞ്ജിനി മാത്രമായിരുന്നു കൂട്ടാളിയായി ഉണ്ടായിരുന്നതെന്ന് ഷിയാസ് വെളിപ്പെടുത്തുകയായിരുന്നു. എങ്ങനെയാണ് രഞ്ജിനിയാണ് കൂട്ടാളിയാണെന്ന് അറിഞ്ഞതെന്ന് ചോദിച്ചപ്പോള്‍ കോഡിന്റെ കാര്യവും ഷിയാസ് വെളിപ്പെടുത്തി. സാധനം കയ്യിലുണ്ടോ എന്നതായിരുന്നു കോഡ് എന്ന് ബിഗ് ബിസ് അറിയിച്ചുണ്ടായിരുന്നുവെന്ന് ഷിയാസ് പറഞ്ഞു.

അന്വേഷണം നടക്കുന്നതിനിടയില്‍, മറ്റൊരു കൊലപാതകം കൂടി നടത്താൻ രഞ്ജിനിയെ ബിഗ് ബോസ് ഏല്‍പ്പിച്ചു. ശ്വേതാ മേനോന്റെയും സാബുവിന്റെയും തൊപ്പികള്‍ മാറിപ്പോയിട്ടുണ്ടെന്നും ശ്വേതാ മേനോന്റെ തൊപ്പി തട്ടി മാറ്റിയാല്‍ അവര്‍ കൊല്ലപ്പെടുമെന്നുമായിരുന്നു ടാസ്‍‌ക്. രഞ്ജിനി അങ്ങനെ ശ്വേതാ മേനോന്റെ തൊപ്പി തെറിപ്പിക്കുകയും ചെയ്‍തു. ശ്വേതാ മേനോൻ കൊല്ലപ്പെടുകയും ചെയ്‍തു. തുടര്‍ന്നായിരുന്നു സാബുവിന്റെ വിദഗ്ദമായ മറ്റൊരു ചോദ്യം ചെയ്യല്‍. രഞ്ജിനിയെയും വിസ്താര മുറിയിലെത്തിച്ച് സാബു കോഡ് ചോദിച്ചു. രഞ്ജിനി മറു കോഡ് പറയുകയും ചെയ്‍തു. അതോടെ കൊലപാതകികള്‍ ആരെന്ന് വ്യക്തമാകുകയും ചെയ്‍തു. ഒടുവില്‍ കേസ് അന്വേഷിച്ച രീതിയും കൊലപാതകികളെയും കുറിച്ച് സാബു മറ്റ് അംഗങ്ങളോട് വെളിപ്പെടുത്തുകയും ചെയ്‍തു. ശ്രീനിഷും കൂട്ടാളിയായി ഒപ്പമുണ്ടെന്ന സാബുവിന്റെ കണ്ടെത്തല്‍ മാത്രം തെറ്റിപ്പോയെന്ന് ബിഗ് ബോസ് അറിയിച്ചു. എന്നിരുന്നാലും അന്വേഷണ മികവിന്റെ അടിസ്ഥാനത്തില്‍ സാബുവിന് സിഐഡിയായി സ്ഥാനക്കയറ്റം നല്‍കുകയും ചെയ്‍തു.