വിവാഹമോചനത്തിനായുള്ള ഔദ്യോഗിക നടപടികൾ തുടങ്ങിയിട്ടില്ല. ദീർഘവർഷങ്ങൾ നീണ്ടുനിന്ന ദാമ്പത്യം എന്ന നിലയിൽ, അനുരഞ്ജനത്തിനുള്ള വഴി അടഞ്ഞതായി താൻ കരുതുന്നില്ലെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വന്ദന ഷാ പറഞ്ഞു.
ചെന്നൈ: സംഗീതജ്ഞൻ എആർ റഹ്മാൻ - സൈറ ബാനു ദാമ്പത്യത്തിൽ, അനുരഞ്ജനം അസാധ്യമല്ലെന്ന് സൈറയുടെ അഭിഭാഷക വന്ദന ഷാ. ഇരുവരും അനുഭവിക്കുന്ന വേദന, വിവാഹമോചനത്തെ കുറിച്ച് അറിയിച്ച വാർത്താകുറിപ്പിൽ വ്യക്തമാണ്. വിവാഹമോചനത്തിനായുള്ള ഔദ്യോഗിക നടപടികൾ തുടങ്ങിയിട്ടില്ല. ദീർഘവർഷങ്ങൾ നീണ്ടുനിന്ന ദാമ്പത്യം എന്ന നിലയിൽ, അനുരഞ്ജനത്തിനുള്ള വഴി അടഞ്ഞതായി താൻ കരുതുന്നില്ലെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വന്ദന ഷാ പറഞ്ഞു.
റഹ്മാൻ വിശ്വാസവഞ്ചന കാണിച്ചതു കൊണ്ടാണ് വിവാഹമോചനം എന്ന പ്രചാരണം അസംബന്ധം ആണ്. സൈറ പണത്തോട് ആർത്തിയുള്ള വ്യക്തി അല്ല. കുട്ടികൾ ആർക്കൊപ്പം എന്നതിൽ അടക്കം തീരുമാനം എടുത്തിട്ടിലെന്നും വന്ദന വെളിപ്പെടുത്തി. എആർ റഹ്മാനെതിരായ വ്യാജ പ്രചാരണം അവസാനിപ്പിക്കണമെന്ന് ഭാര്യ സൈറ ബാനു ആവശ്യപ്പെട്ടിരുന്നു. റഹ്മാൻ ഏറ്റവും മികച്ച വ്യക്തിത്വത്തിനുടമയാണെന്നും അപകീർത്തികരമായ അഭ്യൂഹങ്ങൾ അസംബന്ധമാണെന്നും സൈറ ശബ്ദസന്ദേശത്തിലൂടെയാണ് അറിയിച്ചത്. ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടാണ് മുംബൈയിലേക്ക് മാറിയത്. ആരോഗ്യം മെച്ചപ്പെട്ടാൽ ചെന്നൈയിലേക്ക് തിരിച്ചെത്തുമെന്നും സൈറ അറിയിച്ചു. ഔദ്യോഗികമായി ഒന്നും പ്രഖ്യാപിച്ചിട്ടില്ല. തന്‍റെ അനാരോഗ്യം കാരണമാണ് തല്‍കാലത്തേക്ക് മാറിനിൽക്കുന്നത്. റഹ്മാന്റെ തിരക്കുകൾക്കിടയിൽ ബുദ്ധിമുട്ടിക്കാൻ താല്പര്യപ്പെടുന്നില്ല. ജീവിതത്തിൽ ഏറ്റവും അധികം വിശ്വാസം റഹ്മാനെയാണ്. റഹ്മാനെ മാധ്യമങ്ങൾ വെറുതെ വിടണമെന്നും സൈറ അഭ്യര്‍ത്ഥിച്ചു. മാധ്യമങ്ങൾക്ക് ശബ്ദസന്ദേശം അയച്ചുകൊണ്ടായിരുന്നു സൈറയുടെ അഭ്യര്‍ത്ഥന. സൈറ റഹ്മാൻ എന്ന പേരിലാണ് സന്ദേശം തുടങ്ങുന്നത്.
ഇരുവരും വേർപിരിയുന്നതായി ഈ മാസം 19 ന് സൈറയുടെ അഭിഭാഷക വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. പിന്നാലെ റഹ്മാനും വേര്‍പിരിയല്‍ സംബന്ധിച്ച് പ്രതികരണം നടത്തി. "മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, എന്നാൽ എല്ലാത്തിനും അദൃശ്യമായ ഒരു അന്ത്യം ഉണ്ടെന്ന് തോന്നുന്നു. തകർന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദൈവത്തിന്‍റെ സിംഹാസനം പോലും വിറപ്പിക്കും. എന്നിട്ടും, ഈ തകർച്ചയിൽ, ഞങ്ങൾ അർത്ഥം തേടുന്നു, തകര്‍ന്നത് കൂട്ടിയോജിപ്പിക്കാന്‍ സാധിച്ചില്ല. ഞങ്ങളുടെ സുഹൃത്തുക്കളോട്, ഈ ദുർബലമായ അവസ്ഥയിലൂടെ ഞങ്ങൾ സഞ്ചരിക്കുമ്പോൾ നിങ്ങളുടെ ദയയ്ക്കും ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും നന്ദി" എന്നാണ് റഹ്മാന്‍ തന്‍റെ എക്സ് അക്കൗണ്ടില്‍ കുറിച്ചത്.
