ചെന്നൈ: നടന്‍ സൂര്യയെ കുള്ളനെന്ന് വിളിച്ച പ്രമുഖ ചാനലിനെതിരെ നോട്ടീസ് അയച്ച് നടികര്‍ സംഘം. ചാനലിനെതിരെ നടികര്‍ സംഘം സെക്രട്ടറി വിശാല്‍ നോട്ടീസയച്ചു. ഒരു നടന്‍ എന്ന നിലയിലല്ല ഒരു പൗരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് സ്വകാര്യകതകളുണ്ട്. അതിനെ ബഹുമാനിക്കാത്ത ഒരു നടപടിയും സ്വീകാര്യമല്ല. ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണം- വിശാല്‍ ചാനലിനെതിരെ നല്‍കിയ പരാതിയില്‍ പറയുന്നു.

ചാനല്‍ അവതാരകര്‍ക്കെതിരെ സിനിമാരംഗത്തുള്ളവരും ആരാധകരും രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് നടികര്‍ സംഘം ഐകകണ്‌ഠ്യേന ചാനലിനെതിരെ നടപടി എടുക്കാന്‍ തീരുമാനിച്ചത്. രണ്ട് അവതാരകമാരാണ് സൂര്യയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്. അമിതാഭ് ബച്ചനൊപ്പം നില്‍ക്കണമെങ്കില്‍ സൂര്യയ്ക്ക് സ്റ്റൂളും അനുഷ്‌ക ഷെട്ടിയ്‌ക്കൊപ്പം അഭിനയിക്കണമെങ്കില്‍ സൂര്യ ഹീലുള്ള ചെരുപ്പും ധരിക്കണമെന്നായിരുന്നു അവതാരകരുടെ പരിഹാസം.

 സംഗതി വിവാദമായതോടെ മറുപടിയുമായി സൂര്യയും രംഗത്തെത്തി. തരം താഴ്ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി സ്വയം തരംതാഴരുത്. എന്നിരുന്നാലും നിങ്ങളുടെ സമയം മറ്റ് ഉപകാരപ്രദമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുക. സമൂഹത്തിന് ഗുണമുണ്ടാകട്ടെ- സൂര്യ ട്വീറ്റ് ചെയ്തു. ചാനലിനെതിരെ നടികര്‍ സംഘം സെക്രട്ടറിയും നടനുമായി വിശാല്‍ സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍ എന്നിവരടക്കം നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.