ആ ഞെട്ടലിന് ഒരു വര്‍ഷം തികയുന്നു. മലയാളത്തിന്റെ ഹാസ്യറാണി കല്‍പ്പന നമ്മെ വിട്ട് പോയെന്ന് ഇന്നും ഉള്‍ക്കൊള്ളാന്‍ മലയാളിക്കാവില്ല...

ചാര്‍ലി എന്ന അവസാനചിത്രത്തിലെ വേഷം അത്രയേറെ മനോഹരമാക്കിയാണ് കല്‍പ്പന യാത്രയാത്. എം.ടി. വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത് 1983ല്‍ പുറത്തിറങ്ങിയ മഞ്ഞ് എന്ന ചലച്ചിത്രത്തിലൂടെ തുടങ്ങിയ അഭിനയസപര്യ 33 വര്‍ഷം മലയാള സിനിമയെ സമ്പന്നമാക്കി.

മലയാളത്തിലെ എണ്ണം പറഞ്ഞ ഹാസ്യ സാമ്രാട്ടുകളോടൊപ്പം ചേര്‍ത്ത് വയക്കാന്‍ കല്‍പനയെന്നല്ലാതെ മറ്റൊരു പേര് കണ്ടത്തുക അസാധ്യം. ഡോക്ടര്‍ പശുപതിയിലെ സൊസൈറ്റി ലേഡി, സിഐഡി ഉണ്ണികൃഷ്മനിലെ കുക്ക്, തുടങ്ങീ മലയാളിയെ ഇന്നും ചിരിപ്പിക്കുന്ന ഒട്ടേറെ ചിത്രങ്ങള്‍...

നാടകപ്രവര്‍ത്തകരായ ചവറ വി പി നായരുടെയും വിജയലക്ഷ്മിയുടെയും മകളായി ജനിച്ച കല്‍പ്പന ബാലതാരമായാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഭാഗ്യരാജിനൊപ്പം 'ചിന്നവീട്' എന്ന ചിത്രത്തിലൂടെ തമിഴകത്തും സാന്നിധ്യമറിയിച്ച കല്‍പ്പന 'സതി ലീലാവതി' ഉള്‍പ്പടെ നിരവധി തമിഴ് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. ഹാസ്യതാരം എന്നതില്‍ നിന്ന് സ്വഭാവ നടിയെന്ന നിലയിലേക്കുള്ള കല്‍പ്പനയുടെ വളര്‍ച്ചയായിരുന്നു ഏറ്റവുമൊടുവില്‍ നാം കണ്ടത്. ബ്രിഡ്ജിലേയും ചാര്‍ലിയിലേയുമൊക്കെ കഥാപാത്രങ്ങള്‍ അത്തരത്തില്‍ നമ്മുടെ ഉള്ള് പൊള്ളിച്ചവയായിരുന്നു. അറം പറ്റിയപോലെ ചാര്‍ലിക്ക് ശേഷം നമ്മെ വിട്ട് പോയ കല്‍പന ബാക്കിവെച്ച സിംഹാസനം ഇന്നും അനാഥമാണ്.