ഇന്ത്യൻ വംശജനായ ദേവ് പട്ടേലിന് മികച്ച സഹനടനുള്ള ഓസ്കർ നോമിനേഷൻ
ഇന്ത്യൻ വംശജനായ ദേവ് പട്ടേലിന് മികച്ച സഹനടനുള്ള ഓസ്കർ നോമിനേഷൻ. ഇന്ത്യൻ പശ്ചാത്തലത്തിൽ ഒരുക്കിയ ലയൺ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ദേവിനെ നാമനിർദ്ദേശം ചെയ്തത്. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തില്‍ തിളങ്ങിയ ബ്രിട്ടീഷ് സിനിമയായ ലാലാ ലാന്‍ഡിന് 14 നോമിനേഷനുകള്‍ ലഭിച്ചു.
ദേവ് പട്ടേലിനു പുറമേ മറ്റ് അഞ്ച് നോമിനേഷനുകള്‍ കൂടി ലയണ് ലഭിച്ചു. ഗോള്‍ഡല്‍ ഗ്ലോബ് പുരസ്കാരത്തില്‍ പുലര്‍ത്തിയ ആധിപത്യം നിലനിര്‍ത്തിയ ലാ ലാ ലാന്‍ഡാണ് ഇത്തവണ ഏറ്റവുമധികം നോമിനേഷനുകള്‍ സ്വന്തമാക്കിയത്. മികച്ച ചിത്രത്തിനും സംവിധായകനും നടീ നടന്മാര്‍ക്കുമുള്ളതടക്കം 14 നോമിനേഷനുകള്‍ ഈ ചിത്രത്തിന് ലഭിച്ചു. മികച്ച ഗാനത്തിന് ലാ ലാ ലാന്‍ഡിന് രണ്ട് നോമിനേഷനുകളുണ്ട്. ലാ ലാ ലാന്‍ഡും ലയണും ഉള്‍പ്പെടെ ഒമ്പത് ചിത്രങ്ങളാണ് മികച്ച ചിത്രങ്ങളുടെ പട്ടികയിലുള്ളത്. ലാ ലാ ലാന്‍ഡിലെ അഭിനയ മികവില്‍ മികച്ച നടിക്കുള്ള നോമിനേഷന്‍ നേടിയ എമ്മാ സ്റ്റോണിന് കടുത്ത വെല്ലുവിളിയുയര്‍ത്തി മെരില്‍ സ്ട്രീപും പട്ടികയിലിടം പിടിച്ചു. ഒരിക്കല്‍ കൂടി നോമിനേഷന്‍ നേടിയതോടെ ഓസ്കര്‍ ചരിത്രത്തില്‍ ഏറ്റവുമധികം തവണ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട താരം എന്ന ബഹുമതി മെറില്‍ സ്ട്രീപ് സ്വന്തമാക്കി.
മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം നേടിയ റയാന്‍ ഗോസ്‍ലിംഗും ഓസ്കര്‍ നോമിനേഷന്‍ നേടി. അഞ്ച് ചിത്രങ്ങളാണ് മികച്ച വിദേശ ചിത്രം എന്ന നിലയില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുള്ളത്. ഏറവുമധികം നോമിനേഷന്‍ നേടുന്ന ചിത്രം എന്ന ടൈറ്റാനിക്കിന്‍റെ റെക്കോഡിനൊപ്പമെത്തിയ ലാ ലാ ലാന്‍ഡിന് പിന്നാലെ എട്ട് വീതം നോമിനേഷനുകള്‍ നേടിയ അറൈവലും മൂണ്‍ലൈറ്റും മികവു പുലര്‍ത്തി. ഫെബ്രുവരി 26നാണ് ഇത്തവണത്തെ ഒസ്കര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുക. പതിവിന് വ്യത്യസ്തമായി ഇക്കുറി ലോസ് ആഞ്ചലസില്‍ നിന്ന് വെബ്സൈറ്റ് വഴിയാണ് നോമിനേഷനുകള്‍ പുറത്തുവിട്ടത്.