സജീവ് പിള്ളയെ മാറ്റി പത്മകുമാറിനെ കൊണ്ടുവന്നത് എന്തുകൊണ്ട്? 'മാമാങ്കം' നിര്‍മ്മാതാവ് വെളിപ്പെടുത്തുന്നു
സംവിധായകന്റെ പരിചയക്കുറവ് ആദ്യ ഷെഡ്യൂള്‍ ഷൂട്ട് തുടങ്ങുന്നതിനു മുന്‍പുള്ള ദിവസങ്ങളില്‍ ബോധ്യം വന്നതിനാല്‍ പത്തു ദിവസം മാത്രമുള്ള ഒരു ടെസ്റ്റ് ഷെഡ്യൂള്‍ ആയാണ് ഒരു നിശ്ചിത ബജറ്റില്‍ ആദ്യ ഷെഡ്യൂള്‍ മംഗലാപുരത്ത് പ്ലാന്‍ ചെയ്തത്. എന്നാല്‍ പറഞ്ഞുറപ്പിച്ച ബജറ്റിന്റെ മൂന്നിരട്ടി ചിലവായെങ്കിലും സിനിമയുടെ ക്വാളിറ്റി ഒരു തരത്തിലും ഉപയോഗിക്കാന്‍ പറ്റുന്നവണ്ണം ആയിരുന്നില്ല.
മമ്മൂട്ടി നായകനാവുന്ന 'മാമാങ്കം' സിനിമയില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെക്കുറിച്ച് സംവിധായകന്‍ സജീവ് പിള്ള പറയുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്ന് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി. ചിത്രത്തിന്റെ മംഗലാപുരത്ത് നടന്ന ആദ്യ ഷെഡ്യൂളില്‍ത്തന്നെ സംവിധായകന്റെ പരിചയക്കുറവ് ബോധ്യമായെന്നും തുടര്‍ന്ന് രണ്ടാം ഷെഡ്യൂളില്‍ സംവിധായകന്റെ കൂടി സമ്മതപ്രകാരം രണ്ട് അസോസിയേറ്റ് ഡയറക്ടേഴ്സിനെ ഏര്‍പ്പെടുത്തിയെന്നും നിര്‍മ്മാതാവ്. 'എന്നാല്‍ ഷൂട്ടിംഗ് ആരംഭിച്ചപ്പോള്‍ സംവിധായകന്‍ സഹകരിച്ചില്ല. അതിനാല്‍ 45 ദിവസത്തേക്ക് പ്ലാന്‍ ചെയ്ത ചിത്രീകരണം 27-ാം ദിവസം നിര്‍ത്തിവച്ചു.' സംവിധായകന്‍ പറയുന്നതില്‍ നിന്ന് വിരുദ്ധമായി പ്രതിഫലമായി ഇതിനകം 21.75 ലക്ഷം ഇതിനകം നല്‍കിയിട്ടുണ്ടെന്നും വേണു കുന്നപ്പിള്ളി കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മാമാങ്കം നിര്‍മ്മാതാവിന്റെ വിശദീകരണം
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഞങ്ങളുടെ മാമാങ്കം സിനിമയെ സംബന്ധിച്ച് ചില മാധ്യമങ്ങളില്‍കൂടി നടത്തുന്ന അസത്യ പ്രചാരണങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈനറായ വിവേക് രാമദേവന്‍ വഴിയാണ് 2017 ജനുവരിയില്‍ സിനിമയുടെ ആദ്യഘട്ട ചര്‍ച്ചകള്‍ക്കായി സജീവ്പിള്ള എന്നെ സമീപിക്കുന്നത്. വിവേകിന്റെ വാക്കുകളില്‍നിന്നും അദ്ദേഹത്തിന്റെ സുഹൃത്താണ് സജീവ് എന്നും സജീവിന്റെ കഥയെ കുറിച്ചും അറിയുന്നത്. ഇത്തരമൊരു കഥ പറയേണ്ട പശ്ചാത്തലം നൂറ്റാണ്ടുകള്‍ക്ക് പിന്നിലായതുകൊണ്ടും നിര്‍മ്മാണത്തിന് വലിയ മുടക്കുമുതല്‍ ആവശ്യം വരുമെന്ന് അറിയാവുന്നത് കൊണ്ടും ഒരു തുടക്കക്കാരനെ കൊണ്ട് ചിത്രം സംവിധാനം ചെയ്യിക്കാന്‍ ആദ്യം മനസ്സ് വന്നില്ലെങ്കിലും താന്‍ പല മുന്‍നിര സംവിധായകരുടെയും അസോസിയേറ്റ് ആയും ചെറിയ ചില സിനിമകള്‍ സ്വതന്ത്രമായും എടുത്തിട്ടുണ്ടെന്ന സജീവ്പിള്ളയുടെ വാക്കുകളെ വിശ്വസിച്ചു കൊണ്ടും ആത്മ വിശ്വാസത്തെ അംഗീകരിച്ചു കൊണ്ടുമാണ് ചില വ്യവസ്ഥകളോടെ സിനിമ ആരംഭിക്കാന്‍തയ്യാറായത്.
കഥയുമായി ബന്ധപ്പെട്ട പല ചര്‍ച്ചകള്‍ക്കിടയിലും സജീവ് മുന്‍പ് ചെയ്ത സിനിമകള്‍ കാണുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും ഒഴിവുകഴിവുകള്‍പറഞ്ഞ് സജീവ് ബോധപൂര്‍വ്വം നീട്ടിക്കൊണ്ടു പോകുകയാണ് ഉണ്ടായത്. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ വിശ്വാസത്തിലെടുത്തുകൊണ്ട് പരസ്പരമുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഒരു എഗ്രിമെന്റ് ഉണ്ടാക്കി. എഗ്രിമെന്റ് പ്രകാരം മൂന്ന്ലക്ഷം രൂപ സ്‌ക്രിപ്റ്റിന്റെ പ്രതിഫലമായും ഇരുപത് ലക്ഷം രൂപ സംവിധാനത്തിനുള്ള പ്രതിഫലവുമായാണ് നിശ്ചയിച്ചിരുന്നത്. ഇതില്‍ സ്‌ക്രിപ്റ്റിന്റെ മൂന്ന്ലക്ഷം രൂപ അടക്കം വരുന്ന ആകെ തുകയായ ഇരുപത്തി മൂന്ന് ലക്ഷത്തില്‍ ഇരുപത്തിയൊന്ന് ലക്ഷത്തി എഴുപത്തയ്യായിരം രൂപയും ഇതിനകം നല്‍കിയിട്ടുണ്ട്. എഗ്രിമെന്റ് പ്രകാരം മൂന്ന്ലക്ഷം പ്രതിഫലം വാങ്ങി സ്‌ക്രിപ്റ്റും അതിനോട് ബന്ധപ്പെട്ടുള്ള എല്ലാ അവകാശങ്ങളും, കഥ, തിരക്കഥ, സംഭാഷണം, കണ്സെപ്റ്റ്, എല്ലാ വിധത്തിലുമുള്ള കോപ്പി റൈറ്റ്സും സംവിധായകന്‍ നിര്‍മ്മാതാവിന് കൊടുത്തിട്ടുള്ളതാണ്.
സംവിധായകന്റെ പരിചയക്കുറവ് ആദ്യ ഷെഡ്യൂള്‍ ഷൂട്ട് തുടങ്ങുന്നതിനു മുന്‍പുള്ള ദിവസങ്ങളില്‍ ബോധ്യം വന്നതിനാല്‍ പത്തു ദിവസം മാത്രമുള്ള ഒരു ടെസ്റ്റ് ഷെഡ്യൂള്‍ ആയാണ് ഒരു നിശ്ചിത ബജറ്റില്‍ ആദ്യ ഷെഡ്യൂള്‍ മംഗലാപുരത്ത് പ്ലാന്‍ ചെയ്തത്. എന്നാല്‍ പറഞ്ഞുറപ്പിച്ച ബജറ്റിന്റെ മൂന്നിരട്ടി ചിലവായെങ്കിലും സിനിമയുടെ ക്വാളിറ്റി ഒരു തരത്തിലും ഉപയോഗിക്കാന്‍ പറ്റുന്നവണ്ണം ആയിരുന്നില്ല. എഡിറ്റിന് ശേഷമാണ് ക്വാളിറ്റിയെ കുറിച്ച് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. എന്നാല്‍ ഷൂട്ടിന്റെ ഇടയില്‍ത്തന്നെ സാങ്കേതിക പ്രവര്‍ത്തകര്‍ക്കിടയിലും അഭിനെതാക്കള്‍ക്കിടയിലും സംവിധായകന്റെ പരിചയക്കുറവ് ചര്‍ച്ചയായിരുന്നു. ഏതാണ്ട് നാല് സിനിമയ്ക്കുള്ള ഫുട്ടെജ് ആണ് വളരെ ചെറിയ ഷെഡ്യൂളില്‍ ആത്മവിശ്വാസക്കുറവ് കാരണം ഈ സംവിധായകന്‍ എടുത്ത് കൂട്ടിയത്.
ഇതിനെ തുടര്‍ന്ന് സംവിധായകന്‍ സജീവ്പിള്ള തന്റെ കുറവുകള്‍ ഏറ്റുപറയുകയും പരിചയസമ്പത്തുള്ള രണ്ട് അസോസിയേറ്റ് ഡയരക്ടര്‍മാരെ ആവശ്യപ്പെടുകയും ചെയ്തു. തെറ്റ് തിരുത്തി മുന്നോട്ടുപോകാമെന്നുള്ള സജീവിന്റെ ഉറപ്പിലാണ് ആവശ്യപ്പെട്ട പരിചയ സമ്പന്നരായ രണ്ട് അസോസിയേറ്റ്സിനെ ഉള്‍പ്പെടുത്തി രണ്ടാം ഷെഡ്യൂള്‍ ഷൂട്ട് ആരംഭിച്ചത്. 45 ദിവസം പ്ലാന്‍ ചെയ്ത സെക്കന്റ് ഷെഡ്യൂള്‍ ആരംഭിച്ചതിനു ശേഷം മുന്‍തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി പുതിയ രണ്ട് അസോസിയേറ്റ്സിന്റെ സേവനം ഉപയോഗപ്പെടുത്തുവാനോ മുതിര്‍ന്ന അഭിനേതാവിന്റെ നിര്‍ദ്ദേശങ്ങള്‍ പോലും ചെവിക്കൊള്ളാനോ സംവിധായകന്‍ തയ്യാറായില്ല. ആദ്യ ഷെഡ്യൂള്‍ പോലെതന്നെ സിനിമയില്‍ ഒരിക്കലും ഉപയോഗിക്കാന്‍ സാധിക്കാത്ത സീനുകള്‍ ആണെന്ന് ബോധ്യപ്പെട്ടതിനാല്‍ ഇരുപത്തിയേഴാം ദിവസം ഷൂട്ടിംഗ് നിര്‍ത്തിവെച്ചു. ആകെ 37 ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ ബജറ്റ് തുകയുടെ എഴുപത് ശതമാനത്തോളം ചിലവായി. എന്നാല്‍ രണ്ട് നൃത്തരംഗങ്ങളും ഒരു സംഘട്ടനവുമല്ലാതെ ചിത്രീകരിച്ച മറ്റൊന്നും ഉപയോഗിക്കാന്‍ സാധിക്കില്ലായിരുന്നു. ഇക്കാര്യം മലയാള സിനിമയിലെ പല പ്രമുഖ സംവിധായകരും സാങ്കേതിക വിദഗ്ധരും കണ്ട് ബോധ്യപ്പെട്ടതാണ്. ഈ സിനിമ മുന്നോട്ടു കൊണ്ടുപോകാനായി മുതിര്‍ന്ന അഭിനേതാവിന്റെ മധ്യസ്ഥതയില്‍പ്രധാനപ്പെട്ട എല്ലാവരും ചേര്‍ന്ന് ഒരു മീറ്റിംഗ് നടത്തുകയും ഒരു ക്രിയേറ്റീവ് ഡയറക്ടറെ വച്ച് മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ സംവിധായകന്‍ ഏകപക്ഷീയമായി ഈ തീരുമാനത്തില്‍നിന്ന് പിന്തിരിഞ്ഞു. ഇതിനു ശേഷം ഒന്നും സംഭവിച്ചതായി ഭാവിക്കാതെ, എന്നാല്‍പ ിന്നീട് കോടതിയില്‍ ഉപയോഗിക്കാനാണെന്ന് വ്യക്തമാകുംവിധത്തില്‍ ഇനിയെന്നാണ് അടുത്ത ഷൂട്ടിംഗ് എന്ന് ചോദിച്ചുകൊണ്ട് ഡയരക്ടര്‍ ഇമെയില്‍ സന്ദേശം അയച്ചു. ഇതില്‍നിന്ന് ഇദ്ദേഹവുമായി മുന്നോട്ടു പോകാന്‍സാധ്യമല്ല എന്ന് ബോധ്യപ്പെട്ടതിനാല്‍ എഗ്രിമെന്റിലെ ഒരു ക്ലോസ് അനുസരിച്ച് തന്നെ സംവിധായകന് ടെര്‍മിനേഷന്‍ നോട്ടീസ് അയച്ചു.
എങ്കിലും നവംബര്‍ 12ന് ഫിലിം ചേംബറും ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചേര്‍ന്നൊരു മീറ്റിംഗ് സംഘടിപ്പിച്ചതില്‍ അതില്‍ ഡയറക്ടറും പ്രൊഡ്യൂസരും കൂടാതെ പത്ത് യൂണിയന്‍പ്രതിനിധികളും പങ്കെടുത്തു. പ്രസ്തുത മീറ്റിങ്ങില്‍ വിഷയം എങ്ങനെ തീര്‍പ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന അസോസിയേഷനുകളുടെ ചോദ്യത്തിന് ഞാന്‍ ചില ഒപ്ഷന്‍സ് പറയുകയുണ്ടായി.
1. സജീവ്പിള്ള മറ്റേതെങ്കിലുമൊരു നിര്‍മ്മാതാവുമായി വന്നാല്‍ ചിലവായ തുകയ്ക്ക് പകരമായി മുഴുവന്‍ അവകാശങ്ങളും ഇതുവരെ ഷൂട്ട്‌ചെയ്ത ഫുട്ടേജുകളും കൊടുക്കാന്‍ തയ്യാറാണ്.
2. ഈ സംവിധായകനെ വച്ച് കൂടുതല്‍ നഷ്ടം വരുത്താന്‍ ഇനിയും കഴിയാത്തതിനാല്‍ സിനിമ ഇവിടെവച്ച് നിര്‍ത്താന്‍ നിര്‍ബന്ധിതനാവുകയാണ്.
3. 2017 ജൂലൈയില്‍ ഒപ്പ് വച്ച എഗ്രിമെന്റ് പ്രകാരം സംവിധായകനെ മാറ്റി പകരം മറ്റൊരാളെ നിയോഗിക്കാനുള്ള അധികാരം നിര്‍മ്മാതാവിന് ഉണ്ടായിരിക്കും.
എന്നാല്‍മറ്റൊരു നിര്‍മ്മാതാവിനെ കൊണ്ടുവരാന്‍ തനിക്കാവില്ലെന്ന് സജീവ്പിള്ള തുറന്നു സമ്മതിക്കുകയും, ഇത്രയധികം ചിലവ് ചെയ്ത ശേഷം സിനിമ നിര്‍ത്തി പോകേണ്ടി വരുന്ന അവസ്ഥ ഉണ്ടാകാന്‍പാടില്ലെന്നും, എന്നാല്‍സംവിധായകനെ മാറ്റുന്നത് ചില പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും ആയതിനാല്‍ മറ്റൊരു സീനിയര്‍ സംവിധായകനെ കൊണ്ടുവന്ന് സിനിമ പൂര്‍ത്തിയാക്കണം എന്നും അസോസിയേഷന്‍സ് അഭിപ്രായപ്പെട്ടു. അങ്ങനെ എല്ലാവരും ചേര്‍ന്നെടുത്ത തീരുമാനപ്രകാരം ഒരു സീനിയര്‍ സംവിധായകനെ വച്ച് സിനിമയുടെ ഷൂട്ടിങ്ങും അനുബന്ധ ജോലികളും മുഴുമിപ്പിക്കാന്‍ തീരുമാനിച്ചു. പുതിയ സംവിധായകനെ തീരുമാനിക്കാനുള്ള അവകാശം പ്രൊഡ്യൂസറെ ഏല്‍പ്പിക്കുകയും ചെയ്തു. അസോസിയേഷന്‍ ഭാരവാഹികളും പ്രൊഡ്യൂസറും ഡയറക്ടറും മീറ്റിംഗ് മിനിറ്റ്സില്‍ ഒപ്പിട്ടിട്ടുള്ളതാണ്.
ഇതേത്തുടര്‍ന്ന് നിര്‍മ്മാതാക്കളുടെ അസോസിയേഷനും ഫെഫ്ക്കയും ഈ ചിത്രം പൂര്‍ത്തിയാക്കാന്‍ സീനിയര്‍സംവിധായകനായ എം പദ്മകുമാരിന്റെ പേര് പരാമര്‍ശിക്കുകയും പദ്മകുമാരുമായി സംസാരിക്കുകയും ചെയ്തു. എന്നാല്‍ തനിക്ക് ഇത്തരം പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഈ ചിത്രം ചെയ്യാന്‍ താല്‍പര്യക്കുറവുണ്ടെന്നും തന്നെ ഒഴിവാക്കി തരണമെന്നും പദ്മകുമാര്‍ ഫെഫ്ക്കയോടും പ്രൊഡ്യൂസേഴ്സ് അസോസിയേഷനനോടും ആവശ്യപ്പെടുകയുമുണ്ടായി. എന്നാല്‍ രണ്ട് അസോസിയേഷനുകളുടെയും ശക്തമായ ആവശ്യപ്രകാരമാണ് എം പദ്മകുമാര്‍ ഈ പ്രോജക്റ്റ് ഏറ്റെടുത്തിട്ടുള്ളത്. ഏറ്റെടുക്കുന്നതിനു മുന്‍പ് മുന്‍സംവിധായകന്‍ സജീവ്പിള്ളയുമായി അസോസിയേഷന്‍ ഭാരവാഹികള്‍ക്കൊപ്പം പദ്മകുമാര്‍ സംസാരിക്കുകയും സജീവ്പിള്ള സഹകരിക്കാമെന്ന് പറയുകയും ചെയ്തതിനെ തുടര്‍ന്നാണ് എം പദ്മകുമാര്‍ ഈ സിനിമ ചെയ്യാന്‍ സമ്മതം അറിയിച്ചത്. തുടര്‍ന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എം പദ്മകുമാറിനെ വച്ച് സിനിമ പൂര്‍ത്തിയാക്കുവാനും കാര്യങ്ങള്‍ സുഗമായി നടത്താനായി അസോസിയേഷന്റെ ഭാഗത്ത് നിന്നും രാധാകൃഷ്ണനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഈ ഉറപ്പിനെത്തുടര്‍ന്ന് നാലിടത്തായി സെറ്റ് വര്‍ക്കുകള്‍ വീണ്ടും ആരംഭിച്ചു. ജനുവരി 25ന് ഷൂട്ട് പ്ലാന്‍ ചെയ്ത് മുന്നോട്ടു പോകുമ്പോളാണ് 16 ന് സജീവ്പിള്ളയുടെ വക്കീല്‍നോട്ടീസ് എനിക്ക് കിട്ടുന്നത്. വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് ഭീഷണിസ്വരത്തിലായിരുന്നു ഈ നോട്ടീസ്. ഇതുവരെയായി നിര്‍മ്മാതാവ് സംവിധായകന് പ്രതിഫലം ഒന്നുംതന്നെ കൊടുത്തിട്ടില്ലെന്നും മറ്റുമുള്ള പച്ചക്കള്ളങ്ങളായിരുന്നു ഈ നോട്ടീസില്‍.
എഗ്രിമെന്റ് അനുസരിച്ച് നമ്മള്‍ നോട്ടീസ് അയക്കുകയാണെങ്കില്‍ അയക്കേണ്ട അഡ്രസ്സ്- സജീവ്പിള്ള, ശ്രീനിലയം, കൊപ്പം, വിതുര പിഒ, തിരുവനന്തപുരം എന്നായിരിക്കണം. ഈ അഡ്രസ്സ് വേരിഫൈ ചെയ്തതിനു ശേഷം മാത്രമേ അയക്കാവൂ എന്ന് വക്കീല്‍ പറഞ്ഞതിനാല്‍ അതനുസരിച്ച് സുഹൃത്തായ ഐജോയുടെ കൂടെ ജോലി ചെയ്യുന്ന രണ്ട് പേരെ തിരുവനന്തപുരത്ത് അയക്കുകയും വിതുര പോസ്റ്റ്ഓഫീസില്‍ ജനുവരി പതിനെട്ടിന് പകല്‍ പതിനൊന്നരയ്ക്ക് അഡ്രസ്സ് വേരിഫൈ ചെയ്യുകയുമുണ്ടായി. തുടര്‍ന്ന് വില്ലേജ് ഓഫീസില്‍ ചെന്ന് ഈ അഡ്രസ്സ് ഏത് വില്ലേജിലെ ആണെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു. അതില്‍നിന്നും ഇത് വിതുര വില്ലേജ് അല്ല ''തവിയോട്'' വില്ലേജ് ആണെന്നും മനസ്സിലാക്കി തിരിച്ചു വരികയും ചെയ്തതാണ്. ഈ അഡ്രസ്സ് വെരിഫിക്കേഷന് പോയ വണ്ടിയില്‍ സജീവ് പലതവണ യാത്ര ചെയ്തിട്ടുള്ളതും സ്റ്റാഫിനെ വളരെ നന്നായി അറിയുന്നതുമാണ്. എന്നാല്‍ ഈ അഡ്രസ്സ് വേരിഫിക്കേഷന്‍ പോലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും വിധത്തില്‍ ചിത്രീകരിച്ച് കള്ളക്കേസ് കൊടുക്കാനും പൊതുജന മധ്യത്തില്‍ കരിവാരി തേക്കാനുമാണ് സജീവ് പിള്ള ശ്രമിച്ചത്. സിനിമയെ ബോധപൂര്‍വ്വം തകര്‍ക്കാന്‍ ശ്രമിക്കുന്ന സജീവ്പിള്ളയുമായി മാമാങ്കം സിനിമയ്ക്ക് ഇനി മേലില്‍ ബന്ധങ്ങളൊന്നും ഉണ്ടായിരിക്കുന്നതല്ല. സജീവ് കമ്പനിക്ക് വരുത്തിവെച്ച ഭീമമായ നഷ്ടങ്ങള്‍ക്കും കമ്പനിയുടെ സല്‍പ്പേര് ഇല്ലാതാക്കാന്‍ നടത്തിക്കൊണ്ടിരിക്കുന്ന നിരന്തര ശ്രമങ്ങള്‍ക്കും എഗ്രിമെന്റ് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി മീഡിയക്ക് മുന്നില്‍സിനിമയെ കളങ്കപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളും കണക്കിലെടുത്തുകൊണ്ട് നിയമപരമായി തന്നെ നഷ്ട പരിഹാരം ഈടാക്കുന്നതിനായി വേണ്ടി വരുന്ന നിയമ നടപടികളിലേക്കും കമ്പനി കടക്കുകയാണ്.
എം പദ്മകുമാര്‍ എന്ന മികച്ച സംവിധായകന്റെ ക്രാഫ്റ്റിംഗ് മികവിനൊപ്പം ഏറ്റവും മികച്ച സാങ്കേതിക വിദഗ്ദര്‍കൂടി ചേരുമ്പോള്‍ മലയാളത്തില്‍നിന്ന് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ചലച്ചിത്രം ജനങ്ങള്‍ക്ക് സമര്‍പ്പിക്കാന്‍ കഴിയുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. ഏവരുടെയും സഹായ സഹകരണങ്ങള്‍ക്ക് ഒരിക്കല്‍കൂടി നന്ദി.