ചെന്നൈ: ലോകം മുഴുവന്‍ കബാലിക്കായി കാത്തിരിക്കുകയാണ്. ജൂലൈ 22 ന് ചിത്രം റിലീസാകും. മുന്‍കൂര്‍ ബുക്കിങ് എല്ലാം ഇപ്പോഴെ ഹൗസ്ഫുള്‍ ആയിരിക്കുകയാണ്. ഇതിനിടയില്‍ സംവിധായകന്‍ പാ രഞജിത്ത് ചിത്രം പൂര്‍ണ്ണമായി കണ്ട രജനികാന്തിന്‍റെ പ്രതികരണം വെളിപ്പെടുത്തി. അഞ്ചു ദിവസത്തെ റീ ഷൂട്ട് കഴിഞ്ഞാണു സംവിധായകന്‍ കബാലി സിനിമ മുഴുവനായി രജനികാന്തിനെ കാണിക്കാനിരുന്നത്. അതുകൊണ്ട് തന്നെ സംവിധായകന്‍ ടെന്‍ഷനിലായിരുന്നു. 

എന്നാല്‍ ചിത്രം കണ്ട് നിറകണ്ണുകളോടെയാണു രജനികാന്ത് രഞ്ജിത്തിനോടു സംസാരിച്ചത്. 'രഞ്ജിത് സാര്‍ എന്താ സാര്‍ ഇപ്പിഡി പണ്ണീട്ടിങ്ക( എന്ത ഇങ്ങനെ ചെയ്തത്) ഇത് രജനി സാര്‍ പടം അല്ല, ഇതു കംപ്ലീറ്റ് രഞ്ജിത് പടം എന്നാല്‍ സെമ്മാ സൂപ്പര്‍ പടം. എല്ലാവര്‍ക്കും റൊമ്പ പുടിക്കും'. 

നിര്‍മാതാവിനോടും രജനി ഇതെ അഭിപ്രായം പറഞ്ഞു. കൂടാതെ നിങ്ങളുടെ പ്രൊഡക്ഷന്‍ കമ്പനിയുടെ വിജയമായിരിക്കും കബാലി സിനിമയെന്നും രജനികാന്ത് നിര്‍മ്മാതാവിനോടു പറഞ്ഞു.

അതേ സമയം റിലീസിന് മുമ്പേ രജനീകാന്ത് ചിത്രം കബാലി 200 കോടി ക്ലബ്ബില്‍. വിതരണാവകാശം വിറ്റത് ഉള്‍പ്പെടെയുള്ള മറ്റ് ബിസിനസുകള്‍ വഴിയാണ് ചിത്രം റിലീസിന് മുമ്പേ 225 കോടി രൂപ നേടിയത്. ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ വിതരണാവകാശം വിറ്റതിലൂടെ മാത്രം നിര്‍മ്മാതാവ് കലൈപുലി എസ്. താണുവിന് 68 കോടി രൂപ ലഭിച്ചു. 

ആന്ധ്രപ്രദേശിലെ വിതരണാവകാശം 32 കോടി രൂപയ്ക്കും കേരളത്തിലേത് 7.5 കോടി രുപയ്ക്കുമാണ് വിറ്റത്. മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരും ചേര്‍ന്നാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. വടക്കേ ഇന്ത്യയിലെ വിതരണാവകാശം 15.5 കോടി രൂപയ്ക്കും മലേഷ്യയിലേത് 10 കോടി രൂപയ്ക്കും വിറ്റു. 

യു.എസ്.എ, കാനഡ തുടങ്ങി മറ്റ് വിദേശ രാജ്യങ്ങളിലെ വിതരണാവകാശം വിറ്റതിലൂടെയും നിര്‍മ്മാതാവിന്‍റെ പോക്കറ്റില്‍ കോടികള്‍ എത്തി. സാറ്റലൈറ്റ് അവകാശവും ഓഡിയോ റൈറ്റ്‌സും 40 കോടി രൂപയ്ക്കാണ് വിറ്റത്.