സ്റ്റൈൽമന്നൻ ചിത്രം കാല നിയമക്കുരുക്കിൽ. പകർപ്പവകാശം ലംഘിച്ചെന്ന പരാതിയിൽ സിനിമയുടെ അണിയറപ്രവർത്തകർക്കെതിരെ നോട്ടീസ് അയച്ചിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി.

കബാലിയുടെ മിന്നും ജയത്തിന് ശേഷം സംവിധായകൻ പാ രഞ്ജിതുമായി രജനീകാന്ത് കൈകോർക്കുന്ന കാല. ചിത്രീകരണം അന്തിമഘട്ടത്തിൽ എത്തിനിൽക്കുമ്പോഴാണ് വിവാദം വീണ്ടും തലപൊക്കുന്നത്. സിനിമക്കെതിരെ നേരത്തെ ആരോപണം ഉന്നയിച്ച സഹസംവിധായകനും നിർമ്മാതാവുമായ രാജശേഖരൻ ആണ് പരാതിയുമായി മദ്രാസ് ഹൈക്കോടതിയിലെത്തിയത്. സിനിമയുടെ ടൈറ്റിലും കഥയും തന്റേതാണെന്നും, സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‍സിൽ രജിസ്റ്റർ ചെയ്തതാണെന്നും ആണ് രാജശേഖരന്റെ വാദം. 10 വർഷമായി സിനിമയുടെ അണിയറജോലികൾ നടന്നുവരികയാണെന്നും ഇദ്ദേഹത്തിന്റെ പരാതിയിലുണ്ട്.

ഹർജി ഫയലിൽ സ്വീകരിച്ച മദ്രാസ് ഹൈക്കോടതി,കാല സംവിധായകൻ പാ രഞ്ജിത്, രജനീകാന്ത്, സിനിമ നിർമ്മിക്കുന്ന വണ്ടർ ബാർ ഫിലിംസ് ഉടമ ധനുഷ്, സൗത്ത് ഇന്ത്യന്‍ ഫിലിം ആക്ടേഴ്സ് അസോസിയേഷന്‍ എന്നിവർക്ക് നോട്ടീസയച്ചു. ഫെബ്രുവരി 12നകം മറുപടി നൽകണം എന്നാണ് ആവശ്യം. അതേസമയം സിനിമയുടെ കഥ സംവിധായകൻ പാ രഞ്ജിത് തന്നെ എഴുതിയതാണെന്ന നിലപാടിലാണ് അണിയറക്കാർ. മുംബൈയിലെ ചിത്രീകരണത്തിന് ശേഷം കാലയുടെ ഡബ്ബിംഗ് ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ഓഗസ്റ്റിൽ സിനിമ റിലീസിനെത്തിക്കാനാണ് ശ്രമം. ചേരിയിൽ നിന്നുള്ള നേതാവായി വേറിട്ട ഗെറ്റപ്പിലാണ് സ്റ്റൈൽ മന്നൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഹുമ ഖുറേഷി, നാനാ പടേക്കർ എന്നിവരും താരനിരയിലുണ്ട്.