കബാലിയുടെ ഡയറക്ടര്‍ പ രഞ്ജിത്തുമായി രജനികാന്ത് വീണ്ടും ഒന്നിക്കുന്നു. അണിയറയില്‍ ഒരുങ്ങുന്ന കാലയ്‍ക്ക് ശേഷം വീണ്ടും ഇരുവരും ഒന്നിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് ഒരു രാഷ്‍ട്രീയ സിനിമയായിരിക്കും. ഇതിന് ശേഷം രജനികാന്ത് സിനിമയില്‍ നിന്ന് വിരമിക്കാന്‍ സാധ്യതയുണ്ടെന്നും ഫസ്റ്റ്പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ പ്രൊജക്റ്റുമായി ബന്ധപ്പെട്ട് രജനികാന്തും രഞ്ജിത്തും ചര്‍ച്ചകള്‍ നടക്കുകയാണ്. ഇത് ഒരു രാഷ്‍ട്രീയ സിനിമയായിരിക്കും. ഇത് അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ അവസാന സിനിമയാകാനും സാധ്യതയുണ്ട്. ആശയപരമായ സാധ്യതകളുള്ള രാഷ്‍ട്രീയ സിനിമയാണ് രഞ്ജിത് ആലോചിക്കുന്നത്. രജിനികാന്ത് സിനിമയുടെ ആശയം അംഗീകരിച്ചതിനാല്‍ രഞ്ജിത് തിരക്കഥാ ജോലികള്‍ തുടങ്ങിക്കഴിഞ്ഞു. 2018 അവസാനത്തോടെയായിരിക്കും ചിത്രീകരണം തുടങ്ങുക- രജനികാന്തുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി ഫസ്റ്റ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കാലയുടെ റിലീസിനും അത് എങ്ങനെ സ്വീകരിക്കപ്പെടുന്നു എന്നതും ആശ്രയിച്ചതായിരിക്കും പുതിയ സിനിമയുടെ കാസ്റ്റിംഗ് ജോലികള്‍ നടക്കുക. ദളിതിന് വേണ്ടി സംസാരിക്കുന്ന ചിത്രവുമായിരിക്കും ഇത്. കൃത്യമായ രാഷ്‍ട്രീയ പരാമര്‍ശങ്ങളും ചിത്രത്തിലുണ്ടായിരിക്കുമെന്ന് നേരത്തെ മധുരയിലെ ഒരു ചടങ്ങില്‍ രഞ്ജിത് വ്യക്തമാക്കിയിരുന്നു.

തമിഴ് ചിത്രമായിരിക്കുമെങ്കിലും മുംബൈ പശ്ചാത്തലമുള്ളതിനാല്‍ ചില സംഭാഷണങ്ങള്‍ മറാത്തിയിലും ഹിന്ദിയിലുമായിരിക്കും. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.