തിരുവനന്തപുരം: ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി സിനിമയിലെ ഒരു രംഗത്തിനെതിരെ എംഎല്‍എ ശബരീനാഥന്‍. സിനിമയിലെ ഒരു രംഗം സ്ത്രീ വിരുദ്ധമാണെന്നും നദിപോലെ ഒഴുകുന്ന റിവ്യൂകള്‍ക്കിടയില്‍ ആരംഗം ചര്‍ച്ച ചെയ്യാതെ പോയെന്നും ശബരീനാഥ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

നടിയായ സമീറയെ സഹോദരന്‍ അടിച്ച് വീഴ്ത്തുകയും അവള്‍ സിനിമാ ജീവിതം ഉപേക്ഷിച്ച് സഹോദരനൊപ്പം പോകുകയും ചെയ്യുന്ന രംഗത്തെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു ശബരീനാഥന്റെ വിമര്‍ശനം. 

' നായികയുടെ പെണ്‍സുഹൃത്തിനെ അവരുടെ സഹോദരന്‍ പറന്നുവന്ന് കരണത്ത് അടിച്ചുവീഴ്ത്തുമ്പോള്‍, കലിതുള്ളി ആക്രോശിക്കുമ്പോള്‍ ഒന്നും ഉരിയാടാതെ ബാഗ് പാക്കുചെയ്തു വളരെ അച്ചടക്കത്തോടെ അടുത്ത ഫ്‌ലൈറ്റില്‍ പെണ്‍സുഹൃത്ത് തന്റെ സ്വപ്നങ്ങള്‍ക്ക് വിടപറഞ്ഞു ഗള്‍ഫിലേക്ക് മടങ്ങുന്നു. സ്ത്രീയെ അവമതിക്കുന്ന ചലച്ചിത്രരംഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഈ രംഗവും ഇടം പിടിക്കേണ്ടതല്ലേ ? ' - ശബരീനാഥിന്റെ പോസ്റ്റ് 

സിനിമ ഓള്‍ഡ് ജനറേഷനായാലും ന്യൂ ജനറേഷനായാലും ലിംഗവിവേചനത്തിന്റെ മാനദണ്ഡങ്ങള്‍ ഒരുപോലെയാകണം. അതില്‍ സൗകര്യപൂര്‍വം സെലെക്ടിവാകരുതെന്നും നല്ല സിനിമയെ അത് പ്രതികൂലമായി ബാധിക്കുമെന്നും എംഎല്‍എ വ്യക്തമാക്കി

അതേസമയം ടോവിനോയുടെയും ഐശ്വര്യയുടെയും അഭിനയത്തെ പുകഴ്ത്താനും അദ്ദേഹം മറന്നില്ല. നായികാ കഥാപാത്രത്തിന് വ്യക്തയുണ്ടെന്നും ടോവിനോയുടെയും ഐശ്വര്യയുടെയും അഭിനയം കൊള്ളാമെന്നും ശബരീനാഥന്‍ പറഞ്ഞു. 


ശബരീനാഥന്റെ പോസ്റ്റ് ഇങ്ങനെ 

ഇന്ന് ഏരീസില്‍ പോയി മായാനദി കണ്ടു.നായികാ കഥാപാത്രത്തിനു വ്യക്തതയുണ്ട്, അതിനോടൊപ്പം ടോവിനോയുടെയും ഐശ്വര്യയുടെയും അഭിനയവും കൊള്ളാം. പക്ഷേ സിനിമയിലെ ഒരു സ്ത്രീവിരുദ്ധ രംഗത്തെക്കുറിച്ചു പറയാതെ വയ്യ.നായികയുടെ പെണ്‍സുഹൃത്തിനെ അവരുടെ സഹോദരന്‍ പറന്നുവന്ന് കരണത്ത് അടിച്ചുവീഴ്ത്തുമ്പോള്‍, കലിതുള്ളി ആക്രോശിക്കുമ്പോള്‍ ഒന്നും ഉരിയാടാതെ ബാഗ് പാക്കുചെയ്തു വളരെ അച്ചടക്കത്തോടെ അടുത്ത ഫ്‌ലൈറ്റില്‍ പെണ്‍സുഹൃത്ത് തന്റെ സ്വപ്നങ്ങള്‍ക്ക് വിടപറഞ്ഞു ഗള്‍ഫിലേക്ക് മടങ്ങുന്നു.
സ്ത്രീയെ അവമതിക്കുന്ന ചലച്ചിത്രരംഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഈ രംഗവും ഇടം പിടിക്കേണ്ടതല്ലേ ? പക്ഷേ നിര്‍ഭാഗ്യവശാല്‍ നദിപോലെ ഒഴുകിയ ഓണ്‍ലൈന്‍ റിവ്യൂകളിലും പ്രമുഖ മാസികകളിലെ നാല് പേജ് പുകഴ്ത്തലുകളിലും ഇതാരും പറഞ്ഞു കണ്ടില്ല! സിനിമ ഓള്‍ഡ് ജനറേഷനായാലും ന്യൂ ജനറേഷനായാലും ലിംഗവിവേചനത്തിന്റെ മാനദണ്ഡങ്ങള്‍ ഒരുപോലെയാകണം. അതില്‍ 
നമ്മള്‍ സൗകര്യപൂര്‍വം സെലെക്ടിവാകരുത്. നല്ല സിനിമയെ അത് പ്രതികൂലമായി ബാധിക്കും.