അതേസമയം പാക്ക് സിനിമാ പ്രവര്‍ത്തകരെ വിലക്കാന്‍ മുംബൈയില്‍ ചേര്‍ന്ന പ്രൊഡ്യൂസര്‍മാരുടെ സംഘടന തീരുമാനിച്ചു.അതേസമയം ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് പാക്കിസ്ഥാനിലെ തിയേറ്ററുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 

ഇന്ത്യ- പാക്ക് ബന്ധം വഷളായ സാഹചര്യത്തില്‍ പാക്കിസ്ഥാനില്‍നിന്നുള്ള കലാകാരന്‍മാര്‍ ഇന്ത്യവിടണം എന്നാവശ്യപ്പെട്ട് എംഎന്‍എസ് പ്രക്ഷോഭത്തിലാണ്. കരണ്‍ ജോഹര്‍ നിര്‍മിക്കുന്ന 'യെ ദില്‍ ഹെ മുഷ്‌കില്‍' എന്ന സിനിമയില്‍നിന്നും പാക്ക് നടന്‍ ഫവദ് ഖാനെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് എംഎന്‍എസ് പ്രതിഷേധ ധര്‍ണയും സംഘടിപ്പിച്ചു. നിര്‍മാതാക്കളുടെ സംഘടനയായ ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പാക് കലാകാരന്‍മാരെ താല്‍കാലികമായി വിലക്കാനും തീരുമാനിച്ചു. ഈ അവസരത്തിലാണ് കലാകാരന്‍മാരെ വിലക്കുന്നതിനെതിരെ നടന്‍ സല്‍മാന്‍ ഖാന്‍ രംഗത്തുവന്നത്.

കലാകാരന്‍മാരെ തീവ്രവാദികളെ പോലെ കാണുന്നത് അംഗീകരിക്കാനാകില്ലെന്ന് താരം പറഞ്ഞു. അഭിനേതാക്കളായ ഫവദ് ഖാന്‍, മഹീറ ഖാന്‍ ഗായകരായ ആതിഫ് അസ്ലം, റാഹത് ഫത്തേ അലിഖാന്‍ എന്നിവരടക്കമുള്ള പാക്ക് കലാകാരന്‍മാര്‍ക്കെതിരെയാണ് പ്രതിഷേധം.