നടനും നിര്‍മ്മാതാവുമായ വിജയ്‍ ബാബുവുമായി ഉണ്ടായ തര്‍ക്കത്തില്‍ പ്രതികരണവുമായി സാന്ദ്രാ തോമസ്. വിജയ് ബാബുവിനും തനിക്കുമിടയിലുണ്ടായത് സുഹൃത്തുക്കളുടെ ഇടയില്‍ സാധാരണ ഉണ്ടാകുന്ന തരത്തിലുള്ള വഴക്കു മാത്രമാണെന്ന് സാന്ദ്രാ തോമസ് പറഞ്ഞു.

ഞങ്ങള്‍ തമ്മില്‍ അസൂയയൊന്നും ഉണ്ടായിട്ടില്ല. അതൊരു ചെറിയ വഴക്കായിരുന്നു. ഞങ്ങളുടെ കൂടെ തന്നെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ എന്നു നടിക്കുന്ന കുറച്ച് ആളുകളാണ് ഇത്രയും വഷളാക്കിയത്. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍‌ ശ്രമങ്ങള്‍ നടക്കുകയാണ്. പ്രശ്നത്തെ വഴിതിരിച്ചുവിടുന്നവർക്കും വഷളാക്കുന്നവർക്കുമെതിരെ ഒരു മുന്നറിയിപ്പ് കൂടിയാണ് എന്റെ കുറിപ്പ്. നല്ല സൗഹൃദത്തെ തകര്‍ക്കാൻ ആർക്കും സാധിക്കില്ല- സാന്ദ്രാ തോമസ് ഫേസ്ബുക്കില്‍ പറയുന്നു.

നടിയും നിര്‍മ്മാതാവുമായ സാന്ദ്രാതോമസിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സാന്ദ്രാ തോമസും വിജയ് ബാബുവും ചേര്‍ന്ന് നടത്തുന്ന ഫ്രൈഡേ ഫിലിംസ് എന്ന സിനിമാ നിര്‍മ്മാണ-വിതരണ കമ്പനിയുടെ ഓഫീസില്‍വെച്ചാണ് സംഭവവമെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. അതേസമയം തനിക്കെതിരായ കേസ് വ്യാജമാണെന്ന് നടന്‍ വിജയ് ബാബു ഫേസ്ബുക്കിലൂടെ വ്യക്തമാക്കുകയും ചെയ്‍തിരുന്നു. ഏറെ വിശ്വസിച്ച ബിസിനസ് പങ്കാളിയും അവരുടെ ഭര്‍ത്താവുംതനിക്കെതിരെ കള്ളക്കേസ് നല്‍കിയെന്നുമായിരുന്നു വിജയ് ബാബു പറഞ്ഞത്.