ചെറിയ ഇടവേളക്ക് ശേഷം തമിഴിലേക്ക് തിരിച്ചുവരവിനൊരുങ്ങി ഷംന കാസിം. പ്രമുഖ സംവിധായകന്‍ മിഷ്കിന്‍ നിര്‍മ്മിക്കുന്ന സവരക്കത്തി എന്ന ചിത്രത്തില്‍ ഷംനയ്‌ക്ക് ശക്തമായ കഥാപാത്രമാണ്. സവരക്കത്തി തന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ചിത്രമാണെന്ന് പറഞ്ഞുകൊണ്ട് സംഗീതപ്രകാശനവേദിയില്‍ വച്ച് ഷംന വിതുമ്പി. സിനിമ നിര്‍ത്തി നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ടെന്നും ഷംന പറഞ്ഞു.

തമിഴിലും തെലുങ്കിലും ഷംന പൂര്‍ണയാണ്. തെലുങ്കില്‍ തുടര്‍ച്ചയായി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച ശേഷമാണ് ഷംന തമിഴകത്തേക്ക് മടങ്ങി എത്തുന്നത്. സവരക്കത്തി യുവതാരത്തിന്റെ അഭിനയജീവിത്തതില്‍ വഴിത്തിരിവാകും എന്നതില്‍ സംശയമില്ല.

സവരക്കത്തിയില്‍ മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്ന സുഭദ്ര ബധിരയാണ്. സുഭദ്രയാകാന്‍ പ്രിയാമണി അടക്കംനിരവധി പ്രമുഖ നടിമാരെ സമീപിച്ച ശേഷമാണ് ഷംനയ്‌ക്ക് നറുക്കുവീണത്. മിഷ്കിനൊപ്പമുള്ള ചിത്രം സ്വപ്നസാക്ഷാത്കാരമാണെന്ന് ചെന്നൈയില്‍ നടന്ന സംഗീതപ്രകാശനചടങ്ങില്‍ ഷംന പറഞ്ഞു. സിനിമാലോകത്ത് ഉണ്ടായ കയ്പേറിയ
അനുഭവങ്ങളെ കുറിച്ച് വിശദീകരിക്കുന്നതിനിടെ താരം വിതുമ്പി.

ഷംനയുടെ സുഭദ്ര എന്ന കഥാപാത്രം ഏറ്റെടുക്കാന്‍ നടിമാരെല്ലാം മടിച്ചത് ഇമേജ് ഭയന്നാണെന്ന് നിര്‍മ്മാതാവ് മിഷ്കിന്‍ തുറന്നടിച്ചു.

ജിആര്‍ ആദിത്യ സംവിധാനം ചെയ്ത സവരക്കത്തിയില്‍ സംവിധായകന്‍ കൂടിയായ റാം ആണ് നായകന്‍. വില്ലനായി വേഷമിടുന്നത് മിഷ്കിന്‍ തന്നെ.