കൈയ്യും കാലും കെട്ടിയിട്ടാണോ എന്നെ വിലക്കുക; വിലക്കിനെതിരെ ആഞ്ഞടിച്ച് ഷെയ്ന്‍ നിഗം
വെയില്‍ എന്ന സിനിമയ്ക്ക് വേണ്ടി അഞ്ച് ദിവസം രാത്രിയും പകലും ചിത്രീകരണത്തില്‍ സഹകരിച്ചിരുന്നു. മാനസികമായി പീഡിപ്പിച്ച് സഹികെട്ടപ്പോഴാണ് ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നും ഇറങ്ങി പോയത്.
കൊച്ചി: തന്നെ സിനിമയില്‍ നിന്നും വിലക്കാനുള്ള നിര്‍മ്മാതാക്കളുടെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് നടന്‍ ഷെയ്ന്‍ നിഗം. വെയില്‍ സിനിമ പൂര്‍ത്തിയാക്കാന്‍ മിനിഞ്ഞാന്ന് ചര്‍ച്ച ചെയ്തു തീരുമാനത്തിലെത്തിയിരുന്നുവെന്നും ഇന്നലെ രാത്രി വരെ നിര്‍മ്മാതാക്കളുടെ സംഘടനയുടെ ഭാരവാഹികളായ ആന്‍റോ ജോസഫ്, മഹാ സുബൈര്‍, സിയാദ് കോക്കര്‍ എന്നിവര്‍ പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാമെന്നും വിലക്ക് വരില്ലെന്നുമാണ് തന്നോട് പറഞ്ഞതെന്നും മാധ്യമങ്ങളോട് പ്രതികരിക്കില്ലെന്ന് ഒപ്പിട്ട് നല്‍കിയിരുന്നതിനാലാണ് ഇതുവരെ സംസാരിക്കാതിരുന്നതെന്നും ഓണ്‍ലൈന്‍ മാധ്യമമായ ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ ഷെയ്ന്‍ നിഗം പറഞ്ഞു.
വെയില്‍ എന്ന സിനിമയ്ക്ക് വേണ്ടി അഞ്ച് ദിവസം രാത്രിയും പകലും ചിത്രീകരണത്തില്‍ സഹകരിച്ചിരുന്നു. മാനസികമായി പീഡിപ്പിച്ച് സഹികെട്ടപ്പോഴാണ് ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നും ഇറങ്ങി പോയത്. തന്‍റെ മറ്റൊരു ചിത്രമായ വലിയ പെരുന്നാള്‍ തിയറ്റര്‍ കാണിക്കില്ലെന്ന് ഒരു നിര്‍മ്മാതാവ് ഭീഷണിപ്പെടുത്തിയെന്നും ഷെയ്ന്‍ നിഗം വെളിപ്പെടുത്തി. തനിക്ക് അറിയാവുന്ന ജോലി സിനിമയാണെന്നും ആ ജോലി തന്നെ ഇനിയും ചെയ്യുമെന്നും ഷെയിന്‍ നിഗം പറഞ്ഞു.
വെയിൽ, കുർബാനി എന്നി സിനിമകൾ പൂർത്തിയാക്കില്ലെന്ന് താൻ പറഞ്ഞിട്ടില്ല. അതിനാല്‍ തന്നെ ഏഴ് കോടി രൂപ താന്‍ തിരികെ നല്‍കില്ല. പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് നിര്‍മ്മാതാക്കള്‍ ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ അതു പാലിക്കാതെ ഇപ്പോള്‍ ഏകപക്ഷീയമായി അവര്‍ തീരുമാനം എടുത്തുവെന്നും ഷെയ്ന്‍ ആരോപിക്കുന്നു.