പാട്ടുപോലെ സുന്ദരമായ പ്രണയകാലത്തെക്കുറിച്ച് വാചാലയായി ശ്രേയാ ഘോഷാല്‍
കൊല്‍ക്കത്ത: മൂന്നാം വിവാഹവാര്‍ഷികത്തില്‍ പാട്ടുപോലെ സുന്ദരമായ പ്രണയകാലത്തെക്കുറിച്ച് വാചാലയാവുകയാണ് ഗായിക ശ്രേയാ ഘോഷാല്‍. അഭിമുഖങ്ങളിൽ വ്യക്തി ജീവിതം അധികമൊന്നും സംസാരിക്കാത്ത ശ്രേയ തന്റെ മൂന്നാം വിവാഹ വാർഷികത്തിൽ ആ പ്രണയത്തെ കുറിച്ച് വാചാലയായി. സ്കൂളിലെ പൂർവ്വ വിദ്യാര്‍ഥി സംഗമത്തിൽ കണ്ട അന്നു മുതൽ തുടങ്ങിയ പ്രണയത്തെ കുറിച്ചാണ് ശ്രേയയുടെ ഫേസ്‌ബുക് പോസ്റ്റ്.
ഞാനൊരു ചെറിയ പെൺകുട്ടിയും നിങ്ങൾ ചെറിയൊരു ആൺ കുട്ടിയും മാത്രമായിരുന്നു അക്കാലത്ത്. സ്കൂളിലെ പൂർവ്വവിദ്യാർഥി സംഗമത്തിൽ തീർത്തും അപരിചതരെ പോലെ കണ്ടുമുട്ടി. പക്ഷേ ആദ്യ കൂടിക്കാഴ്ചയിൽ തന്നെ നമ്മളിരുവരുടെയും ഹൃദയത്തെ ചേർത്തുനിർത്തുന്നതെന്തോ സംഭവിക്കുകയായിരുന്നു. സിനിമയില്‍ കണ്ട, നോവലുകളിൽ വായിച്ച പ്രണയത്തിലൊന്നും യാഥാർഥ്യമുണ്ടെന്ന് ഞാൻ കരുതിയിരുന്നേയില്ല. പക്ഷേ കഴിഞ്ഞ മൂന്നു വർഷങ്ങൾക്കിടയിൽ അതിലെല്ലാം സത്യമുണ്ടെന്നു ഞാൻ മനസ്സിലാക്കുകയായിരുന്നു. ശ്രേയ കുറിച്ചു.
ശൈലാദിത്യ മുഖോപാധ്യായയുമായി പത്തു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ശ്രേയ വിവാഹിതയായത്. എഞ്ചിനീയറായ ശൈലാദിത്യ ഒരു സ്റ്റാർട്ട് അപ്പ് കമ്പനിയുടെ ഉടമയുമാണ്.