ശ്രീദേവിയുടെ മരണത്തിന് തൊട്ടുമുന്‍പുള്ള നിമിഷങ്ങള്‍
മികച്ച അഭിനയത്തിലൂടെ സിനിമാ പ്രേമികളെ കോരിത്തരിപ്പിച്ച നടിയാണ് ശ്രീദേവി. എന്നാല്‍ ഇന്നലെ രാത്രി ദുബായില്‍ വച്ച് നിത്യഹരിത നായി ക ശ്രീദേവി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചുവെന്ന വാര്‍ത്ത കേട്ടാണ് ഇന്ത്യന്‍ സിനിമാ ലോകം ഇന്ന് ഉണര്‍ന്നത്. ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയുമായിരുന്നു മരണ സമയത്ത് കൂടെ ഉണ്ടായിരുന്നു.
ബന്ധുവും ബോളിവുഡ് താരവുമായ മോഹിത് മാര്‍വയുടെ വിവഹാവിരുന്നില്‍ പങ്കെടുക്കാന്‍ കുടുംബത്തോടൊപ്പം ദുബായില്‍ എത്തിയതായിരുന്നു. അതിനിടയ്ക്കാണ് മരണം ശ്രീദേവിയെ തട്ടിപ്പറിച്ചെടുത്തത്. 54 വയസ്സായിരുന്നു ശ്രീദേവിക്ക്.
മരണവിവരം ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂറാണ് പുറത്തുവിട്ടത്. രാത്രി 11.30 ഓടെയാണ്മരണം സംഭവിച്ചതെന്നാണ് സഞ്ജ് കപൂര്‍ മാധ്യമങ്ങളോട് പറഞ്ഞത്. നാലാം വയസില്‍ ബാലതാരമായാണ് ശ്രീദേവിയുടെ അരങ്ങേറ്റം. മലയാളം, ഹിന്ദി, തമിഴ്, കന്നടയിലടക്കം നൂറിലധികം ചിത്രങ്ങളില്‍ ശ്രീദേവി അഭിനയിച്ചു.
കുമാരസംഭവം, പൂമ്പാറ്റ, ആന വളർത്തിയ വാനമ്പാടിയുടെ മകൻ, സത്യവാൻ സാവിത്രി, ദേവരാഗം ഉൾപ്പെടെ 26 ഓളം മലയാള ചിത്രങ്ങളിൽ ശ്രീദേവി അഭിനയിച്ചു. 1963 ഓഗസ്റ്റ് 13 ന് തമിഴ്നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. അച്ഛൻ അയ്യപ്പൻ അഭിഭാഷകനായിരുന്നു. അമ്മ രാജേശ്വരി. തുണൈവൻ എന്ന തമിഴ് ചിത്രത്തിലൂടെ നാലാം വയസ്സിൽ ബാലതാരമായാണ് ശ്രീദേവി അഭിനയരംഗത്തെത്തിയത്. ‘പൂമ്പാറ്റ’യിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചു.