സുഡാനി ഫ്രം നൈജീരിയ അനുഭവം 'എഡിറ്റ് ' ചെയ്ത് സുരാജ്
- സുഡാനി ഫ്രം നൈജീരിയ എന്ന സക്കരിയ ചിത്രത്തെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ് നടന്‍ സുരാജ് വെഞ്ഞാറന്‍മൂട് എഡിറ്റ് ചെയ്തു
സുഡാനി ഫ്രം നൈജീരിയ എന്ന സക്കരിയ ചിത്രത്തെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ് നടന്‍ സുരാജ് വെഞ്ഞാറന്‍മൂട് എഡിറ്റ് ചെയ്തു. ആദ്യകുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. സ്‌നേഹം ആഘോഷമാക്കുന്ന ചിത്രത്തില്‍ വരച്ചുകാട്ടിയിരിക്കുന്നത് യഥാര്‍ത്ഥ മലപ്പുറത്തിന്റെ ഭംഗിയാണെന്ന് സുരാജ് അഭിപ്രായപ്പെട്ടു. ഇതിന് പിന്നാലെയാണ് മുസ്ലീം ലീഗ് അനുഭാവികള്‍ പോസ്റ്റിന് അടിയില്‍ കമന്‍റുമായി എത്തിയത്. ഇതോടെ സുരാജിന്‍റെ പേജിലെ പോസ്റ്റ് എഡിറ്റ് ചെയ്തു. മലപ്പുറത്തിന്റെ ഭംഗി കാണിക്കുന്ന യഥാർത്ഥ സിനിമ എന്നാക്കി മറ്റി.
രുപാട് കാലങ്ങള്‍ക്ക് ശേഷം താനൊരു സിനിമ കണ്ട് കരഞ്ഞെന്ന് സുരാജ് വെഞ്ഞാറംമൂട് പോസ്റ്റില്‍ പറയുന്നു. ചിത്രത്തില്‍ പുയ്യപ്ല എന്ന റോള്‍ ചെയ്ത കെ .ടി .സി . അബ്ദുള്ളയെ അഭിനന്ദിക്കുന്ന സുരാജ്. ഇപ്പോഴും ‘സുഡാനി’യില്‍ എന്നെ ഹോണ്ട് ചെയ്യുന്നത് ഈ ‘പുത്യാപ്ല’യാണ് കെ .ടി .സി . അബ്ദുള്ളക്കാ, നിങ്ങളെന്തൊരു മനുഷ്യനാണ്! എന്നാണ് ചോദിക്കുന്നത്.
സുരാജിന്‍റെ പോസ്റ്റ്
ഒരു മനുഷ്യനു മറ്റൊരു മനുഷ്യനോട് തോന്നുന്ന അനിർവ്വചനീയമായ ഒരു കരുതലും ബന്ധവും സ്നേഹവും അതിലുപരി എന്തൊക്കെയോ ഉണ്ട്.. അതിന് ഭാഷയും ദേശവും മതവും നിറവും ഒന്നും.. ഒന്നും തന്നെ ഒരു പ്രശനമല്ല.. പലപ്പോഴും മറ്റുള്ളവരുടെ പ്രശ്നങ്ങൾ കേൾക്കുമ്പോൾ ആണ് നമ്മുടെയൊന്നും ഒരു പ്രശ്നമേ അല്ല എന്ന് തോന്നിപ്പോവുക...ഒരുപാട് വട്ടം ഇത്രെയും പ്രായത്തിനിടക്ക് അനുഭവിച്ചറിഞ്ഞതാണ് ഇത്, ഈ അടുത്ത് ഒന്നും ഒരു സിനിമ കണ്ടിട്ട് എനിക്ക് കണ്ണ് നിറഞ്ഞിട്ടില്ല, ഇടക്ക് പറയാറുണ്ട് രോമം എഴുനേറ്റു നിന്ന് എന്ന്, അത് പോലെ ഒന്ന് ഞാൻ ഇന്നലെ അനുഭവിച്ചറിഞ്ഞു.. ഒരുപാട് യാത്രകളിൽ ഒരുപാട് സുഡാനികളെ കണ്ടിട്ടുണ്ട് അന്ന് എല്ലാരേം പോലെ ഞാനും വിളിച്ചിട്ടുണ്ട് സുടു എന്ന്
ഒരുപക്ഷെ ഇതേപോലെ ഒരുപാട് വേദനകൾ കടിച്ചമർത്തിയാവും ആ പാവങ്ങൾ ജീവിക്കുന്നത്. സുഡാനി ഫ്രം നൈജീരിയ എന്ന അതിമനോഹര സിനിമ അടിവരയിടുന്നത് ഇതിനേയെല്ലാമാണ്..
സൗബിൻ നീ മജീദ് ആയി ജീവിക്കുക ആയിരുന്നു, ഒരു നാടൻ മലപ്പുറം കാരനായി എന്താ കൂടുതൽ പറയാ...
സ്നേഹം ആഘോഷമാക്കുന്ന ഒരു സിനിമ.. എല്ലാവരുടേയും മികച്ച പെർഫോമൻസ്., മലപ്പുറത്തിന്റെ ഭംഗി കാണിക്കുന്ന യഥാർത്ഥ സിനിമ .. അങ്ങനെ എല്ലാം കൊണ്ടും ഒരു ആസ്വാദകന്റെ മനസ്സ് നിറക്കുന്ന, കണ്ണ് നിറക്കുന്ന ഒരു ബഹളവും ഇല്ലാത്ത ഒരു കൊച്ചു ഗംഭീര സിനിമ..
ഇവരെ കുറിച്ച് പറയാതെ ഇരിക്കാൻ വയ്യ, ആ രണ്ടു ഉമ്മമാർ... ഇത്രെയും കാലം എവിടെയായിരുന്നു... ഒരു ശതമാനം പോലും അഭിനയിക്കാതെ ലാളനയും സ്നേഹവും ദേഷ്യവും എല്ലാം നിങ്ങളിലൂടെ പ്രേക്ഷകരിലേക്ക് വന്ന്... ഒരുപക്ഷെ ഈ സിനിമയുടെ യഥാർത്ഥ അവകാശികൾ നിങ്ങൾ ആണ് ഉമ്മമാര. പിന്നെ അബ്ദുള്ളക്കാനെ കുറിച്ച് പറയാതെ വയ്യ...
"ഫാദർ "എന്ന് പറയുമ്പോൾ, ആവർത്തിക്കുമ്പോൾ ആ കണ്ണിലെ തിളക്കം.
സുഡുവിനോടുള്ള കൈ വീശി കാട്ടൽ.
മിക്ചർ പെറുക്കി തിന്നുള്ള ചായകുടി.
ഒടുക്കം കൊതുക് പാറുന്ന ആ ATM കൗണ്ടറിന് മുന്നിലെ ഇരുത്തം. 'അറബിക്കഥ'യിൽ
കൂടെ അഭിനയിച്ച ആളാണ്.
ഇപ്പോഴും 'സുഡാനി'യിൽ എന്നെ ഹോണ്ട് ചെയ്യുന്നത് ഈ 'പുത്യാപ്ല'യാണ്
കെ .ടി .സി . അബ്ദുള്ളക്കാ,
നിങ്ങളെന്തൊരു മനുഷ്യനാണ്!
ഒരുപാട് കൂട്ടുകാരുടെ സഹകരണം ഈ സിനിമക്ക് പിന്നിലുണ്ട്, ഷൈജു ഖാലിദ് താങ്കൾ ക്യാമറ കണ്ണിലൂടെ അല്ല ഈ ചിത്രം പകർത്തിയത് പ്രേക്ഷകരുടെ കണ്ണിലൂടെ ആണ്... സമീർ താഹിർ സക്കറിയ എന്ന സംവിധായകനെ ജീനിയസിനെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയതിനു ബിഗ് സല്യൂട്ട്...