'അമ്മ"യില്‍ നിന്ന് നടികളുടെ രാജി, സ്വര ഭാസ്കറിനും പറയാനുണ്ട്!

മുംബൈ: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവച്ച നടികളെ പിന്തുണച്ച് ബോളിവുഡ് താരം സ്വര ഭാസ്കര്‍. ബോളീവുഡില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ മൗനം തുടരുമ്പോള്‍ മലയാള സിനിമാ മേഖലയില്‍ നിന്നുള്ള പ്രതികരണം പ്രതീക്ഷ പകരുന്നതാണെന്നും സ്വര ഇന്ത്യന്‍ എക്സ്പ്രസിന്‍റെ സംവാദ പരിപാടിയില്‍ പറഞ്ഞു.

ഹോളിവുഡിലെ മീടു കാംപയിനിനെ കുറിച്ച് സംസാരിക്കുകയായിരുന്നു സ്വര. ഹോളീവുഡില്‍ സംഭവിച്ചത് പുറത്തുപറയാന്‍ സമയമെടുത്തു. 
തുറന്നു പറയുന്നവരെ സ്വീകരിക്കാന്‍ സമൂഹം തയ്യാറാകണം. മലയാള സിനിമാ മേഖലയില്‍ അത് നടക്കുന്നുണ്ട്. നടി അക്രമിക്കപ്പെട്ട കേസില്‍ നടിക്കായി കുറച്ചു നടികള്‍ പ്രവര്‍ത്തിച്ചു. കഴിഞ്ഞ ദിവസം അമ്മയില്‍ നിന്ന് കുറച്ചുപേര്‍ രാജിവച്ചു. ആ പ്രവൃത്തി തന്നെ അത്ഭുതപ്പെടുത്തി. ബോളിവുഡിന് പുറത്ത് ഇത്തരത്തില്‍ നിരവധി കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നും സ്വര പറഞ്ഞു.

സിനിമയില്‍ വന്ന സമയത്ത് സംവിധായകനില്‍ നിന്ന് നേരിടേണ്ടി വന്ന അതിക്രമങ്ങളെ കുറിച്ച സ്വര തുറന്നുപറഞ്ഞിരുന്നനു. 56 ദിവസത്തെ ഷൂട്ടിന് ഒരു ഗ്രാമത്തില്‍ പോയപ്പോള്‍ നിരന്തരം സംവിധായകന്‍ മുറിയിലേക്ക് ക്ഷണിക്കുമായിരുന്നു. പലപ്പോഴും മുറിയില്‍ വന്ന് കെട്ടിപ്പിടിക്കുകയും ഉപദ്രവിക്കുകയും ചെയ്യും. പലപ്പോഴും ഷൂട്ട് കഴിഞ്ഞ് വന്നാല്‍ ലൈറ്റ് ഓഫാക്കിയ ശേഷമാണ് മേക്കപ്പഴിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്തിരുന്നത്. ഉറങ്ങിക്കാണുമെന്ന് കരുതി അയാള്‍ തിരിച്ചുപോകാനാണ് അങ്ങനെ ചെയ്തത്. ഒടുവില്‍ ഞാന്‍ സിനിമ നിര്‍ത്തി പോകുമെന്ന് പറഞ്ഞപ്പോഴാണ് ഉപദ്രവം കുറഞ്ഞതെന്നുമായിരുന്നു സ്വര പറഞ്ഞത്.