ജനപ്രീതിയും കലാമേന്മയും ഒരുമിച്ച ചിത്രം രണ്ട് ദേശീയ പുരസ്കാരങ്ങളും അഞ്ച് സംസ്ഥാന പുരസ്കാരങ്ങളും നേടി

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ സംഭവിച്ചിട്ടുള്ള എണ്ണമറ്റ ഹിറ്റുകളില്‍ ഏറെ ജനപ്രീതി നേടിയ ഒന്നാണ് തേന്മാവിന്‍ കൊമ്പത്ത്. 1994ല്‍ പുറത്തിറങ്ങിയ ചിത്രം ജനപ്രീതിയും കലാമേന്മയും ഒത്തൊരുമിച്ചതിന്‍റെ ഉദാഹരണമായിരുന്നു. തീയേറ്ററില്‍ വാരങ്ങളോളം നിറഞ്ഞോടിയ ചിത്രം രണ്ട് ദേശീയ അവാര്‍ഡുകളും അഞ്ച് സംസ്ഥാന അവാര്‍ഡുകളും ഒരു ഫിലിംഫെയര്‍ അവാര്‍ഡും നേടി. പുറത്തിറങ്ങി രണ്ടര പതിറ്റാണ്ട് പിന്നിടാനൊരുങ്ങുമ്പോള്‍ ഇതാ ചിത്രത്തെ സ്നേഹിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്‍റെ ഈ മാസ്റ്റര്‍പീസ് റീ-റിലീസിന് ഒരുങ്ങുകയാണ്. അതും മുന്‍പ് കണ്ടതുപോലെയല്ല, 4കെ റെസല്യൂഷനില്‍ ഡിജിറ്റല്‍ റീമാസ്റ്ററിംഗ് നടത്തിയാണ് ചിത്രം തീയേറ്ററുകളിലെത്തുക. മോഹന്‍ലാലിന്‍റെ പിറന്നാളിനോടനുബന്ധിച്ചാണ് പ്രഖ്യാപനം.

ഗോദ, എസ്ര, ഗപ്പി തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവും ഇ 4 എന്‍റര്‍ടെയ്ന്‍മെന്‍റ് ഉടമയുമായ മുകേഷ് ആര്‍.മെഹ്തയാണ് മോഹന്‍ലാല്‍ ആരാധകര്‍ക്കുള്ള ഈ സന്തോഷവാര്‍ത്ത പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ തേന്മാവിന്‍ കൊമ്പത്ത് കൂടുതല്‍ മിഴിവുറ്റ രീതിയില്‍ വീണ്ടും തീയേറ്ററില്‍ കാണാന്‍ ഒരു കൊല്ലം കൂടി കാത്തിരിക്കണം. ചിത്രത്തിന്‍റെ റിലീസിന് 25 വര്‍ഷം തികയുന്ന വേളയില്‍, 2019 മെയ് 12നാവും ചിത്രത്തിന്‍റെ 4കെ പതിപ്പ് തീയേറ്ററുകളിലെത്തുക.

Scroll to load tweet…

പ്രിയദര്‍ശന്‍ തന്നെ തിരക്കഥയുമൊരുക്കിയ ചിത്രത്തിന്‍റെ ദൃശ്യപ്പൊലിമ മലയാളി മറക്കാത്ത ഒന്നാണ്. മികച്ച ഛായാഗ്രഹണത്തിനുള്ള ആ വര്‍ഷത്തെ ദേശീയ അവാര്‍ഡ് ഈ ചിത്രത്തിന്‍റെ വര്‍ക്കിന് കെ.വി.ആനന്ദിനായിരുന്നു. മോഹന്‍ലാലും ശോഭനയും നെടുമുടി വേണുവും കവിയൂര്‍ പൊന്നമ്മയുമൊക്കെ മത്സരിച്ചഭിനയിച്ച ചിത്രത്തില്‍ നെടുമുടിക്കും പൊന്നമ്മയ്ക്കും ആ വര്‍ഷത്തെ മികച്ച രണ്ടാമത്തെ നടിക്കും നടനുമുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു