ജയ്പൂര്‍: പദ്മാവതിയ്ക്ക് പിന്നാലെ ബോളിവുഡില്‍ പ്രതിഷേധം ഏറ്റുവാങ്ങി സല്‍മാന്‍ ഖാന്‍ കത്രിന കെയ്ഫ് താരജോഡികളുടെ ടൈഗര്‍ സിന്താ ഹെ. വാത്മീകി സമുദായത്തെ അപമാനിച്ചുവെന്നാരോപിച്ച് രാജസ്ഥാനിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ പ്രതിഷേധം. സല്‍മാന്‍ ഖാനും ശില്‍പ്പാ ഷെട്ടിയും ചിത്രത്തിന്റെ പ്രമോഷനിടെ ഉപയോഗിച്ച ഒരു വാക്കാണ് ഇവരെ ചൊടിപ്പിച്ചത്. 

ജയ്പൂരില്‍ പ്രതിഷേധകര്‍ ചിത്രത്തിന്റെ പോസ്റ്ററുകളും ബാനറുകളും വലിച്ചുകീറി. ചിത്രം റിലീസ് ചെയ്ത അങ്കുര്‍, പരാസ്, രാജ് മന്ദിര്‍ എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. കോട്ടയില്‍ മള്‍ട്ടി പ്ലക്‌സ് തിയേറ്ററുള്‍പ്പെടുന്ന ആകാശ് മാളിന്റെ ചില്ലുകള്‍ തകര്‍ത്തു. ചില ഇടങ്ങളില്‍ വസ്തുക്കള്‍ നശിപ്പിച്ച നാല്‍പ്പതോളം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഒരു ടെലിവിഷന്‍ പരിപാടിയില്‍ ഭാങ്ങി എന്ന വാക്ക് പയോഗിച്ചത് വാത്മീകി സമുദായത്തെ മുറിപ്പെടുത്തിയെന്നാരോപിച്ച് കമ്മീഷന്‍ ഫോര്‍ സഫായ് കര്‍മചാരിയുടെ മുന്‍ ചെയര്‍മാന്‍ ഹര്‍ണം സിംഗ് നല്‍കിയ പരാതിയിലാണ് നടപടി.

സല്‍മാന്‍ ഖാനും ശില്‍പ്പ ഷെട്ടിയും മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം ചിത്രത്തിന്റെ പ്രദര്‍ശനം അനുവദിക്കില്ലെന്നും സാമൂഹ്യപ്രവര്‍ത്തകനായ ജിതേന്ദ്ര ഹത്വാല്‍ വാത്മീകി പറഞ്ഞു.

അതേസമയം സല്‍മാന്‍ ഖാനും ശില്‍പ്പ ഷെട്ടിയും പട്ടിക ജാതി വിഭാഗങ്ങളെ അപമാനിക്കുന്ന തരത്തില്‍ ടെലിവിഷന്‍ പരിപാടിയില്‍ സംസാരിച്ചെന്ന പരാതിയില്‍ ദേശീയ പട്ടിക ജാതി കമ്മീന്‍ പൊലീസിനോടും പ്രക്ഷേപണ മന്ത്രാലയത്തോടും വിശദീകരണം ആവശ്യപ്പെട്ടു. 

തന്റെ ഡാന്‍സിനെ കുറിച്ച് പറയാനാണ് സല്‍മാന്‍ ഭാങ്ങി എന്ന വാക്ക് ഉപയോഗിച്ചത്. വീട്ടില്‍ താന്‍ എങ്ങനെയാണെന്ന് സൂചിപ്പിക്കാന്‍ ശില്‍പ്പ ഷെട്ടിയും ഈ വാക്ക് ഉപയോഗിച്ചിരുന്നു. 

സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതിയുടെ റിലീസിനെതിരെ രംഗത്തെത്തിയത് രാജസ്ഥാനിലെ രജ്പുത് കര്‍ണി സേന ആയിരുന്നു. ചിത്രത്തിലെ താരങ്ങളെ കൊല്ലുമെന്ന് വരെ ഭീഷണി മുഴക്കിൃയിരുന്നു കര്‍ണി സേന പ്രവര്‍ത്തകര്‍.