ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും ബോളിവുഡ് താരം അനുഷ്ക ശര്‍മയും തമ്മിലുള്ള വിവാഹം ഡിസംബറില്‍ നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ ഇത്തവണയും നിരാശരാകും. ആ കല്യാണം ഡിസംബറില്‍ നടക്കുമെന്ന അഭ്യൂഹങ്ങള്‍ അനുഷ്കയുടെ ടാലന്റ് ഏജന്‍സി നിഷേധിച്ചു. 

2013 മുതല്‍ താരങ്ങളെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകള്‍ സജീവമായിരുന്നു. ഇടയ്ക്ക് ഇവര്‍ പിരിഞ്ഞെന്ന ഗോസിപ്പുകളും വന്നിരുന്നു. എന്നാല്‍ അടുത്തിടെ അനുഷ്കയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കോലി മറുപടി നല്‍കിയതും ശ്രീലങ്കക്കെതിരെയുള്ള ടെസ്റ്റിന് ശേഷം കോലി നീണ്ട അവധിയെടുക്കാന്‍ പോകുന്നുവെന്ന് വാര്‍ത്തകള്‍ വന്നതും ആരാധകര്‍ക്ക് വിവാഹ പ്രതീക്ഷകള്‍ നല്‍കിയിരുന്നു. 

കഴിഞ്ഞ വര്‍ഷവും ഡിസംബറില്‍ ഇരുവരും വിവാഹിതരാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇരുവരും പുതുവല്‍സരാഘോഷങ്ങള്‍ക്കായി കുടുംബസമേതം ഉത്തരാഖണ്ഢിലെത്തിയത് ഏറെ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു.