സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിക്കുന്ന നിർദ്ദേശത്തെ സ്വാ​ഗതം ചെയ്ത് നടൻ മമ്മൂട്ടി

കോൺ​ഗ്രസ് സർക്കാരിന്റെ ആദ്യ ബജറ്റിലെ സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിക്കുന്ന നിർദ്ദേശത്തെ സ്വാ​ഗതം ചെയ്ത് നടൻ മമ്മൂട്ടിയും. സിനിമയ്ക്ക് വാ​ഗ്ദാനം ചെയ്ത എല്ലാ ആനുകൂല്യങ്ങൾക്കും നന്ദി പറഞ്ഞ മമ്മൂട്ടി അവ എത്രയും വേ​ഗം നടപ്പിലാക്കാൻ സാധിക്കട്ടെ എന്നും ആശംസിച്ചു. "മലയാള ചലച്ചിത്ര വേദിക്ക് വാഗ്ദാനം ചെയ്ത എല്ലാ ആനുകൂല്യങ്ങൾക്കും പുതിയ സർക്കാരിന് നന്ദി..എല്ലാം വേഗത്തിൽ നടപ്പിലാകട്ടെ..", എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സിനിമയ്ക്ക് വ്യവസായ പദവി നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനത്തെ ഇരുകയ്യും നീട്ടിയാണ് ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ സ്വീകരിച്ചിരിക്കുന്നത്. ഈ തീരുമാനം, സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്നാണ് നടന്‍ മോഹന്‍ലാല്‍ പറഞ്ഞത്. സിനിമയ്ക്ക് വ്യാവസായ പദവി നല്‍കുമെന്നതിന് പുറമെ, കൊച്ചിയിൽ 'ചിത്രനഗരം' സ്ഥാപിക്കുമെന്നും പ്രഖ്യാപനമുണ്ട്. 

“മലയാളസിനിമയുടെ സ്രഷ്ടാവ് എന്നുതന്നെ വിളിക്കാവുന്ന ശ്രീ.ജെ.സി.ഡാനിയേലിന്റെ പേരിൽ കൊച്ചിയിൽ ഫിലിംസിറ്റി സ്ഥാപിക്കുമെന്നും സിനിമയെ വ്യവസായമാക്കുമെന്നുമുള്ള സർക്കാരിന്റെ വാക്ക് 'സെല്ലുലോയ്ഡി'നെ തൊട്ടുനില്കുന്ന ഒരാളെന്നെ നിലയിൽ സന്തോഷവും അഭിമാനവും ആത്മവിശ്വാസവും നല്കുന്നു. ആന്റി പൈറസി സെൽ രൂപവത്കരിക്കുമെന്ന പ്രഖ്യാപനമാണ് ശ്രദ്ധേയമായ മറ്റൊന്ന്. അത് സിനിമാമേഖലയ്ക്കൊരു രക്ഷാകവചമാകുമെന്ന് പ്രതീക്ഷിക്കാം. അന്താരാഷ്ട്രചലച്ചിത്രോത്സവത്തിന് സ്ഥിരം വേദിയെന്നതുൾപ്പെടെ സിനിമയ്ക്ക് നല്കിയ മറ്റ് സമ്മാനങ്ങളും വിലപ്പെട്ടതാണ്. സർക്കാരിനും മുഖ്യമന്ത്രി ശ്രീ.വി.ഡി.സതീശനും സിനിമാമന്ത്രി പി.സി.വിഷ്ണുനാഥിനും നന്ദി”, എന്നായിരുന്നു പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 

“സിനിമയെ വ്യവസായമായി പ്രഖ്യാപിച്ച സർക്കാരിനും മുഖ്യമന്ത്രി ശ്രീ.വി.ഡി.സതീശനും നന്ദി അറിയിക്കുന്നു. സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം അനുഭാവപൂർവം പരിഗണിച്ചത് ഈ മേഖലയിൽ പണിയെടുക്കുന്ന അനേകായിരം പേർക്കുള്ള അംഗീകാരമായി കാണുന്നു. ജെ.സി.ഡാനിയേൽ ഫിലിംസിറ്റിയിലൂടെ കേരളം രാജ്യത്തിന്റെ സിനിമാഭൂപടത്തിൽ അടയാളപ്പെടുത്തപ്പെടും എന്നതും വലിയ സന്തോഷം തരുന്ന കാര്യമാണ്. ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു. ഒരിക്കൽക്കൂടി അഭിവാദ്യങ്ങൾ”, എന്നായിരുന്നു ടൊവിനോയുടെ വാക്കുകള്‍. 

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming